തിരുവനന്തപുരം: ചൈനീസ് ഉത്പന്നങ്ങള്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും രാജ്യത്ത് ചൈന തങ്ങളുടെ ഉത്പന്നങ്ങളിലൂടെ സാമ്പത്തിക അധിനിവേശം നടത്തുകയാണെന്നും സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ സംഘടനാ സെക്രട്ടറി കാശ്മീരി ലാല്‍. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചൈന രാജ്യ സുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സ്വദേശി ജാഗരണ്‍ മഞ്ച് പ്രചരണം നടത്തുമെന്നും കാശ്മീരിലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൈനയുടെ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ഭാരതത്തില്‍ നിന്നുണ്ടാവുന്നത്. ഭാരതത്തിന്റെ 38000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന കയ്യേറി. ഭാരതത്തിന്റെ 5183 ചതുരശ്ര കിലോമീറ്റര്‍ പ്രദേശനം പാകിസ്ഥാന് ചൈനയ്ക്ക് കൊടുത്തു. അയല്‍രാജ്യങ്ങളെ ഭാരതത്തിനെതിരെ അണിനിരത്തുകയും അവിടെ ചൈന തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ഭാരതം നേരിടുന്ന മാവോയിസ്റ്റ് ഭീഷണിക്കു പിന്നിലും ചൈനയാണ്, അദ്ദേഹം പറഞ്ഞു.
വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ രാജ്യത്തെ മാര്‍ക്കറ്റുകളിലേക്ക് ഒഴുക്കുകയാണ് ചൈന. ഇത് സാമ്പത്തിക വ്യവസ്ഥയെ ദോഷമായി ബാധിക്കും. 150 ബില്യണ്‍ ഡോളറിന്റെ പവര്‍ പ്ലാന്റുകള്‍ ആശയ വിനിമയ ഉപകരണങ്ങളുമാണ് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഒരു വര്‍ഷം 50-60 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക, കൈലാസ് മാനസസരോവര്‍ പ്രദേശത്തെ ചൈനയുടെ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുക, ചൈനയിലേക്ക് ബ്രഹ്മപുത്ര നദീജലം വഴിതിരിച്ചു വിടുന്ന വിഷയം രാജ്യാന്തര നദീജല ഫോറത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സ്വദേശി ജാഗരണ്‍ മഞ്ച് ദേശവ്യാപകമായി പ്രചരണം നടത്തും.
ഡിസംബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ദേശീയ സമ്മേളനത്തില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജാഗരണ്‍ മഞ്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം എ.എസ്. പാണിഗ്രാഹി, ദക്ഷിണമേഖലാ സംയോജകന്‍ ആര്. സുന്ദരം, സംസ്ഥാന സംഘടനാസെക്രട്ടറി എം. ഗോപാല്‍, മുഖ്യ സംയോജകന്‍ കെ.പി. രാധാകൃഷ്ണന്, സമ്മേളന കണ്‍വീനര്‍ പി. അശോക്കുമാര് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: