ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്നും ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനായി 2016-17 വര്‍ഷം അനുവദിച്ച ധനസഹായം 2017 ജൂണ്‍മാസത്തിലാണ് വിതരണം ചെയ്തത്. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഇനിയും ജീര്‍ണോദ്ധാരണം നടക്കണമെന്ന ആഗ്രഹത്തോടെ 2017-18 ലേക്കുള്ള അപേക്ഷകള്‍ ഈ വര്‍ഷം തന്നെ ക്ഷണിച്ചു. മാസങ്ങളോളം തീരുമാനമാക്കാതെ കെട്ടിവച്ചശേഷം കാലാവധി തീരാറായല്ലോ എന്ന തിരിച്ചറിവോടെ കഴിഞ്ഞ ഡിസംബര്‍ 29 ന് ധനസഹായം വിതരണം ചെയ്തു. ആരു ഭരിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ!
പതിവിന് വിപരീതമായി ധനസഹായം വിതരണം ഗുരുവായൂരിലല്ല നടന്നത്. മൂന്ന് കി.മീ. ദൂരത്തുള്ള ഗുരുവായൂര്‍ കീഴേടം ക്ഷേത്രമായ നെന്മിനി ബലരാമ ക്ഷേത്രത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം പണിതീര്‍ത്ത കല്യാണ മണ്ഡപത്തിലാണ് ഇക്കുറി ആ ചടങ്ങ് നടന്നത്. ഉദ്ഘാടനം മന്ത്രിയെക്കൊണ്ട് നിര്‍വഹിപ്പിക്കണം. ചടങ്ങില്‍ ജനം വേണം. പണം വേണ്ടവരോട് എവിടെ വരാന്‍ പറഞ്ഞാലും വരുമല്ലോ. അതുതന്നെ അവസരം! തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ രാവിലെ 10 ന് തന്നെ സംഭവസ്ഥലം കണ്ടുപിടിച്ചെത്തി ടോക്കണ്‍ വാങ്ങി. പിന്നെ രണ്ടരയ്ക്ക് മന്ത്രി വന്ന് ധനസഹായം വിതരണം തുടങ്ങി.
കുറ്റം പറയരുതല്ലോ. പച്ചവെള്ളം കിട്ടാന്‍ സാധ്യതയില്ലാത്ത ആ സ്ഥലത്ത് രണ്ട് നേരം ചായയും ഉച്ചയ്ക്ക് ഊണും യഥേഷ്ടം കുടിവെള്ളവും ദേവസ്വം ഏര്‍പ്പാടാക്കിയിരുന്നു. ഊണുകഴിഞ്ഞ് ഹാളിനകത്ത് കയറിയവര്‍ മന്ത്രിയെ കാത്ത് നാല് മണിക്കൂറിലേറെ ഇരുന്നു. രണ്ടരയ്ക്ക് വരേണ്ട മന്ത്രി മൂന്നരയ്ക്ക് എത്തി. ധനസഹായം കൈപ്പറ്റാന്‍ എത്തിയ ക്ഷേത്രഭാരവാഹികളില്‍ ഭൂരിപക്ഷവും മുതിര്‍ന്ന പൗരന്മാരായിരുന്നു. ഇരുന്നിരുന്ന് നടുകഴച്ച് ഒന്ന് എഴുന്നേറ്റു നടക്കാമെന്നു വച്ചാല്‍ തിരിച്ചുവരുമ്പോള്‍ കസേര ആള്‍ക്കാള്‍ കയ്യേറിയിരിക്കും. ജനത്തിനു മുഷിയാതിരിക്കാന്‍ സോപാന സംഗീതം ഭംഗിയായി ആലപിച്ച വ്യക്തിയുടെ സ്റ്റോക്ക് തീര്‍ന്ന് അദ്ദേഹവും വിടവാങ്ങി.
മൂന്നരയ്ക്ക് തുടങ്ങിയ ചടങ്ങ് അഞ്ചുമണിയോടെ അവസാനിച്ചശേഷമാണ് കൗണ്ടറിലൂടെ ചെക്ക് നല്കിത്തുടങ്ങിയത്. ടോക്കണ്‍ വാങ്ങി ചെക്കിന് കാത്തുനിന്നവരോട് ശയനപ്രദക്ഷിണം നടത്തി വരാന്‍ പറഞ്ഞാലും അവരതു ചെയ്യും. വാഹന സൗകര്യമില്ലാത്ത ആ പരിസരത്തുനിന്ന് ഒരു കി.മീ. നടന്നാണ് നൂറുകണക്കിനാളുകള്‍ മെയിന്‍ റോഡിലെത്തിയത്.
എന്തിന് ജീര്‍ണിച്ച ക്ഷേത്രങ്ങളുടെ ഭാരവാഹികളെ ഇതുപോലെയിരുത്തി ജീര്ണിപ്പിക്കണം. ലക്ഷോപലക്ഷം ഭക്തര്‍ മനസ്സുരുകി കാണിക്കയായി അര്‍പ്പിക്കുന്ന പണമാണ് ഗുരുവായൂരിലേത്. അത് നല്‍കുന്നത് ഔദാര്യമാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. എന്നാല്‍ കൈനീട്ടി വാങ്ങുന്നവന് അത് പ്രസാദമാണ്.
ടി. സംഗമേശന്, താഴെക്കാട്,
തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: