ആലപ്പുഴ: സംസ്ഥാനത്ത് മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്ത അന്യമതസ്ഥരുടെ വിവരങ്ങള്‍ ഭീകരസംഘടനകള്‍ ശേഖരിച്ചു. മലബാര്‍ മേഖലയില്‍ കാര്യമായി വിവര ശേഖരണം നടത്തി. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ വിവര ശേഖരണം വിജയം കണ്ടില്ല. മുസ്ലിം സ്ത്രീകളെ കല്യാണം കഴിച്ച ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയും അവരുടെ കുടുംബത്തെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങളാണ് ശേഖരിക്കുന്നത്.
രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് വിവര ശേഖരണം പരാജയപ്പെട്ടതെന്ന് ഇതു സംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മലബാര്‍, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് ഭാഗങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഭീകര സംഘടനകള്‍ ശേഖരിച്ചതായാണ് വിവരം. ഇതിനായി സംഘടനയുടെ സ്വാധീനവും അവര്‍ ധനസഹായം ചെയ്യുന്ന പത്രസ്ഥാപനങ്ങളിലെ പ്രവര്‍ത്തകരെയും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ മുമ്പ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെക്കുറിച്ച ഇതുപോലൊരു വിവര ശേഖരണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിന്റെ നോട്ടപ്പട്ടികയിലുള്ള ഒരു മത രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിലാണത്രെ വിവരം ശേഖരിച്ചത്. നേതാക്കളുടെ ബയോഡേറ്റ, താമസസ്ഥലം, കൂടാതെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍, കേന്ദ്രങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്‍ലിജന്റ്സ് വിഭാഗം അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചു. രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു പത്രത്തിന്റെ പ്രവര്‍ത്തകരെ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് വോട്ട് ചെയ്ത് മടങ്ങിയ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ കാറില്‍ ഈ സംഘത്തില്‍ പെട്ട ഒരു പത്രലേഖകന് കയറിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ വിഎസ് ഇറക്കിവിട്ടു. പത്രപ്രവര്‍ത്തകരെന്ന നിലയില്‍ ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും ഈ മേഖലയ്ക്ക് വേണ്ടി തന്നെയാണോയെന്ന സംശയവും അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: