നിളാതീരത്തെ നീണ്ടചരിത്രത്തിന് ഇത് ഒരു ശോകപ്രധാനമായ അധ്യായം. വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ വിയോഗം വലിയൊരു വിടവാകുകയാണ്. നിളാതീരത്തെ മഹിമയാര്‍ന്ന വൈദ്യപാരമ്പര്യത്തില്‍ ചെറിയ നാരായണന് നമ്പൂതിരി എഴുതിച്ചേര്‍ത്തത് സുവര്‍ണ്ണ അധ്യായം. വിദ്യയും വിനയും പാര്‍വ്വതീ പരമേശ്വരന് മാരെപ്പോലെ വിളങ്ങിയ അപൂര്‍വ്വ ജീവിതം. ഇരുപത്വയസില് തുടങ്ങിയ ആതുരശുശ്രൂഷ ചെറിയനാരായണന്‍ നമ്പൂതിരിക്ക് ഒരു തപസ്യയായിരുന്നു. സംസ്കൃത പാണ്ഡിത്യവും സാഹിത്യാഭിരുചിയും എഴുത്തും വഴങ്ങിയ ആ കൈകളില്‍ ചികിത്സ തേടിയെത്തിയവരില്‍ രാജ്യാത്താകമാനമുള്ള പ്രഗത്ഭര്‍ വരെയുണ്ട്. അദ്ദേഹത്തെ തേടിയെത്തിയ രോഗികളെ മാത്രം ചികിത്സിക്കുകയായിരുന്നില്ല അദ്ദേഹം. വൈകുന്നേരങ്ങളില്‍ അദ്ദേഹം രോഗികളെ തേടി പ്പോകാറുണ്ടെന്ന് ഡോ.ആര്യാദേവി ഓര്‍മ്മിക്കുന്നു.ബിഎഎംഎസ് പാസായതിനുശേഷം 1978 ല്‍ അദ്ദേഹത്തിന്റെ ഇല്ലത്ത് പ്രായോഗികപഠനത്തിന് എത്തിയതായിരുന്നു ആര്യാദേവി “ഇല്ലത്ത് എത്താന്‍ കഴിയാത്ത രോഗികളെ വീട്ടില്‍ചെന്ന് ചികിത്സിക്കുന്ന പതിവുണ്ടായിരുന്നു അക്കാലത്ത് ചികിത്സകഴിഞ്ഞ് വളരെവൈകും പലപ്പോഴും തിരിച്ചെത്താന്‍. രോഗികളുടെ മനസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.
അസുഖം ഭേദമാകാന്‍ രോഗിയെ ഇത് ഏറെ സഹായിച്ചു. പല പ്രമുഖരും പുനര്‍ജീവിതം ലഭിച്ചാണ് ഇല്ലത്ത് നിന്ന് തിരിച്ച് പോയത്. എന്നാല്‍ ഇത്തരം ബന്ധങ്ങളൊന്നും തനിക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ചില്ല. അംഗീകാരം തേടിപോവുകയായിരുന്നില്ല അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇക്കാലത്ത് അധികമൊന്നും കാണാനില്ലത്ത ജീവിതാദര്‍ശമായിരുന്നു അദ്ദേഹം പുലര്‍ത്തിയത്” ആര്യാദേവി ഓര്‍മ്മിക്കുന്നു.
ആയുര്വ്വേദാചാര്യന്മാരില് വൈദ്യമഠം പാരമ്പര്യത്തിന് കൂടുതല്‍ ശ്രേഷ്ടതയുണ്ടെന്നാണ് വിശ്വാസം. ശല്യതന്ത്രം പ്രയോഗിക്കാത്ത ആയുര്വേദപരമ്പരയാണത്. ‘അശുദ്ധി’ കള്‍ തീണ്ടാത്ത ചികിത്സാരീതി. മേഴത്തൂര്‍ അഗ്നിഹോത്രിയുടെ യാഗശാലകളില്‍ വൈദ്യന്റെ സേവനം ആവശ്യമായിവന്നപ്പോഴാണ് വൈദ്യമഠം ഉദ്ഭവിക്കുന്നത്. ആലത്തിയൂര്‍ കുടുംബത്തില്‍ നിന്ന് ശുദ്ധിചെയ്ത് യാഗശാലയിലെത്തിച്ച പരമ്പരയില്‍ നിന്ന് വൈദ്യമഠം സമാരംഭിച്ചു. യാഗശാലയിലെ വൈദ്യന് എന്ന നിലയില്‍ ശാലാവൈദ്യന് എന്നും വൈദ്യമഠം അറിയപ്പെടുന്നു.ഇ ൗ മഹദ്പാരമ്പര്യത്തിന് കരുത്ത് പകരുന്നത് തന്നെയായിരുന്നു ചെറിയ നാരായണന് നമ്പൂതിരിയുടെ ജീവിതവും. പ്രായമേറെയായിട്ടും അദ്ദേഹം ചികിത്സ മുടക്കിയില്ല. കാലത്ത് എട്ടുമണിക്ക് തന്നെ ചികിത്സതുടങ്ങി.ചുറ്റും ആയൂര്‍വ്വേദം അക്കാദമിക രീതിയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍. ചാരുകസാലയിരുന്ന് രോഗികള്‍ തീരുന്നത് വരെ ചികിത്സാവിധികള്‍. സഹായി മോഹനനോടും ചിലപ്പോള്‍ അഭിപ്രായം ചോദിച്ചെന്നിരിക്കും. ഔഷധം ഓര്‍മ്മയില്‍ നിന്നെഴുതിക്കൊടുത്ത് തന്റെ കുലദൈവമായ ദക്ഷിണാമൂര്‍ത്തിയുടെ ചിത്രവും നല്കി രോഗിയെ പറഞ്ഞയക്കുന്നു.
ഇക്കാലത്ത് വര്‍ധിച്ചുവരുന്ന അര്‍ബുദ രോഗത്തിന് വൈദ്യമഠത്തില്‍ പ്രത്യേകചികിത്സയുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ നാടിന്റെ നാനാഭാഗത്തുനിന്നും രോഗികള്‍ എത്തുന്നു. ദക്ഷിണയും ഫീസുംവാങ്ങാതെയാണ് അദ്ദേഹം ക്യാമ്പിലെ രോഗികളെ തിരിച്ചയച്ചിരുന്നത്. ആയുര്‍വ്വേദ ചികിത്സക്കും രോഗികളുടെ സുഖജീവിതത്തിനും സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആയുര്‍വ്വേദത്തിന്റെ അറ്റം വരെയെത്തിയ ആ സാത്വിക തേജസാണ് ഇന്നലെ വിട പറഞ്ഞത്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: