രണ്ടായിരത്തി പതിനഞ്ച് ആകുമ്പോഴേക്കും കേരളത്തിന് സമൃദ്ധി കൈവരിക്കണം. അതിന് പത്തിന ചൂണ്ടുപലകയാണ് ഡോ. എ.പി.ജെ.അബ്ദുള്‍ കലാം കേരളസമൂഹത്തിനും സര്‍ക്കാരിനും മുമ്പില്‍ അവതരിപ്പിച്ചത്. അവയിലൊന്നുപോലും കേരളത്തിന് അസാധ്യമായതല്ല.
1) ആരോഗ്യ, ശാസ്ത്ര, തീര്‍ഥാടന മേഖലകള്‍ക്ക് ഊന്നല്‍ നല്കി ടൂറിസം. 2) തിരുവനന്തപുരം-കാസര്‍കോട് സ്മാര്‍ട്ട് ജലപാത. 3) ഐടി ഉത്പന്നങ്ങളുടെ വികസനവും വിപണനവും. 4) ആയുര്‍വേദവും ഔഷധസസ്യങ്ങളും ഉള്‍പ്പെട്ട മരുന്നുത്പന്നങ്ങള്‍. 5) നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മികവുറ്റ പരിശീലനം. 6) വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ സാമ്പത്തിക മേഖലകള്‍. 7) ആഴക്കടല്‍ മത്സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളും. 8) തീരദേശ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് (ജൗൃമ) പുരകളുടെ നിര്‍മാണം. 9) തേയില, കാപ്പി, സുഗന്ധദ്രവ്യം, കേരം, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍. 10) വികസിത ബഹിരാകാശ സാങ്കേതിക വിദ്യ കേരളത്തിന്റെ വാര്‍ത്താവിനിമയ പുരോഗതിക്കും ചെറുകിട വ്യവസായ പുരോഗതിക്കും വിദഗ്ധ പരിശീലനത്തിനും ഉപയോഗിക്കാം. കേരള സര്‍ക്കാരും ഐഎസ്ആര്‍ഒയുമായി സംയുക്ത സംരംഭം.
നടപ്പിലാക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഇതിനെ മതിപ്പോടെയാണ് വിലയിരുത്തിയിട്ടുള്ളത്. പക്ഷേ അവ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരുകളാണ്. നിര്‍ഭാഗ്യവശാല്‍ അന്ന് ഭരണത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരോ തുടര്‍ന്നു വന്ന അച്യുതാനന്ദന് സര്‍ക്കാരോ അതിനു പദ്ധതികള്‍ ആവിഷ്കരിച്ചില്ല. വീണ്ടും അധികാരത്തിലെത്തി ഭരണം തുടരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുന്നില്‍ ഇക്കാര്യങ്ങള്‍ മുന്തിയ പരിഗണനാ വിഷയങ്ങളായില്ല.
സമൃദ്ധമായ കാലവര്‍ഷവും മഴയാല്‍ സമ്പന്നമാകുന്ന 44 നദികളും വിപുലമായ ജൈവവൈവിധ്യങ്ങളും വിശാലമായ തീരദേശവും പുരാതനമായ സംസ്കാരവും നല്ലവരായ മനുഷ്യരും കേരളത്തിന്റെ ആസ്തികളാണെന്ന് ഡോ. അബ്ദുള്‍ കലാം കണ്ടെത്തിയത് കേട്ടറിവിന്റെ അടിസ്ഥാനത്തിലല്ല. അദ്ദേഹം ദശാബ്ദങ്ങളോളം കേരളത്തില്‍ തങ്ങിയപ്പോള്‍ സംസ്ഥാനത്തിന്റെ അവശതകളും ആവശ്യങ്ങളും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ മിതശീതോഷ്ണ കാലാവസ്ഥയുള്ള കേരളം ഒട്ടേറെ അപൂര്‍വ പക്ഷികള്‍ക്കും സസ്യപുഷ്പ ജാലങ്ങള്‍ക്കും ആവാസ സ്ഥാനമാണ്. ഈ കാലാവസ്ഥയില്‍ ഭൂപ്രകൃതി മൂലം കേരളം മത്സ്യ, സമുദ്രവിഭവങ്ങള്‍ കാപ്പി, തേയില, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗങ്ങള്‍, നാളികേരം, ജലവിഭവങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്. കേരളീയരുടെ പ്രവാസം സംസ്ഥാനത്തെ ജനസംഖ്യാവര്‍ധനവും തൊഴിലില്ലായ്മയും കുറച്ചിട്ടുണ്ടെന്നതിന് പുറമെ കുടുംബങ്ങളിലേക്ക് ഗണ്യമായ സാമ്പത്തിക നേട്ടമുണ്ടാക്കി ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് ദേശീയ മാനവ വികസന റിപ്പോര്‍ട്ടില്‍ തന്നെ എടുത്തു പറയുന്നുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്നത് പ്രവാസി മലയാളികളുടെ പ്രയത്നമാണെന്ന വിശേഷണവും വിസ്മരിച്ചു കൂടാ.
അനുകൂല ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ മുന്നിലുള്ള വികസന സാധ്യതകള്‍, വികസന ദൗത്യങ്ങള്‍ എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന സത്യം നമ്മുടെ മുന്നിലുണ്ട്. സമയബന്ധിതമായി ദാരിദ്ര്യം തുടച്ചു നീക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി ആസൂത്രണ കമ്മീഷന് തയ്യാറാക്കിയ വികസന റഡാര്‍ തന്റെ പ്രസംഗത്തില്‍ അബ്ദുള്‍ കലാം എടുത്തുകാട്ടുകയുണ്ടായി. ആ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ 2010 ഓടെ സാമ്പത്തിക വളര്‍ച്ചയും സമ്പദ് സമൃദ്ധിയുള്ള വികസിത സംസ്ഥാനമായി കേരളത്തിന് മാറാനും കഴിയുമെന്ന് അദ്ദേഹം സമര്‍ഥിച്ചിരുന്നു.
പ്രതിശീര്‍ഷ വരുമാനം 23,000 രൂപയില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000 രൂപയാക്കാമെന്നും മൂന്ന് ലക്ഷത്തോളം ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ ഉള്‍പ്പെടെ 37 ലക്ഷം വരുന്ന അഭ്യസ്തവിദ്യരും തൊഴിലില്ലാത്തവരുമായ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സൗ ഹൃദപരമായ അന്തരീക്ഷം ഒരുക്കാ നും കഴിയുമെന്ന് അദ്ദേഹം പ്രതീ ക്ഷ പ്രകടിപ്പിച്ചു. എല്ലാം ദിവാസ്വപ്നമായി പരിണമിച്ചെങ്കില്‍ അതിനുത്തരവാദി രാഷ്ട്രപതിയല്ല. രാഷ്ട്രത്തെക്കുറിച്ച് ജനങ്ങളെക്കുറിച്ച് ഒരുകാഴ്ചപ്പാടും ഇല്ലാത്ത കേരളത്തിലെ രാഷ്ട്രീയക്കാരാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഏറെ സാധ്യതയുള്ള കാര്‍ഷികമേഖലയുടെ വളര്‍ച്ചയിലൂടെ അല്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ടു പോകാനാവില്ല. പൂര്‍ണമായും ഇന്ന് കേരളം ഉപഭോക്തൃ സംസ്ഥാനമായി. ആലങ്കാരികമായി പറഞ്ഞാല്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയേണ്ടി വരുന്നു. തുണിയും അരിയും പലവ്യഞ്ജനങ്ങളും മാത്രമല്ല ഉണ്ണാനുള്ള ഇലയും പൂജയ്ക്കുള്ള പൂവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തണം. അതിന്റെ വിപത്ത് ഭയാനകമാകും എന്ന് പറയേണ്ടതില്ല. അതിന് നേരിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു ബജറ്റ് പ്രസംഗത്തിലെ ചില നിര്‍ദേശങ്ങള്‍.
പച്ചക്കറി ഉത്പാദനത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംരക്ഷിത കൃഷിയും തുറസ്സായ സൂക്ഷ്മ കൃഷിയും ഉള്‍പ്പെടെയുള്ള ഹൈടെക്-കൃഷിയുടെ പ്രോത്സാഹനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയുണ്ടായി. 667 പോളീ ഹൗസുകളും 21 പ്രദര്‍ശന യൂണിറ്റുകളും ലക്ഷ്യമിട്ടിരുന്നുവെങ്കിലും അതൊന്നും ഫലവത്തായില്ല. നമ്മുടെ രാജ്യത്ത് മൊത്തം 2000 ഹെക്ടര്‍ ഭൂമിയാണ് സംരക്ഷിത കൃഷിയിന് കീഴിലുള്ളത്. ചൈനയിലിത് 20 ലക്ഷം ഹെക്ടറാണെന്ന് ഓര്‍ക്കണം.
ചൈനയിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും കേരളത്തിലും എത്തുമ്പോള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നവരെ കാണാന്‍ കഴിയും. പക്ഷേ അവര്‍ അപ്പോള്‍ ചെയ്യുന്നത് സ്വയം ശവക്കുഴി തോണ്ടലാണ്. ഇവിടെ ഉത്പാദനം വര്‍ധിപ്പിക്കാതെ നമുക്ക് പിടിച്ചു നില്ക്കാന് സാധ്യമല്ലെന്ന സത്യം എല്ലാവരും മനസ്സിലാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും നമ്മള് അനുഭവിക്കാന്‍ പോകുന്നത്. കാര്‍ഷികമേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിന്റെ നാന്ദികുറിക്കുമെന്നവകാശപ്പെട്ട അത്യാധുനിക സാങ്കേതിക വിദ്യയായ ഗ്രീന്‍ഹൗസ് പദ്ധതി കേരളത്തിലെ എല്ലാ പ്രദേശത്തും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം പുസ്തകത്താളുകളില്‍ നിന്നും പുറത്തുകടയ്ക്കാത്തതെന്തുകൊണ്ടാണ്? എന്തെല്ലാം വാഗ്ദാനങ്ങളാണ് നല്‍കിയത്?
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: