ഒരുകാലത്ത് കേരളത്തില്‍ ചലനം സൃഷ്ടിച്ച കലാസാഹിത്യ പ്രസ്ഥാനമായിരുന്നു പു:ക:സ പ്രസ്ഥാനം. അതിന്റെ ചിരിയും ചിന്തയും എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇന്ന് അത്തരമൊരു പ്രസ്ഥാനത്തെപ്പറ്റിയോ അതിന്റെ നേതൃത്വത്തെക്കുറിച്ചോ ആര്‍ക്കും അറിയില്ല. സഹയാത്രികരായ ഭൗതികവാദികള്‍പോലും പു:ക:സ പയ്യന്മാരെ അറിയില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരാളുടെ നിലവിളി (ഉള്‍വിളിയെന്ന് അവര്‍)യുണ്ടായി. കാസര്‍ഗോഡ് നിന്നായിരുന്നു. ഇന്ന് ചാനലുകള്‍ ഉള്ളതുകൊണ്ട് തിരുവനന്തപുരം വരെ ചിലര്‍ അതുകേട്ടു. പറഞ്ഞുവന്നത് പു:ക:സ:യുടെ ഒരു കോമ്രേഡ് മലയാളത്തില്‍ അടിത്തറയുള്ളൊരു എഴുത്തുകാരിയുടെ എഴുത്തില്‍ വെറളിപിടിച്ച് ‘അവതാരിക’ പിന്‍വലിക്കുമെന്ന് ആക്രോശിച്ചതാണ്. കഷായ’ത്തേക്കാള്‍ വലിയ മേന്പൊടി വൈദ്യശാസ്ത്രം പറയാറില്ല എന്ന കാര്യം കോമ്രേഡിനറിയാത്തതുകൊണ്ടാവില്ല ഇത്. മറിച്ച് വല്ല്യേട്ടന് മനോഗതിയും തിണ്ണമിടുക്കുമാവാം. എന്തായാലും ‘ഇഴുകിയതും പഴകിയതുമായ വസ്ത്രം’ അഴിച്ചുകളയാന്‍ എഴുത്തുകാരി തീരുമാനിച്ചു. കോമ്രേഡിന്റെ ആക്രാന്തം ആനപ്പുറത്ത് പോകുന്നവനോടുള്ള ‘കുര’യായി മാറി. ഈ കുരക്കും മറുപടിക്കുമുള്ള അര്‍ത്ഥവും വ്യാപ്തിയുമറിയാന്‍ പു.ക.സയുടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഒന്ന് കണ്ണോടിച്ചാല്‍ മതി.
അറുപതുകളിലാണ് പ്രസ്ഥാനം കേരളത്തില്‍ പ്രബലമാകുന്നത്. ഇരുപത്തിയഞ്ചില്‍ ഉത്തരേന്ത്യന്‍ എഴുത്തുകാരനായ പ്രേംചന്ദ് ദോഗ്രേ തുടങ്ങിയ ഗാന്ധിയന്‍ സാഹിത്യദര്‍ശനത്തിന്റെ പ്രസ്ഥാനമായിരുന്നു ദല്‍ഹിയിലെ ‘ജീവല്‍ സാഹിത്യ പ്രസ്ഥാനം.’ ഇതിനെ ദാമോദരന്‍ ഇവിടേക്ക് പറിച്ചുനട്ടു. ഇതിന്റെ തലതിരിഞ്ഞ വിപ്ലവചിന്തയറിഞ്ഞാണ് സഞ്ജയന് ‘ചാവല്‍ സാഹിത്യ പ്രസ്ഥാനം’ എന്ന് മാറ്റപ്പേര് വിളിച്ചത്.
പക്ഷെ മഹാരഥന്മാരായ എഴുത്തുകാര്‍ ഒട്ടനവധി ഈ പ്രസ്ഥാനത്തോടൊപ്പം ആദ്യകാലത്ത് ഉണ്ടായിരുന്നു. കേസരിയും മുണ്ടശ്ശേരിയും കുറ്റിപ്പുഴയും ഗുപ്തന്നായരും പോളും സിജെയും തകഴിയും വയലാറും കേശവദേവും വിജയനും ഉദാഹരണം. മറുപക്ഷത്ത് മൂല്യങ്ങളെക്കുറിച്ചും സനാതനത്വത്തെക്കുറിച്ചും ചിന്തിക്കാന്‍ ഒരു സഞ്ജയനും മാരാരുമേ ഉണ്ടായിരുന്നുള്ളൂ. എണ്‍പതുകള്‍ ആയപ്പോഴേക്കും കാറ്റ് മറിഞ്ഞുവീശി. ചിലര്‍ സ്വയം വിരമിച്ചു. മറ്റ് ചിലര്‍ പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിച്ചു. വേറെ ചിലര്‍ “സോഫ്റ്റ് കോര്‍ണര്‍” നയം സ്വീകരിച്ചു. ഇപ്പോഴും അങ്ങനെ ചിലരുണ്ട്.
എന്തുകൊണ്ടായിരുന്നു മുണ്ടശ്ശേരിയും പോളും തുടങ്ങിയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്മാരായിരുന്നവര് തന്നെ പിണങ്ങിപ്പിരിഞ്ഞത്? പുരോഗമനം യഥാര്‍ത്ഥത്തില്‍ പുരോഗമനമല്ല, അധോഗമനമാണെന്ന തിരിച്ചറിവായിരുന്നു. സാഹിത്യം പുരോഗമനമെന്നോ ദളിതനെന്നോ പെണ്ണെഴുത്തെന്നോ ബൂര്‍ഷ്വായെന്നോ ഇല്ല എന്ന ചിന്തയും, സാഹിത്യത്തിന്റെ രൂപപരവും ഭാവപരവുമായ ചര്‍ച്ചയുമായിരുന്നു ഇതിന്റെ അടിസ്ഥാനം. സാഹിത്യം ബ്രഹ്മാസ്വാദ്യ സഹോദരമാണ്. അതിന് അതിരുകളില്ല, മതവും ജാതിയുമില്ല, വര്‍ഗ്ഗവും വര്‍ണ്ണവുമില്ല.
“ചതുര്‍വര്‍ഗ്ഗ ഫലപ്രാപ്തി”യും
“സദ്യപര നിര്വൃതിയു”മാണതിന്റെ ലക്ഷ്യം
“രസം ഭൂത്വാ രസം ഹ്യോ/വിനയം
ലബ്ധ്വാനന്ദീഭവതി”-
എന്ന ചിന്തയാണടിസ്ഥാനം. ഇതില്‍നിന്ന് വ്യതിരിക്തമായി കവിത മുദ്രാവാക്യവും നാടകം ‘തൊഴിലാളിവര്‍ഗ സര്‍വാധിപത്യ’ചിന്തയുമാവണമെന്ന് ചിലര്‍ ശഠിച്ചു. എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും ആര് ആര്‍ക്കുവേണ്ടി എഴുതണമെന്നും ‘പാര്‍ട്ടി’ ചിന്തിച്ചതോടെയാണ് ദാര്‍ശനിക തലം വെടിഞ്ഞ് കേസരി കണ്ണില്‍ക്കണ്ടവരെ മഹാകവിയായിപ്പോലും വാഴ്ത്തിയത്. കെടാമംഗലത്തിന്റെ ‘കടത്തുവഞ്ചി’യില്‍വെച്ച് മുണ്ടശ്ശേരിയും മറ്റും പിന്നീട് ‘പുരോഗമന’ത്തെ തിരിച്ചറിഞ്ഞു. “രൂപഭദ്രന്‍” എന്ന് സഹയാത്രികര്‍ വട്ടപ്പേര് വിളിക്കുന്ന ഗതികേടിലേക്ക് അദ്ദേഹത്തിന് അപമാനിതനാകേണ്ടിവന്നു.
പോളാവട്ടെ തന്റെ പ്രസംഗത്തില്‍തന്നെ കോട്ടയം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ വച്ച് ‘രൂപഭദ്രത’ വ്യക്തമാക്കി. മറ്റേതൊരു നിലവും പോലെ സാഹിത്യകാരന്റെ ചിന്തയില്‍ രാഷ്ട്രീയവുമാവാം എന്നാല്‍ രാഷ്ട്രീയക്കാരന് സാഹിത്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ല എന്ന് പോള്‍ വ്യക്തമാക്കി. തൊഴിലാളിവര്‍ഗ്ഗ സര്വാധിപത്യത്തിന് വേണ്ടിപ്പാടിയാല് മാത്രം കവിതയാവുമെന്ന ചിന്തയെ ഓരോരുത്തരായി എതിര്‍ത്തു.
‘വിപ്ലവഗീത’ മുഴക്കിയ വയലാര്‍ വാല്മീകിയും വ്യാസനും കാളിദാസനുമാണ് തന്റെ കരുത്തെന്ന് ‘സര്‍ഗ്ഗസംഗീത’ത്തില്‍ വ്യക്തമാക്കി. ഭഗവദ്ഗീത ലയിച്ചമണ്ണിലാണ് ഏതൊന്നും പവിത്രവും ഫലാഢ്യവുമാവൂ എന്ന് ചങ്ങമ്പുഴ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നുതാനും. (‘കാളിദാസന്’) എന്ത് പറയണം എന്നും എന്ത് എഴുതണമെന്നും ഫത്വ മുഴക്കിയവരോട് തുറന്നടിച്ച സി.ജെ. അത്തരക്കാരെ ‘ഗര്‍ഭത്തൊഴിലാളി യൂണിയന്’ എന്നാണ് വിശേഷിപ്പിച്ചത്. അന്നേ പുരോമന ചിന്തയെപ്പറ്റി കേരളം അറിഞ്ഞു.
പിന്നീടാണ് തകഴി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. നമ്പൂതിരി (ഇഎംഎസ്) പറയുന്നതല്ല സാഹിത്യമെന്നദ്ദേഹം വ്യക്തമാക്കി. ഒരുകാലത്ത് ‘തോട്ടിയുടെ മകനും’ ‘രണ്ടിടങ്ങഴി’യും ചിന്തിച്ചതിന്റെ തീവ്രതയിലായിരിക്കാം ‘ചെമ്മീന്‍’ എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ‘കയറി’ലെത്തിയപ്പോഴേക്ക് തകഴി തന്റെ ‘ഇസ’ത്തിനപ്പുറത്തേക്ക് കടന്നിരുന്നു. കേശവദേവാകട്ടെ രാമായണത്തെ കടലിലൊഴുക്കണമെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്ന് പറഞ്ഞു.
മാര്ക്സിന്റെയൂം ഫ്രോയിഡിന്റെയും ആഡ്ലറുടെയും കണ്ണിലൂടെ മാത്രം സാഹിത്യത്തെക്കണ്ട പ്രൊഫ. എം.എന്‍. വിജയനും ഒടുവില്‍ തന്റെ കാഴ്ചപ്പാടുകള്‍ തിരുത്തി. വേദോച്ചാരണം തവള കരയുന്നതുപോലെയാണെന്നാക്ഷേപിച്ച വിജയന്മാഷ് ഉമേഷിനൊപ്പം ‘പാഠഭേദ’ങ്ങളിലെത്തുമ്പോഴേക്ക് തളര്‍ന്നുപോയിരുന്നു.
കാലം അടിയന്തരാവസ്ഥയല്ലാതിരുന്നിട്ടും എഴുത്തുകാര്‍ മൗനത്തിലാണ്. ഒ.വി. വിജയന് പിന്മുറക്കാര് ഇല്ലാതായി. രാവണനുവേണ്ടി വാദിച്ച് എഴുത്തച്ഛന് പുരസ്കാരം നേടിയവരും കാലംചെയ്തു.
യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിയേണ്ടത് ഇന്ങ്കേരളത്തിന്റെ സാഹിത്യചിന്തയില്‍ ‘പുരോഗമന സാഹിത്യ പ്രസ്ഥാനം’ എന്നൊന്നില്ല എന്നാണ.് കേരളത്തിന്റെ സാംസ്കാരികവും സാഹിതീയവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനത്തില്‍ നേരത്തെ പറഞ്ഞ എഴുത്തുകാരല്ല തനതായ സംഭാവന നല്‍കിയത്. രാമചരിതവും കണ്ണശ്ശരാമായണവും അധ്യാത്മ രാമായണം കിളിപ്പാട്ടും ജ്ഞാനപ്പാനയും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും കുമാരനാശാനും അക്കിത്തവുമെല്ലാമാണ്. ഇവരുടെ കൃതികള്‍ ഇവിടെ എന്തെന്ത് മാറ്റമുണ്ടാക്കി എന്നും ഇവരുടെ ചിന്തകള്‍ എന്തെന്ത് മാറ്റമുണ്ടാക്കി എന്നും തിരിച്ചറിയാത്ത കോമ്രഡുകള് മണ്ണിന്റെ മണമുള്ള, മനുഷ്യജീവിതഗന്ധിയായ വല്സലാമ്മയുടെ എഴുത്തിനെ തിരിച്ചറിയാത്തതില്‍ അത്ഭുതമില്ല. തുറന്ന ചര്‍ച്ചയും തിരിച്ചറിവുമാണ് ഇനി മലയാളത്തിന് വേണ്ടത്.
എസ്. പ്രബോധ്കുമാര്‍ (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അക്കാദമിക് സഹപ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: