കൊച്ചി: മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം നല്കി കോടികള്‍ തട്ടിയ കേസില്‍ കവിതാപിള്ളയേയും സഹായി മുഹമ്മദ് അസ്താഫിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരെയും കാക്കനാട് ജില്ലാ ജയിലില്‍ അടച്ചു.
വയനാട്ടില്‍ പിടിയിലായ കവിതാപിള്ളയെയും സഹായിയെയും പോലീസ് ഇന്നലെതന്നെ എറണാകുളത്ത് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇവരെ ചോദ്യം ചെയ്തു. പോലീസ് വിളിപ്പിച്ച ആറു പരാതിക്കാരും കവിതയെ തിരിച്ചറിഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയത്.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി ഒളിവില്‍ പോയതായിരുന്നു ആലപ്പുഴ തലവടി എടത്വ ഒറ്റപ്പനക്കല് വീട്ടിലെ കവിതാപിള്ള(38)യും സഹായിയും ഡ്രൈവറുമായ എറണാകുളം മരട് സ്വദേശി നെട്ടൂര്‍ കണവത്ത് പറമ്പില്‍ മുഹമ്മദ് അല്ത്താ(25)ഫും. ഇവര്‍ താമസിച്ചിരുന്ന വയനാട് തിരുനെല്ലിയിലെ ഹോട്ടലിന്റെ ഉടമ രാജേന്ദ്രന് പോലീസില്‍ വിവരമറിയിച്ചതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്. ഇതേതുടര്‍ന്ന് തിരുനെല്ലി എഎസ്ഐ കെ.വി.ജോസഫും സംഘവും ഹോട്ടലിലെത്തി കസ്റ്റഡിലെടുക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഹോട്ടലുടമയ്ക്ക് തിരിച്ചറിയാന്‍ ഇടയാക്കിയത്. മാനന്തവാടി സിഐ: പി. എല്‍.ഷൈജു വിശദമായി ചോദ്യംചെയ്തതോടെയാണ് പിടിയിലായത് കവിതാപിള്ളയെന്ന് സ്ഥിരീകരിച്ചത്. എറണാകുളം സെന്റര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചോളം കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. ഇവിടെ നിന്ന് 65, 27, 15 ലക്ഷം രൂപ ഓരോരുത്തരില്‍ നിന്നും ഇവര്‍ സ്വീകരിച്ചിരുന്നു. ഈ കേസുകളില്‍ ഹൈക്കോടിതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് വ്യാഴാഴ്ച്ച പരിഗണിക്കാനിരിക്കേയാണ് കവിത പിടിയിലായത്. സുഖചികിത്സക്കായാണത്രെ ഇവര്‍ തിരുനെല്ലിയിലെത്തിയത്. ഒപ്പം മകനും സഹായിയും ഉണ്ടായിരുന്നു. പത്രങ്ങളില്‍ ഫോട്ടോ വന്നതോടെയാണ് ഇവിടെ നിന്ന് മാറി താമസിക്കാന്‍ തീരുമാനിച്ചത്.
ശനിയാഴ്ച കാട്ടിക്കുളത്ത് നിന്ന് ടാക്സിയില്‍ രക്ഷപ്പെടാന്‍ ഒരുങ്ങവേയാണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്ന് കവിതാപിള്ള കോടികള്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസ് കരുതുന്നത്. എറണാകുളത്ത് കെജികെ ഗ്രൂപ്പ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥപനത്തിലെ ജനറല്‍ മാനേജറായിരുന്ന ആലുവാ സ്വദേശി ശിവറാമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കേസില്‍ താന്‍ നിരപാരാധിയാണെന്ന് പോലീസ് പിടിയിലായ കവിതാപിള്ള പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പെടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ട്. ഈ കേസില്‍ തന്നെ കുടുക്കുകയായിരുന്നു. കെജികെ ഗ്രൂപ്പ് മാനേജരായിരുന്ന ശിവറാമാണ് ഇതിന്റെ സൂത്രധാരന്‍. മുഴുവന്‍ തുകയും കൈപ്പറ്റി തന്നെ ഇരയാക്കിയത് ഇയാളാണ്. ഇത് സംബന്ധിച്ച് എല്ലാ രേഖകളും തെളിവുകളും തന്റെ പക്കലുണ്ട്. ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തും. അതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും കവിതാ പിള്ള പറഞ്ഞു.
മാനന്തവാടിയില്‍ നിന്ന് പോലീസ് എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: