മൊഹാലി: ഏകദിന ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും വാരിവിതറിയ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ നാല് വിക്കറ്റിന് കീഴടക്കി. ജെയിംസ് ഫള്‍ക്നറുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് കൈവിട്ട മത്സരം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ്മ എറിഞ്ഞ 48-ാം ഓവറാണ് മത്സരം കംഗാരുക്കള്‍ക്ക് അനുകൂലമാക്കിയത്. നാല് സിക്സറടക്കം 30 റണ്‍സാണ് ഫള്‍ക്നര്‍ ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ ദിശമാറ്റിയ ഓവറും ഇതായിരുന്നു. വെറും 29 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും 6 സിക്സറുമടക്കം ഫള്‍ക്നര്‍ പുറത്താകാതെ 64 റണ്‍സെടുത്തു. 88 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത വോഗ്സാണ് ഓസീസ് നിരയിലെ ടോപ്സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 303 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളംനിറഞ്ഞാടിയ ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. ധോണി 139 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധോണിക്ക് പുറമെ വിരാട് കോഹ്ലി 68 റണ്‍സും അശ്വിന് 28 റണ്‍സുമെടുത്തു. കഴഞ്ഞ മത്സരത്തിലെ ഹീറോകളായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ബാറ്റിംഗില്‍ പരാജയപ്പെട്ടു. യുവരാജ് നേരിട്ട ആദ്യപന്തില്‍ തന്നെ റണ്ണൊന്നുമെടുക്കകാതെ പുറത്തായി. ഒരുഘട്ടത്തില്‍ 76 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടശേഷമാണ് ഇന്ത്യ ധോണിയിലൂടെ മികച്ച സ്കോര്‍ കണ്ടെത്തിയത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ 37 റണ്‍സായപ്പോള്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും പവലിയനിലേക്ക് തിരിച്ചെത്തി. എട്ട് റണ്‍സെടുത്ത ശിഖര്‍ ധവാനെ മക്കായിയുടെ പന്തില്‍ ഹാഡിന് കയ്യിലൊതുക്കിയപ്പോള്‍ 22 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഷെയ്ന് വാട്സന്റെ ബൗളിംഗില്‍ ആരോണ്‍ ഫിഞ്ച് പിടികൂടി. ധവാന് പകരം ക്രീസിലെത്തിയ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെപ്പോലെ മികച്ച ഫോമിലായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മക്ക് പകരം ക്രീസിലെത്തിയ സുരേഷ് റെയ്നക്ക് മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. സ്കോര്‍ 76-ല്‍ നില്‍ക്കേ ഇന്ത്യക്ക് റെയ്നയെയും (17), യുവരാജിനെയും (0) നഷ്ടമായി. പതിമൂന്നാം ഓവര്‍ എറിഞ്ഞ മിച്ചല്‍ ജോണ്സണ് അവസാന രണ്ട് പന്തുകളിലാണ് ഇരുവരെയും മടക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. സ്കോര്‍ 4ന് 76. ഇതോടെ ഇന്ത്യ 200 കടക്കുമോ എന്നുപോലും തോന്നിപ്പിച്ചു.
എന്നാല്‍ ഈ ഘട്ടത്തില്‍ കോഹ്ലിക്കൊപ്പം ധോണി കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്കോറിംഗിന് ആത്മവിശ്വാസം ലഭിച്ചത്. ഇന്നിംങ്ങ്സിന്റെ തുടക്കത്തില്‍ ആദ്യ റണ്‍ ഓടുന്നതിനിടെ ധോണിയുടെ കാല് കുഴ മടങ്ങിയിരുന്നു. ഈ പരിക്ക് വകവെക്കാതെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം. 21-ാം ഓവറിലെ മൂന്നാം പന്തില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. അധികം വൈകാതെ കോഹ്ലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 54 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെയാണ് കോഹ്ലി 50 കടന്നത്. സ്കോര്‍ 148-ല്‍ എത്തിയപ്പോള്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന കോഹ്ലിയും മടങ്ങി. 73 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളോടെ 68 റണ്‍സെടുത്ത കോഹ്ലിയെ മാക്സ്വെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് പിടികൂടി. പിന്നീട് സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ആറാം വിക്കറ്റും വീണു. ജോണ്‍സന്റെ പന്തില്‍ ഹാഡിന് പിടികൂടിയാണ് രണ്ട് റണ്‍സെടുത്ത ജഡേജ പുറത്തായത്. പിന്നീട് ധോണിയുടെ ഒറ്റയാന് പോരാട്ടമായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ നായകന് സ്കോറിംഗ് ഉയര്‍ത്തി. 28 റണ്‍സെടുത്ത അശ്വിനുമൊത്ത് ധോണി 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കുട്ടുകെട്ടാണ് ഇന്ത്യയെ പിന്നീട് മാന്യമായ സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ സ്കോര്‍ 230 റണ്‍സിലെത്തിയപ്പോള്‍ ജോണ്സണ് അശ്വിനെയും ഹാഡിന്റെ കൈകളിലെത്തിച്ചു. പിന്നീടാണ് ധോണിയുടെ ബാറ്റ് വിശ്വരൂപം പൂണ്ടത്. എന്നാല്‍ സ്കോര്‍ 267-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ ഫള്‍ക്നര്‍ മടക്കി. ഇതിനിടെ ധോണി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 107 പന്തില്‍ നിന്ന് 9 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 48-ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ചാണ് ധോണി സെഞ്ച്വറി തികച്ചത്. ഇതോടെ മൊഹാലിയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന ബഹുമതിയും ധോണി സ്വന്തമാക്കി. ഫള്‍ക്നര്‍ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറില്‍ രണ്ട് സിക്സറടക്കം 20 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ഇതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 300 കടന്നത്. 121 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 139 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണിക്കൊപ്പം റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയായിരുന്നു ക്രീസില്‍. 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്.
304 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഹ്യൂഗ്സും ചേര്‍ന്ന് നല്‍കിയത്. 12.2 ഓവറില്‍ 68 റണ്‍സാണ് ഇരുവരും കുട്ടിച്ചേര്‍ത്തത്. 22 റണ്‍സെടുത്ത ഹ്യൂഗ്സിനെ വിനയ്കുമാറിന്റെ പന്തില്‍ ധോണി പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് 20 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക് നഷ്ടമായി. 38 റണ്‍സെടുത്ത ഫിഞ്ചിനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 11 റണ്‍സെടുത്ത ഷെയ്ന് വാട്സണെ രവീന്ദ്ര ജഡേജയും എല്‍ബിയില്‍ കുടുക്കി. പിന്നീട് ക്യാപ്റ്റന്‍ ബെയ്ലിയും വോഗ്സും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് സ്കോര്‍ 36.2 ഓവറില്‍ സ്കോര്‍ 171 റണ്‍സിലെത്തിച്ചു.
വിനയ്കുമാര്‍ എറിഞ്ഞ ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ ഓസ്ട്രേലിയ 5ന് 174 റണ്‍സ് എന്ന നിലയിലായി. 43 റണ്‍സെടുത്ത ബെയ്ലിയെ വിനയ് കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത മാക്സ്വെല് ധവാന്റെ ഏറില്‍ റണ്ണൗട്ടായി മടങ്ങി. തുടര്‍ന്നെത്തിയ ബ്രാഡ് ഹാഡിന് തുടക്കം മുതലേ അടിച്ചുതകര്‍ക്കാനുള്ള മൂഡിലായിരുന്നു. കോഹ്ലി എറിഞ്ഞ 40-ാം ഓവറില്‍ 18 റണ്‍സാണ് ഹാഡിന് നേടിയത്. ഇതിനിടെ വോഗ്സ് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. എന്നാല്‍ 41.1 ഓവറില്‍ സ്കോര്‍ 213-ല്‍ നില്‍ക്കേ ആറാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 16 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഹാഡിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ ജഡേജ കയ്യിലൊതുക്കി. പിന്നീട് വന്ന ഫള്‍ക്നര്‍ ഉജ്ജ്വല ഫോമിലായിരുന്നു. അതുവരെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് ഇഷാന്ത് ശര്‍മ്മ എറിഞ്ഞ 48-ാം ഓവറില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഈ ഓവറില്‍ നാല് സിക്സറുകളടക്കം 30 റണ്‍സാണ് ഫള്‍ക്നര്‍ വാരിക്കൂട്ടിയത്. ഇതോടെ 24 പന്തില്‍ നിന്ന് ഫള്‍ക്നര്‍ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. അഞ്ച് കൂറ്റന്‍ സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെയാണ് ഫള്‍ക്നര്‍ അര്‍ദ്ധസെഞ്ച്വറിയിലെത്തിയത്. 49-ാം എറിഞ്ഞ അശ്വിന് അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു വേണ്ടത്. ഓവറിലെ മൂന്നാം പന്ത് സിക്സര്‍ പറത്തി ഫള്‍ക്നര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: