ന്യൂദല്‍ഹി: പാര്‍ട്ടിയിലെ വി.എസ് അച്യുതാനന്ദന്റെ നാളുകള്‍ അവസാനിക്കാറായെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വി.എസിനെതിരായി കര്‍ശന നിലപാടുമായി പോളിറ്റ് ബ്യൂറോ. പാര്‍ട്ടി നിലപാടിനെതിരെ വിവിധ മാധ്യമങ്ങളിലൂടെ ദിവസങ്ങളായി പരസ്യ പ്രതികരണം തുടരുന്ന വിഎസിന്റെ പ്രസ്താവനകള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പി.ബി.
വി.എസ് അച്യുതാനന്ദന് നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് എകെജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സിപിഎം നേരത്തെ തീരുമാനമെടുത്ത വിഷയങ്ങളില്‍ വി.എസ് മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രസ്താവനകള്‍ തീര്‍ത്തും അനാവശ്യമാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും വി.എസ് വിട്ടുനില്‍ക്കണമെന്നും അവൈലബിള്‍ പി.ബി ആവശ്യപ്പെട്ടു.
വി.എസിന്റെ പുതിയ പ്രസ്താവനകള്‍ ബോധപൂര്‍വ്വം പറഞ്ഞതാണെന്ന വിലയിരുത്തലിലാണ് പോളിറ്റ് ബ്യൂറോ. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് അന്തിമ വിധി വരാനിരിക്കെ സിപിഎം കേരള ഘടകത്തില്‍ സംഭവിക്കാനിരിക്കുന്ന വലിയ പൊട്ടിത്തെറിയുടെ സൂചനകളാണ് വിഎസ് നല്‍കുന്നതെന്നാണ് സിപിഎം കേന്ദ്രനേതൃത്വം കരുതുന്നത്.
ഈ മാസം ആദ്യം ചേര്‍ന്ന പി.ബി, വിഎസ് ഉയര്‍ത്തിയ സംഘടനാ വിഷയങ്ങളും പിബി കമ്മീഷന്റെ കേരള സന്ദര്‍ശനവും ചര്‍ച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന് തെളിവെടുപ്പ് ചര്‍ച്ചയ്ക്കെടുക്കുന്നത് ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഒഴിവാക്കിയത്. എന്നാല്‍ അതിലും വലിയ സാഹചര്യത്തിലേക്കാണ് ലാവലിന്‍ കേസിലെ കോടതി വിധി പാര്‍ട്ടിയെ എത്തിക്കുകയെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: