സരിതാ നായര്‍ കേരളത്തെ സരിത കേരളമാക്കി യ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് അന്തരീക്ഷം മുഖരിതമാക്കി മുഖ്യമന്ത്രിയുടെ ഗണ്മാന് ആയിരുന്ന സലിം രാജും വിവാദനായകനായി മാറിയിരിക്കുന്നു. വെറും പോലീസ് കോണ്‍സ്റ്റബിളായ സലിംരാജ് 250 കോടി രൂപ വിലയുള്ള ഭൂമിയാണ് കടകംപള്ളിയില്‍ സ്വന്തമാക്കിയത്. സലിംരാജിന്റെ ധനസ്രോതസ്സ് ഏതെന്ന് ഇപ്പോള്‍ ഹൈക്കോടതിയും ചോദ്യമുയര്‍ത്തിയിരിക്കുകയാണ്. സലിം രാജ് ആരുടെ എങ്കിലും ബിനാമിയാണോ എന്ന് കോടതി ചോദിക്കുന്നു. തിരുവനന്തപുരത്തെ കടകംപള്ളിയില്‍ വ്യാജ തണ്ടപ്പേര് ചമച്ചാണ് വന്‍ഭൂമി തട്ടിപ്പിന് ശ്രമിച്ചത് എന്നാരോപിച്ച് പ്രേംചന്ദ് നായര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വ്യാജരേഖ ചമച്ച് ഭൂമി വാങ്ങിയശേഷം യഥാര്‍ത്ഥ അവകാശികളെ ഭീഷണിപ്പെടുത്തി ഇറക്കി വിടണമെങ്കില്‍ അധികാര കേന്ദ്രങ്ങളുടെ പിന്തുണയും അവരില്‍ സ്വാധീനവും വേണം. സലിം രാജിന്റെ ഭാര്യയ്ക്ക് സര്‍വേ വകുപ്പില്‍നിന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേയ്ക്ക് സ്ഥലമാറ്റം ലഭിച്ചതോടെയാണ് ഭൂമി തട്ടിപ്പിന് വഴി ഒരുക്കിയത്. തിരുവനന്തപുരത്തെ ഭൂമി സര്‍വേ ഓഫീസില്‍ നിന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേയ്ക്ക് സ്ഥലംമാറ്റം വാങ്ങിയാണ് 150 കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ സലിം രാജും സംഘവും ശ്രമിച്ചതെന്നും രേഖകളുണ്ട്. സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസില്‍ സഹായം നല്‍കിയത് കമ്മീഷണറേറ്റിലെ യുഡി ക്ലാര്‍ക്ക് ഭാര്യ ഷംസാദാണെന്നും പരാതിയുണ്ട്.
ദേശീയ പാതയ്ക്ക് സമീപം ഒരേക്കര്‍ 16 സെന്റ് ഭൂമി വ്യാജരേഖ ചമച്ച് തട്ടി എടുക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണക്കിടെയാണ് ഷംസാദിന്റെ സ്ഥലംമാറ്റത്തെക്കുറിച്ച് സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. അന്തിമ ഉത്തരവിടുന്നതിന് മുന്‍പ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. മുപ്പത് വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ ഷെറീഫ്, പ്രേംചന്ദ് എന്നിവരുടെ 300 കോടി രൂപ വിലവരുന്ന വസ്തു ആണ് തട്ടി എടുക്കാന്‍ ശ്രമിച്ചത്. പക്ഷെ സലിംരാജിനെതിരെയുള്ള ഒരു കേസിലും സര്‍ക്കാരാകട്ടെ ബന്ധപ്പെട്ട വകുപ്പാകട്ടെ നടപടി എടുക്കുന്നില്ല എന്ന വസ്തുതയാണ് സലിം രാജിന്റെ പിന്നില്‍ ആര് എന്നു ചോദിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചതും. റവന്യൂ ഓഫീസര്‍മാരും തട്ടിപ്പില്‍ പങ്കാളികളാണ്. പക്ഷെ തഹസില്‍ദാര്‍ താന്‍ സലിം രാജിന് യാതൊരുവിധ സഹായവും നല്‍കിയില്ല എന്നും ഉത്തമവിശ്വാസത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലം നല്കിയിരിക്കുന്നു. സലിംരാജ് കേസില്‍ നടക്കുന്ന സര്‍ക്കാരിന്റെയും മറ്റ് വകുപ്പുകളുടെയും ഒളിച്ചുകളിയാണ് കോടതിയില്‍ സംശയം ജനിപ്പിച്ചത്. വിജിലന്‍സ് പോലും ഈ ഒളിച്ചുകളിയില്‍ പങ്കാളിയാണ് എന്ന സംശയം ഉയരുന്നുണ്ട്. ഹൈക്കോടതി പോലും കടകംപള്ളി കേസില്‍ മെയ് മാസത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും വിജിലന്‍സ് അന്വേഷണത്തിന് തയ്യാറായില്ല. ഡിജിപിയുടെ ശുപാര്‍ശയും അവഗണിക്കപ്പെട്ടു.
എവിടെനിന്നാണ് ഈ സ്ഥലങ്ങള്‍ വ്യാജരേഖകള്‍ ചമച്ച് വാങ്ങാന്‍ സലിംരാജിന് പണം കിട്ടിയതെന്നും ആരാണ് അയാള്‍ക്ക് പിന്നിലെന്നും ഹൈക്കോടതി ചോദിക്കുന്നു. കടകംപള്ളിയില്‍ 250 കോടി രൂപ വിലയുള്ള 12.27 ഏക്കറാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. വളരെ സ്വാധീനശക്തിയുള്ള വ്യക്തിതന്നെയാണ് സലിം രാജിന്റെ ബിനാമി എന്ന സംശയം ഈ പശ്ചാത്തലത്തില്‍ ന്യായമാണ്. ഈ സംശയം ബലപ്പെട്ടത് വിജിലന്‍സ് അന്വേഷണം ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നതിനാലാണ്. ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തുമെന്ന ഉറപ്പാണ് നിര്‍ലജ്ജം ലംഘിക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നല്കിയ ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് മേധാവികളും നിസ്സംഗത പാലിച്ചു. സലിംരാജ് ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് വ്യാഴാഴ്ച ഹൈക്കോടതി വിലയിരുത്തുകയും ഇതു സംബന്ധിച്ച ഹര്‍ജിയില്‍ അന്വേഷണം പ്രിന്‍സിപ്പല്‍ റവന്യൂ സെക്രട്ടറി തന്നെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ ഹൈക്കോടതി ഉത്തരവിന് പുല്ലുവിലയാണ് പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ സലിംരാജ് കേസില്‍ കല്‍പ്പിക്കുന്നതെന്ന് ഈ നീണ്ട കാലവിളംബവും ഇത്ര ഉന്നതങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടിനോട് കാണിച്ച അവഗണനയും വ്യക്തമാക്കുന്നു. ആരാണ് സലിംരാജിന് പിന്നിലെ ഈ അനന്ത ശക്തി? ഇപ്പോള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സലിംരാജ് കേസന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. സലിംരാജ് കേസ് കേരളം തട്ടിപ്പിന് ഫലഭൂയിഷ്ടമായ സംസ്ഥാനമാണെന്ന് പിന്നെയും തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: