റാഞ്ചി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം മഴ തമടഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റന്‍ ബെയ്ലിയുടെയും (98), മാക്സ്വെല്ലിന്റെയും (92) ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴയെത്തി. 14 റണ്‍സോടെ ധവാനും 9 റണ്‍സോടെ രോഹിത് ശര്‍മ്മയുമായിരുന്നു മഴയെത്തുമ്പോള്‍ ക്രീസില്‍. പിന്നീട് ഒരു പന്തുപോലും എറിയാന്‍ കഴിയാതെ കളി ഉപേക്ഷിക്കുകയായിരുന്നു. മത്സരം വിജയിച്ച് പരമ്പരയില്‍ ഓസ്ട്രേലിയക്കൊപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് മഴ സമ്മാനിച്ചത്. പരമ്പരയില്‍ ഓസ്ട്രേലിയ 2-1ന് മുന്നിലാണ്. അഞ്ചാം ഏകദിനം 26ന് കട്ടക്കില്‍ നടക്കും.
നേരത്തെ ടോസ് ഭാഗ്യം കടാക്ഷിച്ച ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇഷാന്ത് ശര്‍മ്മക്കും ഭുവനേശ്വര്‍കുമാറിനും പകരം ടീമിലെത്തിയ ബൗളര്‍മാരായ ജയദേവ് ഉനദ്കതും മുഹമ്മദ് ഷാമിയും മികച്ച തുടക്കമാണ് നല്‍കിയത്. ലൈനും ലെംഗ്തും കാത്തുസൂക്ഷിച്ച് കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് ഷാമിക്ക് മുന്നില്‍ ഓസ്ട്രേലിയന്‍ മുന്‍നിര തലകുനിച്ചു മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ വെറും അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ആരോണ്‍ ഫിഞ്ചാണ് ആദ്യം മടങ്ങിയത്. ഷാമി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ കയറി ഫിഞ്ചിന്റെ (5) മിഡില്‍ സ്റ്റാമ്പ് പിഴുതു. അധികം വൈകും മുന്നേ ഹ്യൂഗ്സും മടങ്ങി. 11 റണ്‍സെടുത്ത ഹ്യൂഗ്സിനെ മുഹമ്മദ് ഷാമിയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി കയ്യിലൊതുക്കി. സ്കോര്‍ 32 റണ്‍സിലെത്തിയപ്പോള്‍ വാട്സണും മടങ്ങി. 14 റണ്‍സെടുത്ത വാട്സണെയും ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ക്യാപ്റ്റന്‍ ബെയ്ലിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഓസ്ട്രേലിയ മുന്നോട്ടു നീങ്ങി. എന്നാല്‍ സ്കോര്‍ 71 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. 7 റണ്‍സെടുത്ത വോഗ്സിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ബെയ്ലിക്ക് കൂട്ടായി മാക്സ്വെല് എത്തിയതോടെ ഇന്ത്യന്‍ ബൗളിംഗിന്റെ മുനയൊടിയുന്നതാണ് കണ്ടത്. ഇരുവരും തുടക്കത്തിലേ മികച്ച സ്ട്രോക്കുകളുമായി സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 21 ഓവറില്‍ 100 പിന്നിട്ടു. പിന്നീട് സ്കോര്‍ 224 റണ്‍സിലെത്തിയശേഷമാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ നില്‍ക്കേ വിനയ്കുമാറിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി ജോര്‍ജ് ബെയ്ലി മടങ്ങി. 94 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സറുമടക്കമാണ് ബെയ്ലി 98 റണ്‍സെടുത്തത്. സ്കോര്‍ 232 റണ്‍സിലെത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ഹാഡിനെ ജഡേജ ബൗള്‍ഡാക്കി. സ്കോര്‍ 238-ല്‍ എത്തിയപ്പോള്‍ മാക്സ്വെല്ലും മടങ്ങിയതോടെ ഓസ്ട്രേലിയ 7ന് 238 എന്ന നിലയിലായി. 77 പന്തില്‍ നിന്ന് 6 ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 92 റണ്‍സെടുത്ത മാക്സ്വെല്ലിനെ വിനയ്കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. പിന്നീട് ഫോക്നറും മിച്ചല്‍ ജോണ്‍സണും ചേര്‍ന്ന് സ്കോര്‍ 281 റണ്‍സിലെത്തിച്ചു. എന്നാല്‍ 25 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്ത് പുറത്താക്കി. ഫോക്നറും (23), മക്കായും (7) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 8 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നും വിനയ്കുമാറും അശ്വിനും രണ്ടും വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: