ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ ഇന്ന് പൂയം തൊഴല്‍. ഉച്ചയ്ക്ക് നിവേദിക്കുന്ന ചതുശതത്തില് പങ്കുകൊള്ളാന്‍ ആയിരങ്ങളെത്തും. വൈകിട്ടാണ് പൂയം തൊഴല്‍. നാഗരാജാവിന്റെയും സര്‍പ്പയക്ഷിയുടേയും നടയില്‍ അമ്മ പൂജ നടത്തും. നാഗദൈവങ്ങളെയും അമ്മയെയും കണ്ട് പൂയം തൊഴുത് അനുഗ്രഹം നേടാന്‍ നിരവധി ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രത്തിലെത്തുക. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് പ്രസിദ്ധമായ അമ്മയുടെ എഴുന്നള്ളത്ത്.
നാളെ ഉച്ചപൂജയ്ക്ക് ശേഷം വലിയമ്മ ഉമാദേവി അന്തര്‍ജനം ശ്രീകോവിലില്‍ പ്രവേശിക്കുന്നതോടെ ആയില്യം പൂജയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നാഗരാജാവിന്റെ വിഗ്രഹവുമായി അമ്മയും സര്‍പ്പയക്ഷിയുടെ വിഗ്രഹവുമായി ചെറിയമ്മ സാവിത്രി അന്തര്‍ജനവും, നാഗയക്ഷി, നാഗചാമുണ്ഡി എന്നിവരുടെ വിഗ്രഹവുമായി ഇല്ലത്തെ കാരണവരും എഴുന്നള്ളും. എഴുന്നള്ളത്ത് ക്ഷേത്രപ്രദക്ഷിണം നടത്തി ഇല്ലത്തേയ്ക്ക് വരുന്നത് ദര്‍ശിക്കാന്‍ നിരവധി ഭക്തരെത്തും. ഇല്ലത്തെത്തുന്ന അമ്മയും പരിവാരങ്ങളും നിലവറയിലെ തളത്തില്‍ വരച്ച പത്മത്തിന് മുന്നില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് അമ്മ നൂറുംപാലും നിവേദിക്കും.
64 കണ്ഠങ്ങളിലായി വരച്ച നാഗക്കളത്തിന് ചുറ്റും അനന്തന്ചുറ്റിപ്പിണഞ്ഞ രൂപമാണ് പത്മം. അന്തന്‍, വാസുകി തുടങ്ങിയ അഷ്ടനാഗങ്ങള്ക്കൊപ്പം അറുപത്തിനാല് നാഗങ്ങള്ക്കായാണ് നൂറുംപാലും നടത്തുന്നത്. തുടര്‍ന്ന് തട്ടിന്മേല് നൂറുംപാലും കഴിക്കുന്ന ചടങ്ങാണ്. ഇല്ലത്തിന് തെക്കുഭാഗത്ത് തയ്യാറാക്കിയ സ്ഥലത്ത് ഇല്ലത്തെ മൂത്ത കാരണവര്‍ ആകാശ സര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും നൂറുംപാലും കഴിക്കുന്നതോടെ ഈ വര്‍ഷത്തെ ആയില്യം ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: