സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ, സ്ലാട്ടന് ഇബ്രാഹിമോവിച്ചോ… ഇതില്‍ ഒരു സൂപ്പര്താരമേ ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ബൂട്ടണിയൂ. കാരണം യൂറോപ്പ്യന്‍ മേഖലാ പ്ലേ ഓഫീസില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും ഇബ്രാഹിമോവിച്ചിന്റെ സ്വീഡനും തമ്മിലാണ് പോരാട്ടം.
പ്ലേ ഓഫിലെ ഏറ്റവും ശ്രദ്ധയമായ പോരാട്ടവും ഇതുതന്നെയാണ്. ഹോം ആന്റ് എവേ രീതിയില്‍ നടക്കുന്ന പ്ലേ ഓഫ് പോരാട്ടം അടുത്ത മാസം 15നും 19നുമാണ്. 2010ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സ്വീഡന് ഇത്തവണ ശ്രമിക്കുക. കഴിഞ്ഞ ലോകകപ്പിലും പോര്‍ച്ചുഗല്‍ പ്ലേ ഓഫിലൂടെയാണ് യോഗ്യത നേടിയത്. അന്ന് അത്രയ്ക്കൊന്നും കരുത്തരല്ലാത്ത ബോസ്നിയയായിരുന്നു പറങ്കികളുടെ എതിരാളികളെങ്കില്‍ ഇത്തവണ എതിരാളികള്‍ അതി ശക്തര്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സ്വീഡന്-പോര്‍ച്ചുഗല്‍ പ്ലേ ഓഫിന് ഒരു ലോകചാമ്പ്യന്‍ഷിപ്പിന്റെ പ്രസക്തിയുണ്ടാവുന്നതും.
മറ്റ് പ്ലേ ഓഫ് മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഉക്രെയിനുമായും റുമാനിയ ഗ്രീസുമായും ഐസ്ലന്റ് ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിലും ഫ്രാന്‍സ്, ഉക്രെയിന്, ഗ്രീസ് എന്നീ ടീമുകളും പ്ലേ ഓഫിലൂടെയാണ് യോഗ്യത നേടിയിരുന്നത്.
യൂറോപ്പില്‍ നിന്ന് 13 ടീമുകളാണ് ലോകകപ്പിലേക്ക് യോഗ്യത നേടുക. ഇതില്‍ 9 ടീമുകള്‍ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട യോഗ്യത നേടിക്കഴിഞ്ഞു. ഒമ്പത് ഗ്രൂപ്പുകളിലെ ഏറ്റവും മികച്ച എട്ട് ടീമുകളാണ് ബാക്കിയുള്ള നാല് സ്ഥാനത്തിനായി പ്ലേ ഓഫ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്. യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്പില്‍ നിന്ന് 9 ടീമുകളാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: