ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനങ്ങള്‍ക്കു ബാധ്യതയാകുന്നു. കൂടുതല്‍ ധാന്യ സംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിന് രാജ്യത്താകമാനം 6612 ഏക്കര്‍ ഭൂമിയാണ് ഇതിനായി വേണ്ടിവരികയെന്ന് വ്യക്തമായിട്ടുണ്ട്.
എല്ലാ ബ്ലോക്കു തലങ്ങളിലും സംഭരണശാലകള്‍ സ്ഥാപിച്ച് ഭക്ഷ്യധാന്യങ്ങളുടെ വിതരണചുമതല സംസ്ഥാനങ്ങളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കേരളത്തില്‍ 152 ബ്ലോക്കുകളിലാണ് പുതിയ സംഭരണ ശാലകള്‍ വേണ്ടി വരിക. ഒരേക്കര്‍ സ്ഥലം വീതമാണ് സംഭരണശാലകള്‍ക്കു കണ്ടെത്തേണ്ടതെന്ന് ഭക്ഷ്യമന്ത്രി കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തി കൈമാറേണ്ട ചുമതല മാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഗോഡൗണുകളുടെ നിര്‍മ്മാണത്തിനായി ഒരു കോടി രൂപയിലധികം ചെലവുവരും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം 2000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനായി 1.14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എല്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംഭരണ ശാലകള്‍ക്കായി ഒരേക്കര്‍ വീതം ഭൂമി കണ്ടെത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിനു വെല്ലുവിളിയായി മാറും. ഇത്തരത്തില്‍ 152 ഏക്കര്‍ ഭൂമി കേരളം കണ്ടെത്തേണ്ടിവരും. കൂടാതെ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവും വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ബ്ലോക്ക് തലത്തില്‍ സ്ഥാപിക്കുന്ന ഗോഡൗണുകളിലേക്കും അവിടെനിന്നും റേഷന്‍ കടകളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. കേരളത്തില്‍ 25,000 ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കൊച്ചിയിയും 25,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കോഴിക്കോട്ടും സംഭരിക്കേണ്ട ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി 203.75 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികം സംഭരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 78 മെട്രിക് ടണ്‍ നിലവില്‍ പൊതുവിതരണ സമ്പ്രദായത്തിലേക്ക് പദ്ധതിയുടെ ഭാഗമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. 44 മെട്രിക് ടണ്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ വിതരണപദ്ധതിയിലെത്തും. ഭക്ഷ്യസുരക്ഷാ പദ്ധതി നടത്തുന്നതിനാവശ്യമായ 203.75 മെട്രിക് ടണ്‍ അധികം ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമാകാന്‍ ഒരു വര്‍ഷത്തിലധികം എടുക്കും. 2014 അവസാനത്തോടെ മാത്രമേ ഭക്ഷ്യസുരക്ഷാ പദ്ധതി രാജ്യത്താകമാനം നടപ്പാകുകയുള്ളൂ എന്നതാണ് ഭക്ഷ്യമന്ത്രി നല്കിയ പുതിയ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭരണ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഗോഡൗണുകള്‍ സ്ഥാപിക്കുന്നതെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസിന്റെ നിലപാട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: