പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തില്‍ പാകുവാനായി കാട്ടില്‍ നിന്നും ശേഖരിച്ച കമ്പകത്തടികള്‍ കനത്തമഴയില്‍ നശിക്കുന്നു. പത്തനാപുരം കടയ്ക്കാമണിലെ ഫോറസ്റ്റ് ഡിപ്പോയിലാണ് ഇപ്പോള്‍ കമ്പകത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. നാലുമാസത്തോളമായി പെയ്യുന്ന മഴയില്‍ കമ്പകത്തടികള്‍ നശിച്ചനിലയിലാണ്. പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് തൂക്കുപാലത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരിക്കുന്നത്.
തൂക്കുപാലത്തിലെ നടപ്പലക പാകുന്നതിനുവേണ്ടി വനത്തില്‍ നിന്നും കമ്പകത്തടികള്‍ മുറിച്ചുമാറ്റി പത്തനാപുരം കടയ്ക്കാമണിലെ തടിഡിപ്പോയില്‍ എത്തിച്ചിട്ട് മാസങ്ങളായി. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചാലിയക്കര മേഖലയിലെ ഇഞ്ചപ്പള്ളി, ചന്നക്കാമണ്, തോട്ടക്കയം, മാമ്പഴത്തറ തുടങ്ങിയ വനമേഖലകളില്‍ നിന്നും വനം വകുപ്പ് കമ്പകത്തടികള്‍ ശേഖരിച്ചത്. എട്ട് മാസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരം ഡിവിഷന് ഉള്‍പ്പെടുന്ന കുളത്തൂപ്പുഴയിലെ വനത്തില്‍ നിന്നും വനംവകുപ്പ് കമ്പകത്തടികള്‍ ശേഖരിച്ചിരുന്നു. 20 മീറ്റര്‍ വീതിയിലും നാനൂറ് മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തില്‍ പാകുവാന്‍ 63 ക്യുബിക് മീറ്റര്‍ കമ്പകത്തടിയാണ് ആവശ്യമായുള്ളത്. മുന്‍മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ പുരാവസ്തു വകുപ്പ് മന്ത്രി കെ.സി.ജോസഫും പുനലൂര്‍ എംഎല്‍എ കെ. രാജുവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കമ്പകത്തടി ശേഖരിക്കുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനമായത്. 2010 ജനുവരിയില്‍ പുനരുദ്ധാരണം ആരംഭിച്ച തൂക്കുപാലത്തിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ പണികള്‍ നിലച്ചിരിക്കുകയായിരുന്നു. പാലത്തില്‍ പാകുന്നതിനുള്ള കമ്പകത്തടികള്‍ ലഭ്യമാകാതെ വന്നതോടെയാണ് അന്ന് പണികള്‍ മുടങ്ങിയത്.
പുരാവസ്തു വകുപ്പില്‍ നിന്നും അനുവദിച്ച എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ്് പാലത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചത്. ഇതില്‍ 28 ലക്ഷം രൂപ ഉപയോഗിച്ച് പാലത്തിന്റെ കല്‍കമാനങ്ങള്‍ മിനുക്കുകയും ഇരുമ്പ് ദണ്ഡുകളിലെ തുരുമ്പ് നീക്കം ചെയ്ത് ചായം പൂശുകയും ചെയ്തിരുന്നു. തൂക്കുപാലത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ നാലുമാസംമുമ്പ് അധികൃതര്‍ ആരംഭിച്ചെന്ന് കൊട്ടിഘോഷിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറെക്കാലങ്ങളായി നാഥനില്ലാക്കളരിപോലെ ചോദ്യമുയര്ത്തിനിന്നിരുന്ന ചരിത്രസ്മാരകം തലയുയര്‍ത്തി അതിന്റെ ഗതകാല പ്രൗഢിയില്‍ അഭിമാനമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കിഴക്കന്‍ മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: