കൊച്ചി: സംസ്ഥാനത്ത് ദേശീയ പാതകളുടെ വീതി നൂറു മീറ്റര്‍ വേണമെന്ന് ഹൈക്കോടതി. 30മീറ്റര്‍ മതിയെന്ന തീരുമാനം രാഷ്ട്രീയക്കാരുടെ കളിയാണെന്നും കോടതി പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് വികസനത്തില്‍ താല്പര്യമില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ദേശീയപാതയുടെ വീതി 45 മീറ്ററായി നിലനിര്‍ത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദേശീയപാതയ്ക്ക് 60 മീറ്റര്‍ വീതി വേണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 60 മീറ്റര്‍ വീതി ആക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 45 മീറ്റര്‍ എങ്കിലും വീതി വേണമെന്ന നിലപാടില്‍ ഹൈവേ അതോറിട്ടിയും ഉറച്ചുനിന്നു.
30 മീറ്റര്‍ വീതിയെന്ന് കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി ശശി തരൂരും പറഞ്ഞിരുന്നു. 30 മീറ്റര്‍ വീതിയേ ഉള്ളുവെങ്കില്‍ അത് ദേശീയപാത ആകില്ലെന്നും പകരം റോഡ് മാത്രമേ ആകുകയുള്ളുവെന്നും തരൂര്‍ പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് 60 മീറ്റര്‍ എന്നത് 45 മീറ്ററാക്കി കുറച്ചതെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി സംബന്ധിച്ച അന്തിമ കേന്ദ്രനിര്‍ദ്ദേശം നേരത്തെ തയ്യാറായിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എംപിമാരുടെ യോഗത്തില്‍ വ്യക്തമാക്കുമെന്നും കേന്ദ്ര റോഡ് ഉപരിതല ഗതാഗതമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: