“ഇന്ത്യ-ചൈന ഭായി ഭായി” എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉദ്ഘോഷിക്കുന്ന തിനിടെയായിരുന്നു ചൈനയുടെ ഇന്ത്യക്കെതിരായ ആദ്യത്തെ ആക്രമണം. ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിയാങ്ങും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ വീണ്ടും ഇന്ത്യ-ചൈന ഭായി-ഭായി ആയി ഒരു കരാര്‍ വീണ്ടും ഒപ്പിട്ടിരിക്കുകയാണ്. മറുഭാഗത്തെ ആക്രമിക്കാന്‍ സൈന്യത്തെ ഉപയോഗിക്കില്ലെന്നും അതിര്‍ത്തി നിരീക്ഷണം തടസപ്പെടുത്തില്ലെന്നും മറ്റുമുള്ള പ്രതിരോധ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളിലേയ്ക്കും ഒഴുകുന്ന നദികളുടെ കാര്യത്തില്‍ സഹകരണം എന്നിവയുള്‍പ്പെടെ ഒമ്പത് കരാറില്‍ ഒപ്പിട്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അനിഷ്ടത്തിന്റെ മഞ്ഞ് പൂര്‍ണ്ണമായി ഉരുകിയെന്ന് പറയാനാകില്ല. കാരണം ചൈനയുടെ പ്രധാന താല്‍പ്പര്യമായ അരുണാചല്‍പ്രദേശ് വാസികള്‍ക്ക് പേപ്പര്‍ വിസ നല്കിയ കാര്യത്തില്‍ ഇന്ത്യ താല്‍പ്പര്യം കാണിച്ചില്ല. അതിനുള്ള സാധ്യതയും മങ്ങുകയാണ്. ലഡാക്കില്‍ ആറുമാസം മുമ്പ് ചൈനീസ് സൈനികര്‍ 19 കിലോമീറ്ററോളം ഇന്ത്യയിലേക്ക് കടന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അരുണാചല്‍പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിളിക്കുന്നത്. രണ്ട് കായികതാരങ്ങള്‍ക്ക് പേപ്പര്‍ വിസ വേണമെന്ന ചൈനീസ് നിബന്ധനയും ഇന്ത്യയ്ക്ക് സ്വീകാര്യമായില്ല. ഇതിനിടെ ഇന്ത്യന്‍ മഹാസമുദ്രം ചൈനീസ് നിരീക്ഷണത്തിലാണെന്ന വാര്‍ത്തയും വരുന്നു. 19 ചൈനീസ് സാറ്റ്ലൈറ്റുകളാണ് ഇന്ത്യന്‍ മഹാസമുദ്രം നിരീക്ഷിക്കാന്‍ ചൈന വിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രം ആഗോള ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് പ്രതിരോധ സെക്രട്ടറി അവിനാഷ് ചന്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണമെന്നും ഇന്ത്യക്ക് 80-100 സാറ്റ്ലൈറ്റുകള്‍ അത്യാവശ്യമാണെന്നും നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആഗോള ഭീകരപ്രവര്‍ത്തനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. യുറേനിയം, സ്വര്‍ണം, ഗ്യാസ് നിക്ഷേപം മുതലായവയുടെ കലവറയാണ് സമുദ്രത്തിന്റെ അടിത്തട്ട്. അത് ചൂഷണം ചെയ്യുന്നതിനും ശത്രുരാജ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനും നിരീക്ഷണം അത്യാവശ്യമാണ്. അന്തര്‍വാഹിനികളെ അപ്രത്യക്ഷമാക്കുന്ന സ്റ്റെല്‍ക്ക് ടെക്നോളജി, സമുദ്ര ഇലക്ട്രോണിക് രംഗത്ത് മുന്നേറ്റം മുതലായവ ഇന്ത്യക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ഇപ്പോള്‍ ആയുധങ്ങള്‍ നിറച്ച യുഎസ് കപ്പല്‍ തൂത്തുക്കുടിയില്‍ പിടിയിലാകുകയും 35 എകെ 47 തോക്കുകളും 6600 തിരകളും കണ്ടെടുക്കുകയും ചെയ്തിരിക്കുകയാണ്. ആഗസ്റ്റ് 28ന് യുഎസ് കപ്പല്‍ കൊച്ചിയില്‍ എത്തിയിരുന്നു. യുഎസ് ഏജന്‍സിയുടെ കപ്പലാണിതെന്നും ആയുധങ്ങളെപ്പറ്റി വ്യക്തമായ വിവരം ലഭിക്കാതെ കപ്പല്‍ വിട്ടുകൊടുക്കില്ലെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രി വ്യക്തമാക്കി. ആയുധ നിയമപ്രകാരവും അനധികൃതമായി ഡീസല്‍ നിറച്ചതിനുമാണ് കേസ്. ഇതിന് പണം നല്‍കിയത് കൊച്ചി സ്വദേശി ചാക്കോ തോമസ് ആണ്. കൊച്ചിയിലെ സ്വകാര്യ ബാങ്ക് മുഖേനയാണ് അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റി നല്‍കിയത്. അമേരിക്കന്‍ കപ്പലിന് പണം നല്‍കിയത് എന്തിനെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും തമിഴ്നാട് അന്വേഷിക്കുന്നു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനും രേഖകളില്ലാത്ത 35 സെ.മീറ്റര്‍ ഓട്ടോമാറ്റിക് റൈഫിളുകളും 5680 തിരകളും സൂക്ഷിച്ചതിനുമാണ് കപ്പല്‍ പിടികൂടിയത്. പക്ഷേ വിവാദ യുഎസ് കപ്പലിന് കേന്ദ്രം ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സമുദ്രത്തിലെ യുഎസ് സാന്നിധ്യംപോലെ കേരളത്തിന് ആശങ്കാ ജനകമാണ് കേരള വനത്തിനുള്ളിലെ മാവോ സാന്നിധ്യം. ഇപ്പോള്‍ കേരളാ അതിര്‍ത്തി വനപ്രദേശങ്ങള്‍ നിരീക്ഷണത്തിലാണ്. ഇന്ത്യക്ക് സമുദ്രാടിത്തട്ട് നിരീക്ഷണത്തിന് വാഹനങ്ങളും അള്‍ട്രാവയലറ്റ് നാവിഗേഷന്‍, ഡീപ്പ് സീ സോളാര്‍ മുതലായവ ആവശ്യമാണ്. ഇപ്പോള്‍ ഡിആര്‍ഡിഒ നേവല്‍ സ്ഥാപനങ്ങള്‍ വഴി ഈ കഴിവ് വികസിപ്പിക്കാന്‍ സഹായം നല്കിവരുന്നു. ഇന്ത്യ-ചൈന കരാറുകള്‍ രണ്ട് വന്‍ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് തല്ക്കാലം അയവ് വരുത്തിയെങ്കിലും ചൈന-പാക്കിസ്ഥാന് ആയുധ സഹകരണം ഇന്ത്യക്കും ഇന്തോ-യുഎസ് ബന്ധം ചൈനയ്ക്കും അരോചകമായി തുടരുന്നു. രണ്ട് സൈനിക കേന്ദ്രങ്ങളും തമ്മില്‍ ഹോട്ട്ലൈന്‍ ഏര്‍പ്പാടാക്കാനും ധാരണയായിട്ടുണ്ട്. അതിര്‍ത്തി രക്ഷാ സേനകള്‍ തമ്മില്‍ മീറ്റിംഗുകള്‍ക്കും ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ നടപടികള്‍ക്കും ശ്രമമുണ്ടാകും. പക്ഷേ ബ്രഹ്മപുത്രയില്‍ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെപ്പറ്റി കരാര്‍ നിശബ്ദമാണ്. ബ്രഹ്മപുത്രയില്‍ 510 എംഡബ്ല്യു പദ്ധതി കൂടാതെ മൂന്ന് മേജര്‍ പദ്ധതിയും ചൈന തുടങ്ങിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സുതാര്യത വേണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: