ഞാന്‍ ജനിച്ചത് വെങ്ങോല എന്ന കുഗ്രാമത്തിലാണ്. എന്റെ വീട്ടുപേര് തുമ്മാരുകുടി എന്നാണെങ്കിലും വീട്വച്ച പറമ്പ് വാങ്ങിയത് കോലാടന്മാരില് നിന്നായിരുന്നതിനാല്‍ ഞാന്‍ കോലാട്ടുകുടിയിലെ ലീല പിള്ളയായിരുന്നു നാട്ടുകാര്‍ക്ക്. ഇന്നും ഞാന്‍ വെങ്ങോലയില്‍ ചെന്നാല്‍ എന്റെ സമകാലികര്‍ കണ്ടാല്‍ ‘ലീല പിള്ള എപ്പൊ വന്നു?’ എന്ന് ചോദിയ്ക്കും. വീട്ടില്‍ പണി എടുത്തിരുന്ന അന്ന എന്നെ ഇടയ്ക്കിടയ്ക്ക് വിളിച്ച് ചോദിക്കുന്നതും ലീല പിള്ളയ്ക്ക് സുഖമാണോ എന്നാണ്.
അന്ന് വെങ്ങോലയില്‍ എല്ലാവര്ക്കും എല്ലാവരെയും അറിയാം. പെയിലി, നാരായണന് എന്നൊന്നും പറഞ്ഞാല്‍ അറിയുകയില്ല. അറയ്ക്കക്കുടി പെയിലി എന്നും മനേത്തിക്കുടി നാരായണന് എന്നും പുത്തന്‍വീട്ടിലെ രുഗ്മിണി എന്നും പറയണം. ആര്‍ക്ക് എന്തു പ്രശ്നം വന്നാലും നാട്ടിലെ പ്രശ്നമാണ്. എനിക്ക് കുട്ടിക്കാലത്ത് ടൈഫോയ്ഡ് വന്നപ്പോള്‍ ടാക്സികള്‍ ഇല്ലാതിരുന്ന ആ കാലത്ത് എന്നെ കട്ടിലില്‍ കിടത്തി കട്ടിലിന്റെ ഓരോ കാലും ഓരോരുത്തര് പിടിച്ചെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. അതുപോലെ ചാത്തന് തെങ്ങില്‍ നിന്ന് വീണു എന്നറിഞ്ഞപ്പോള്‍ ഉച്ചനീചത്വമില്ലാതെ എല്ലാവരും ചാത്തന്റെ അടുത്തേക്കോടി.
വെങ്ങോല കേരളത്തിന്റെ പരിഛേദമായിരുന്നു. പക്ഷേ ഈ ആഗോളവല്‍കൃത-ഉപഭോക്തൃ സംസ്കാര യുഗത്തില്‍ സ്നേഹവും സൗഹൃദവും അല്ല-പൊന്നും പണവുമാണ് പ്രധാനം. അന്ന് നാട്ടില്‍ ഒരു പുതിയ മുഖം കണ്ടാല്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി അതാരെന്നന്വേഷിക്കും. അന്ന് വെങ്ങോലയില്‍ മോഷണങ്ങളില്ല, സ്ത്രീപീഡനങ്ങളില്ല, ആത്മഹത്യകളില്ല. പത്താംക്ലാസ് പാസ്സാകുന്നതുവരെ ഞാന്‍ വെങ്ങോലയില്‍ ആയിരുന്നു. ആകെ അന്ന് കേട്ടിരുന്നത് പൂ പറിയ്ക്കാന്‍ പോകുമ്പോള്‍ നാടി തൂങ്ങി മരിച്ച നാടികെട്ടിപ്പൂ പറിയ്ക്കാന്‍ പോകരുതെന്നായിരുന്നു. എന്താ കാരണം എന്നു ചോദിച്ചപ്പോള്‍ അവിടെ വെച്ച് പേടിച്ചാല്‍ നാടിയുടെ പ്രേതം കൂടും എന്ന മുന്നറിയിപ്പായിരുന്നു.
അത്ര സൗഹൃദമനസ്ക്കരും നിഷ്കളങ്കരുമായിരുന്നു മലയാളികള്‍. ഇന്ന് നമ്മുടെ ഇടയില്‍ സൗഹൃദമില്ല. നമ്മള് സമയം ചെലവഴിക്കുന്നത് മൊബെയിലിലും ഇന്റര്‍നെറ്റിലും ചാറ്റ് ചെയ്താണ്. മോഹന്‍ലാല്‍ ബ്ലോഗിലെഴുതുന്നപോലെ ഇനി മലയാളിയും ഹൃദയം തുറക്കാന്‍ ബ്ലോഗില്‍ പോകേണ്ടിവരുമോ.
കഴിഞ്ഞ ദിവസം ആകാശവാണിയില്‍ നിന്നും വിളിച്ച് എന്നോട് ഒരു കമന്റ് ചോദിച്ചു. ഇന്ന് കുട്ടികള്‍ സംഘടിതമായി ദേവാലയങ്ങളിലെ പണം മോഷ്ടിച്ചും ധൂര്‍ത്തടിക്കുന്നത് എന്തുകൊണ്ട് എന്നതായിരുന്നു വിഷയം. ഇന്ന് സന്ധ്യാദീപം കൊളുത്തുന്ന, നാമം ചൊല്ലുന്ന വീടുകള്‍ ഇല്ല. സന്ധ്യയ്ക്ക് തെളിയുന്നത് ടിവിയുടെ ലൈറ്റ് ആണ്. ശ്രദ്ധിക്കുന്നത് കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നോ അവര്‍ക്ക് പ്രശ്നങ്ങളുണ്ടോ എന്നോ അല്ല-സീരിയലുകളില്‍ എന്തു സംഭവിക്കുന്നു എന്നാണ്. സ്കൂള്‍ കുട്ടികള്‍ വ്യാപകമായി ഭണ്ഡാരം പൊളിച്ച് പൈസ എടുക്കുന്നത് കോളയും മറ്റും കുടിയ്ക്കാനും ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കാനുമാണ്. മറ്റൊരു വസ്തുത ഇന്ന് കുട്ടികള്‍ മദ്യപാനശീലം 12 വയസ്സുമുതല്‍ തുടങ്ങുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ വീട്ടില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയോടല്ല പറയുന്നത്, സ്കൂള്‍ കൗണ്‍സലറോട് വിവരം പറഞ്ഞാണ് നടപടിയുണ്ടാകുന്നത്. പക്ഷേ അധ്യാപകര്‍ പോലും ഇന്ന് ബാലികാ പീഡനം നടത്തുന്നുണ്ട്. അടുത്തിടെയാണ് ഒരു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ ‘സമൂഹ വിവാഹ ദമ്പതികളായ’ അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ഇത് മൊബെയിലിന്റെയും തെറ്റിന്റെയും ലോകമാണ്. മറ്റു സൗഹൃദങ്ങളില്ലാത്ത, മനുഷ്യബന്ധം നഷ്ടപ്പെട്ട സമൂഹം. ആര്‍ക്കും ആരോടും കടമയില്ല, ബന്ധമില്ല, കരുണയില്ല. നിസ്സംഗത കേരളത്തിന്റെ മുഖമുദ്രയാകുമ്പോള്‍ ദരിദ്രരെയും പീഡിതരെയും കാണാനുള്ള കാഴ്ച നമുക്ക് നഷ്ടമാകുന്നു. ഇന്ന് സമൂഹം ഹൈ-ഫൈ ആണ്. റോട്ടറി, ലയണ്‍സ്, ജേസിസ് മുതലായവയിലെ അംഗത്വം വഴിയുള്ള സൗഹൃദങ്ങളാണ് വികസിക്കുന്നത്. അല്ലെങ്കില്‍ കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ഓണം, വിഷു, ദീപാവലി ദിവസങ്ങളില്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കുകയും അല്ലാത്തപ്പോള്‍ സംസാരം “ഹായ്” പറച്ചിലില്‍ ഒതുങ്ങുകയും ചെയ്യുന്നു.
പണത്തിന് പുറകെയുള്ള ഓട്ടം, പണക്കാരുമായി ഒപ്പം നില്‍ക്കാനുള്ള ത്വര, അയല്‍ക്കാരുമായുള്ള മത്സരം ഇങ്ങനെ സമ്മര്‍ദ്ദ കേന്ദ്രീകൃത സമൂഹമായി കേരളം മാറുമ്പോള്‍ ഇത് ആത്മഹത്യാ തലസ്ഥാനവും ആകുന്നു. 2012 ല്‍ കേരളത്തില്‍ 249 പുരുഷന്മാരും 142 സ്ത്രീകളും ആത്മഹത്യ ചെയ്തു. ഇന്ന് കുട്ടികള്‍ പോലും ആത്മഹത്യക്കൊരുങ്ങുന്നുണ്ട്. സ്കൂളില്‍ നിന്നും മാര്‍ക്ക് കിട്ടുന്നത് അയല്പക്കത്തെ കുട്ടിയെക്കാള്‍ കുറഞ്ഞാല്‍ അത് ബാധിക്കുന്നത് രക്ഷകര്‍ത്താക്കളുടെ പ്രതിഛായയെയാണ് എന്നവര്‍ കരുതുന്നു. അയല്‍ക്കാരനെക്കാള്‍ മാര്‍ക്ക് വാങ്ങാന്‍ കുട്ടിയില്‍ സമ്മര്‍ദ്ദമേറുന്നു. പ്രശ്നം അതാണ്.
ഇന്ന് കേരളത്തില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള വാക്ക് ‘ടെന്‍ഷന്‍’ ആണ്. എറണാകുളം കരയോഗത്തില്‍ ആത്മഹത്യാ പ്രതിരോധത്തിനും കുടുംബ പ്രശ്നപരിഹാരത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ചൈത്രം’ എന്ന സംഘടനയും പാവക്കുളം ക്ഷേത്രത്തില്‍ ഡോ.മല്ലികയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മനഃശക്തി’ കേന്ദ്രവും തൃശ്ശൂരില്‍ ഡോ.സി.ഒ.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന സംഘടനയുമുണ്ട്. പറവൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയും തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടത്തുന്ന സംരംഭവും എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആത്മഹത്യാ പ്രതിരോധത്തിനാണ്. തിരുവനന്തപുരത്ത് 1056 എന്ന നമ്പരില്‍ വിളിച്ചാല്‍ സഹായം ലഭിക്കും.
ചൈത്രം ഡയറക്ടര്‍ ഡോ.വിജയലക്ഷ്മി മോനോന് പറയുന്നത് ഒരു ആറുവയസ്സുകാരന് അവരുടെ അടുത്തുവന്ന് തനിയ്ക്ക് ഭയങ്കര ‘ടെന്‍ഷന്‍’ ആണെന്നും പഠിക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞുവെന്നാണ്. “അവന് ടെന്‍ഷന്‍ എന്ന വാക്കുപയോഗിച്ചപ്പോള്‍ ഞാന്‍ ഞെട്ടി”, ഡോ. വിജയലക്ഷ്മി പറഞ്ഞു. ടീച്ചറാണത്രേ അവനെ ‘ചൈത്ര’ത്തിലേക്ക് പറഞ്ഞയച്ചത്. മറ്റൊരാള്‍ 85 വയസായ, എല്ലാ സൗകര്യങ്ങളുമുള്ള, സര്‍വീസില്‍നിന്നും വിരമിച്ച ആള്. അയാള്‍ ആത്മഹത്യയെപ്പറ്റി ചിന്തിച്ചത് മകനും കുടുംബവുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാലാണ്. ഇന്ന് ആത്മഹത്യാ മുനമ്പില്‍ ധാരാളം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വയോധികരും ഉണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂര്‍ നടയില്‍ “നാരായണ” ചൊല്ലി ഇരിക്കാന്‍ അമ്മയെ ഉപദേശിച്ചിട്ട് മക്കള്‍ കടന്നുകളഞ്ഞു. ഒടുവില്‍ കണ്ടുനിന്നവര്‍ തിരുവനന്തപുരം സ്വദേശിയായ പത്മാവതി എന്ന അവരെ വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. അമ്പലനടയിലും പള്ളിമുറ്റത്തും റെയില്‍വേസ്റ്റേഷനിലും എല്ലാം വയോധികര്‍ ഉപേക്ഷിക്കപ്പെടുന്നത് ഇന്ന് വാര്‍ത്തയല്ല. മക്കള്‍ അച്ഛനമ്മമാരെ പരിചരിക്കുന്ന കാലം അസ്തമിച്ചു!
മാനസിക സംഘര്‍ഷം കൂടുന്ന കാരണമാണ് കേരളത്തില്‍ ആത്മഹത്യകള്‍ കൂടുന്നത്. എന്റെ വീടിന്റെ അടുത്തുള്ള ഒരു കോളനിയില്‍ ഒരു വര്‍ഷത്തിനിടെ നാല് ആത്മഹത്യകള്‍ നടന്നു. ഒടുവില്‍ പത്തൊമ്പത് വയസായ യുവാവാണ് ആത്മഹത്യ ചെയ്തത്. മൊബെയിലില്‍ കിട്ടിയ ഏതോ സന്ദേശമാണ് അയാളെ പരലോകത്തേക്കയച്ചത്. മൊബെയില്‍-ഫേസ്ബുക്ക് പ്രണയങ്ങള്‍ അഭ്യസ്തവിദ്യരായ മലയാളികളെ മുഗ്ധരാക്കി നിരാശപ്പെടുമ്പോള് അവര്‍ മരണത്തില്‍ അഭയം തേടുന്നു.
“ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 ആത്മഹത്യകള്‍ നടക്കുന്നു. ഒരു ദിവസം 371 പേര്- 24 പുരുഷന്മാരും 129 സ്ത്രീകളും. ഗാര്‍ഹികപീഡനം, ഭര്ത്താക്കന്മാരുടെ മദ്യപാനം മുതലായവയാണ് കാരണം,” ചൈത്രത്തില്‍ കൗണ്‍സലറായ മാലിനിമേനോന്‍ പറഞ്ഞു. ടെന്‍ഷന്‍ എന്ന പോലെ സാധാരണമാണ് ‘പ്രഷര്‍’ എന്ന വാക്കും. കൂടുതല്‍ നന്നായി പഠിക്കാന്‍-മാര്‍ക്ക് വാങ്ങിക്കാനുള്ള രക്ഷിതാക്കളുടെ സമ്മര്‍ദ്ദം. “എനിക്ക് പഠിക്കേണ്ട- മരിച്ചാല്‍ മതി” എന്ന് കുട്ടികള്‍ പറയാന്‍ കാരണം “Peform perform” എന്ന സമ്മര്‍ദ്ദമാണ്. സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ, പ്രഷര്‍ സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുന്നവര്‍ ഇന്ന് ധാരാളമാണ്. മറ്റൊരു വസ്തുത ജീവിതശൈലിയില്‍ വന്ന മാറ്റമാണ്. ഇന്ന് അയല്പക്കക്കാര്, അല്ലെങ്കില്‍ സഹഫ്ലാറ്റുകാര് ഹോട്ടലില്‍ പോയാല്‍- സിനിമക്ക് പോയാല്‍ അത് അനുകരിച്ചില്ലെങ്കിലും പലരും സമ്മര്‍ദ്ദം അനുഭവിക്കുന്നു. വ്യക്തിത്വം, അസ്തിത്വം മുതലായ വാക്കുകള്‍ ഇക്കാലത്ത് അര്‍ത്ഥരഹിതമായി.
ഇന്ന് പോലീസുകാരും സമ്മര്‍ദ്ദം അനുഭവിക്കുന്നു. സായുധസേനയില്‍നിന്നും ആത്മഹത്യാ വാര്‍ത്തകള്‍ വരുന്നത് അപൂര്‍വമല്ല. സഹിഷ്ണുത എന്നത് ഇന്ന് മലയാളികള്ക്കില്ലാതായി. വീടുകളില്‍ മദ്യപാനം മാത്രമല്ല, രണ്ടുപേരും ജോലിക്ക് പോകുമ്പോള്‍ ഭാര്യയുടെ അധികഭാരം, രണ്ട് സമയം ജോലി ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ഒരുമ, ഭാര്യയുടെ അധികവരുമാനം നല്കുന്ന അപകര്‍ഷബോധം മുതലായ ഗാര്‍ഹിക പ്രശ്നങ്ങളും ഗാര്‍ഹിക സംഘര്‍ഷത്തിനും പീഡനത്തിനും വഴിതെളിക്കുന്നു.
ഇന്ന് ‘ചൈത്രം’ പഠിപ്പിക്കുന്ന ഒരു കാര്യം അധിക പ്രതീക്ഷ പുലര്‍ത്തരുത്, അതിജീവിക്കാനും സഹകരിക്കാനും പഠിക്കുക, എങ്ങനെ ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി സഹകരിക്കാം മുതലായവയാണ്. ടിഡിഎം ഹാളില്‍ പ്രവര്‍ത്തിക്കുന്ന ‘ചൈത്ര’ത്തിന്റെ നമ്പര്‍ 2361161 ആണ്. പക്ഷെ ഇവിടെ വരുന്നതും മനഃശാസ്ത്രജ്ഞന്റെ അടുത്ത് പോകുന്നതുപോലെ ഒരു കളങ്കമായി സമൂഹം കരുതുന്നതിനാല്‍ എല്ലാം ഉള്ളില്‍ ഒതുക്കുകയും ഒരുനാള്‍ അണപൊട്ടുമ്പോള്‍ ഒരു മുഴം കയറിലോ ഒരു ലിറ്റര്‍ മണ്ണെണ്ണയിലോ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.
ഇന്ന് സമൂഹത്തിന് വേണ്ടത് ഹൈ-ഫൈ ക്ലബുകളല്ല, മറിച്ച് അയല്‍ക്കൂട്ടങ്ങളാണ്- പരസ്പരം പ്രശ്നങ്ങള്‍ പറഞ്ഞാല്‍ അത് ഒരു വാര്‍ത്തയാക്കാന്‍ ശ്രമിക്കാതെ ഏത് തരത്തില്‍ പരിഹരിക്കാനാകുമെന്ന സംയുക്ത ചര്‍ച്ചയാണ് ഉണ്ടാവേണ്ടത്. തനിക്ക് ചുറ്റുമുള്ള സമൂഹവുമായി ജൈവികബന്ധം പുലര്‍ത്താന്‍ മലയാളി തയ്യാറാകണം. ഏത് സാമൂഹിക പ്രശ്നം ഉണ്ടായാലും (മുല്ലപ്പെരിയാര്‍ പോലെ) അതവരുടെ പ്രശ്നം എന്ന് തള്ളിക്കളയാതെ ‘നമ്മുടെ പ്രശ്നം’ ആയി കാണാന്‍, അവര്‍-ഞ്ഞാന്‍ എന്നുള്ള വേര്‍തിരിവില്ലാതെ ‘നമ്മള്’ എന്ന ഒരുമയുടെ സങ്കല്‍പ്പം സാധ്യമായാല്‍ കേരളം സാമൂഹ്യമായി പുരോഗതി നേടും. ഇന്ന് നായര്‍-ക്രൈസ്തവ-ഈഴവ-നാടാര്‍-പുലയ-സാംബവ അസോസിയേഷനുകളുണ്ട്. പക്ഷെ മലയാളിക്ക് ഒരു അസോസിയേഷന് ഇല്ല. അതുകൊണ്ടുതന്നെ മലയാളി എന്നും ഒറ്റപ്പെട്ടവന്‍- അല്ലെങ്കില്‍ സിപിഐ-സിപിഎം-മുസ്ലിംലീഗ് വളരുന്തോറും പിളരുന്ന കേരള കോണ്‍ഗ്രസ്.
e-mail: [email protected]
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: