രാജ്യത്തിന്റെ സമഗ്രപുരോഗതി കൈവരിക്കുന്നതിന് ഗതാഗത മേഖലയാണ് നിര്‍ണായക പങ്കുവഹിക്കേണ്ടത്. ഗതാഗത മേഖലയുടെ വിസ്തൃതിയുടെ അനിവാര്യത ഓരോ ദശകത്തിലും ഇരട്ടിയാക്കണമെന്നാണ് പൊതുവായ തത്ത്വം. എന്നാല്‍ റോഡുവികസനവും പുതിയ റോഡ് നിര്‍മാണവും കേരളത്തില്‍ പ്രശ്നം തന്നെയാണ്. സ്ഥലമെടുപ്പ് തന്നെയാണ് മുഖ്യപ്രശ്നം.
വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപവും കൂട്ടേ ണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് റോഡ് നിര്‍മാണത്തില്‍ കാലങ്ങളായി പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അത് കുറ്റമറ്റതാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ശ്രമവും ശ്രദ്ധയുമില്ല. ദേശീയപാത ഉള്‍പ്പെടെ സംസ്ഥാന ജില്ലാറോഡുകളുടെ സ്ഥിതി ദയനീയമാണ്. മഴയൊന്നു ചാറ്റിയാല്‍ മതി റോഡുകളെല്ലാം തോടായി മാറുകയാണ്. കുറ്റമറ്റ റോഡുകള്‍ നിര്‍മിക്കുന്നതിനല്ല വര്‍ഷാവര്‍ഷം അറ്റകുറ്റപണിക്ക് സാദ്ധ്യതയുള്ള റോഡുണ്ടാക്കാനാണ് സര്‍ക്കാരുകള്‍ക്ക് താത്പര്യം. കരാറുകാരും താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നവരും തമ്മില്‍ അലിഖിതവും അവിഹിതവുമായ കരാര്‍ ഇതിലുണ്ടോ എന്ന് സ്വാഭാവികമായും സംശയിച്ചുപോകും.
കേരളത്തിലെ റോഡുവികസനത്തിന് ക്രിയാത്മകമായ ആസൂത്രണവും ഫലപ്രദമായ പദ്ധതി നിര്‍വഹണവും വേണം. അതിലൂടെ ഗുണമേന്മയുള്ള റോഡ് ഗതാഗത സംവിധാനം രൂപവത്കരിക്കുന്നതിനുള്ള പദ്ധതിയുണ്ടാകണം. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇത് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. റോഡു നിര്‍മാണത്തിലെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ വേണ്ടിയുള്ള മോണിറ്ററിംഗ് സംവിധാനവും തേര്‍ഡ് പാര്‍ട്ടി ഓഡിറ്റ് സംവിധാനവും നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ട് ഏഴ് മാസം പിന്നിട്ടു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ബാക്കിയുള്ളത് അഞ്ചുമാസം മാത്രമാണ്. ഒന്നും നടന്നില്ല.
ഉയര്‍ന്ന നിലവാരത്തിലുള്ള റോഡ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് രണ്ടാം ഘട്ടത്തിന് 2712 കോടിരൂപ ചെലവില്‍ 367 കിലോമീറ്റര്‍ റോഡും കേരളാ സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ 5100 കോടി ചെലവില്‍ 1288 കിലോമീറ്റര്‍ റോഡും ഉന്നതനിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ബജറ്റു വാഗ്ദാനം. കൂടാതെ 3000 കിലോമീറ്റര്‍ കൂടുതല്‍ റോഡ് നവീകരിക്കുമെന്നും പ്രസ്താവിച്ചതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 8500 കിലോമീറ്റര്‍ റോഡ്കൂടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപണിക്കും നവീകരണത്തിനും നീക്കിവച്ചത് എത്രയെന്നറിയേണ്ടെ ? വെറും 50 കോടിരൂപ. കടലില്‍ കായം കലക്കലാണിതെന്ന് ആര്‍ക്കാണറിയാത്തത് !
ദേശീയപാത 47-ല്‍ തിരുവനന്തപുരം കരമന മുതല്‍ കളിയിക്കാവിള വരെ യാത്രക്ലേശം അതിരൂക്ഷമാണ്. 20 കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവരാം. ഇത് നാലുവരി പാതയാക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം വന്നു, റോഡുവികസനത്തിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. പക്ഷേ റോഡുവികസനം മാത്രം നടക്കുന്നില്ല. പിന്നെയും പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ട്. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നതുപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രഖ്യാപനമല്ല പ്രവര്‍ത്തനമാണാവശ്യം. തളര്‍വാതം പിടിപ്പെട്ട സര്‍ക്കാരിന് ഇഴഞ്ഞുനീങ്ങാനല്ലാതെ എന്തുചെയ്യാനാകും. അതിവേഗം എന്ന് പറഞ്ഞാല്‍ പോര. അതിനുള്ള ഊര്‍ജ്ജം വേണം അതാണില്ലാത്തത്.
സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് എന്നും കേരളീയര്‍ അനുകൂലമാണ്. ഉന്നതവിദ്യാഭ്യാസം, അതില്‍ തന്നെ സാങ്കേതിക പരിജ്ഞാനം ഏറെയുള്ള ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. അന്യസംസ്ഥാനങ്ങളിലും വിദേശത്തും വിദഗ്ദ്ധതൊഴില്‍ മേഖലയില്‍ മലയാളിയുടെ സേവനങ്ങള്‍ പ്രശംസനീയമാണ്. അവരെ സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരാന്‍ ആകര്‍ഷകമായ പദ്ധതി വേണം. അവര്‍ക്കിണങ്ങുന്ന വ്യവസായങ്ങള്‍ വേണം. ഐടി മേഖല വികസിപ്പിച്ചാല്‍ കേരളം കരകയറുമെന്ന് വിശ്വസിച്ചു. അതിനായി പലരും വിയര്‍പ്പൊഴുക്കി. എന്നിട്ടും കേരളീയര്‍ അര്ഹിക്കുംവിധമുള്ള പുരോഗതി ഉണ്ടായില്ലെന്നത് സങ്കടകരം തന്നെയാണ്.
കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു കൊച്ചി സ്മാര്‍ട്ട് സിറ്റി. 2005-ല്‍ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ഹോട്ടല്‍ ടാജ് മലബാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസും ദുബായ് ഇന്റര്‍സിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ ബയാത്തും ധാരണാപത്രത്തില്‍ ഒപ്പുവച്ചപ്പോള്‍ മൂന്നുമാസത്തിനകം കരാറാകുമെന്നും പ്രഖ്യാപിച്ചതാണ്. പിന്നീട് വളര്‍ന്നത് ഐടി വ്യവസായത്തിനുപകരം വിവാദവ്യവസായമാണ്. എട്ടുവര്‍ഷം പിന്നിട്ടു. 33,300 ലേറെപേര്‍ക്ക് തൊഴില്‍ അവസരം ഉറപ്പുനല്‍കിയതാണ്. എത്രപേര്‍ക്ക് ഇതില്‍ തൊഴില്‍ ലഭിച്ചു, ഉത്പാദന വര്‍ധന എത്രത്തോളമെന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പ്രതീക്ഷിച്ച പുരോതി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാണതിന് തടസ്സമെന്ന് പൊതുജനങ്ങളോട് തുറന്നുപറയാനെങ്കിലും തയ്യാറാകേണ്ടതാണ്.
അതിവേഗം മാറുന്ന കേരളത്തിന്റെ മുഖമാണ് കാണാന്‍ കഴിയുന്നതെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത് എട്ടുവര്‍ഷം മുമ്പ് സ്വാതന്ത്ര്യദിനപ്രസംഗത്തിലാണ്. 20,000 കോടിയുടെ കേന്ദ്രനിക്ഷേപം. 30,000 കോടിയുടെ വേറെയും നിക്ഷേപം. കേരളത്തിന് അപാരസാധ്യതകളാണ് പ്രതീക്ഷിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടൂറിസം, ഉന്നതവിദ്യാഭ്യാസം, ബയോടെക്നോളജി തുടങ്ങിയ മേഖലകളൊക്കെ പ്രയോജനപ്പെടുത്തി വികസനരംഗത്ത് കുതിച്ചുചാട്ടം മുഖ്യമന്ത്രി സ്വപ്നം കണ്ടു. ഒരു വിവര വിജ്ഞാന സമ്പദ്ഘടനയ്ക്ക് തന്നെ നാം രൂപം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഇന്ന് തിരിഞ്ഞുനോക്കണം.
ഇന്ന് നമ്മള് എവിടെ നില്ക്കുന്നു ? വികസനരംഗത്ത് ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ച കേരളത്തില്‍ നേടിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചതെന്ത് ? വികസനത്തിന്റെ അവസാന ബസ്സും നഷ്ടപ്പെടാന്‍ ഇടയാകരുതേ എന്ന നാടിന്റെ പ്രാര്‍ഥന ഉള്‍ക്കൊണ്ടുകൊണ്ടാണോ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക്ശേഷം ഭരണം തുടങ്ങിയതും തുടരുന്നതും. അതോ അവസാന ബസ്സിന് ഡബിള്‍ ബെല്‍ നല്കുകയാണോ ചെയ്തത് ? കോടികള്‍ കബളിപ്പിച്ച സോളാര്‍ ഇടപാടു സൃഷ്ടിച്ച അന്ധകാരത്തില്‍ ജനങ്ങളെന്തു മനസ്സിലാക്കണം ?
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: