കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റിലായ കേസ്സില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത് സമഗ്രമായ അന്വേഷണം നടത്താതെയെന്ന് സൂചന. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അന്താരാഷ്ട്രാ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ്സ് എന്‍ഐഎ ഏറ്റെടുത്തത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ആയുധപരിശീലനത്തിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ലഭിച്ചിരുന്നു. അറസ്റ്റിലായവരുടെ അന്താരാഷ്ട്രാ ബന്ധം വെളിവാക്കുന്ന നിര്‍ണ്ണായക രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സുകുമാരനാണ് കേസ്സില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. കണ്ണൂരിലെത്തിയ എന്‍ഐഎ സംഘം ലോക്കല്‍ പോലീസില്‍ നിന്നും ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. നാറാത്തെ ആയുധ പരിശീലന കേന്ദ്രവും എന്‍ഐഎ സംഘം സന്ദര്‍ശിച്ചിരുന്നു.
എന്‍ഐഎ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും അന്താരാഷ്ട്രാ ഭീകര സംഘടനകളുമായുള്ള ബന്ധവും ഉള്‍പ്പെടുമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. യാസിന് ഭട്കലിനെപ്പോലുള്ള മത തീവ്രവാദികള്‍ കണ്ണൂരില്‍ വന്ന് താമസിച്ചിട്ടുണ്ടന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ക്കപ്പുറം കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ സംഘം കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട കമറുദ്ദീന് ഉള്‍പ്പടെ 22 പ്രതികളെ ലോക്കല്‍ പോലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു. ഇതേ പ്രതികളെക്കുറിച്ച് മാത്രമെ എന്‍ഐഎയുടെ കുറ്റപത്രത്തിലും പരാമര്‍ശിക്കുന്നുള്ളു. ഇവര്‍ക്ക് പരിശീലനം നടത്താനാവശ്യമായ സഹായം ചെയ്ത് കൊടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിനെതിരെ എന്‍ഐഎ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്നാണ് സൂചന. ഇവരുടെ സാമ്പത്തിക ശ്രോതസ്സും അന്വേഷണ പരിതിയില്‍ വന്നിട്ടില്ല.
പ്രതികള്‍ പോലീസ് കസ്റ്റഡിയിലായി 180 ദിവസം പൂര്‍ത്തിയാകുന്നതിന് തൊട്ട് മുന്‍പാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. വിശദമായ അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിച്ചത് പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിവെക്കും. എന്‍ഐഎ സംഘത്തിന് കേരളത്തില്‍ കേസന്വേഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണ സംഘത്തില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും കേസന്വേഷണത്തെ ബാധിക്കുന്നുണ്ടത്രെ.
കേസന്വേഷണത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനും തുടക്കം മുതല്‍ തന്നെ ചിലര്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണ പക്ഷത്തെ ചില പ്രമുഖര്‍ തുടക്കത്തില്‍ തന്നെ അന്വേഷണത്തില്‍ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ വെറുപ്പിക്കാതെയാണ് കുറ്റപത്രം സമര്പ്പിക്കപ്പെട്ടതെന്ന ആരോപണവുമുണ്ട്.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: