ഗുജറാത്ത് മുതല്‍ തമിഴ്നാടുവരെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലമടക്കുകളിലെ (ഉദ്ദേശം 1500 കി.മീ.) മനുഷ്യനിര്‍മിത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ജയറാം രമേശ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ മാര്‍ച്ച് 2010 ല്‍ പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ പാനലിനെ (ഡബ്ല്യുഇഇജിപി) പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മന്ത്രാലയം നിയമിക്കുന്നത്. ലോകപ്രസിദ്ധ ജൈവവൈവിധ്യ ശാസ്ത്രജ്ഞനായ പ്രൊഫ.മാധവ് ഗാഡ്ഗിലായിരുന്നു ഡബ്ല്യുഇഇജിപിയ്ക്ക് നേതൃത്വം നല്‍കിയത്. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥ, പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണുകളെ കണ്ടെത്തല്‍, പശ്ചിമഘട്ട ഇക്കോളജി അതോറിറ്റിയുണ്ടാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പശ്ചിമഘട്ട സംരക്ഷണം, പുനര്‍ജനനം, പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയായിരുന്നു ഡബ്ല്യുഇഇജിപിയുടെ പ്രധാന ജോലി. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തണം, നിലവിലുള്ള പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മോഹന്റാം കമ്മറ്റി റിപ്പോര്‍ട്ട്, സുപ്രീംകോടതി വിധികള്‍, ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം വിദഗ്ദ്ധ സമിതി പരിശോധിക്കണം. താപി താഴ്വര മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ട വിസ്തീര്‍ണമായ 174700 ചതുരശ്ര കി.മീ.വിഭാഗം പാനല്‍ പഠന വിധേയമാക്കുകയും സംരക്ഷിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണമായിരുന്നു.
മലകളും കുന്നുകളും കാടും പുഴകളും അടങ്ങുന്ന ഭാരതത്തിന്റെ പൈതൃകമായി ഹിമാലയം കഴിഞ്ഞാല്‍ കണക്കാക്കുന്ന പശ്ചിമഘട്ടം ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ നിലനില്‍പ്പിന് ആധാരമാണെന്ന തിരിച്ചറിവാണ് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ ആവിര്‍ഭാവത്തിന് കാരണം. ഖാനികള്‍, പാറമടകള്‍, അണക്കെട്ടുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പശ്ചിമഘട്ട തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി കണ്ടെത്തി. വനനാശം, ജൈവവൈവിധ്യ നാശം എന്നിവ പ്രാദേശിക കാലാവസ്ഥയില്‍ മാറ്റം വരുത്തിയതായി സമിതിക്ക് ബോധ്യമായി. പശ്ചിമഘട്ട നാശം കുടിവെള്ളക്ഷാമം, കാലാവസ്ഥാ വ്യതിയാനം, ഉരുള്‍ പൊട്ടല്‍, മലയിടിച്ചില്‍, കൃഷിനാശം, വന്യജീവികളുടെ വംശനാശം, ഔഷധ സസ്യങ്ങളുടെ കുറ്റിയറ്റുപോകല്, ചൂടുവര്ധനവ്, വരള്‍ച്ച, മിന്നല്‍ പ്രളയം, അണക്കെട്ടുകള്‍ക്ക് ഭീഷണി, ഭൂമി കുലുക്കം എന്നിവയ്ക്ക് വരെ കാരണമാകാവുന്നതാണ്. പശ്ചിമഘട്ടത്തില്‍ നടന്നുവരുന്നത് നിയമവിരുദ്ധവും അശാസ്ത്രീയവും സുസ്ഥിരമായി നിലനില്ക്കാത്തതുമായ വികസനമാണെന്ന് കമ്മറ്റി വിലയിരുത്തി. 2011 ആഗസ്റ്റ് മാസം പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൊതുജനത്തിനായി വിട്ടുകൊടുക്കാതിരിക്കുകയും പൂഴ്ത്തിവെക്കുകയും ചെയ്തശേഷം ജനങ്ങളുടെ പരാതിപ്രകാരം 2012 മെയ് മാസത്തില്‍ ദല്‍ഹി ഹൈക്കോടതിയും വിവരാവകാശ കമ്മീഷനും ഇടപെട്ടതിന് ശേഷവുമാണ് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാതിരിക്കുവാനും ചില തല്‍പ്പര കക്ഷികളെ സംരക്ഷിക്കുവാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യം നടക്കുവാനായി 2012 ആഗസ്റ്റില്‍ പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പഠിക്കുവാനായി ഇക്കോളജിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത ശൂന്യാകാശ ശാസ്ത്രജ്ഞനും കേന്ദ്ര പ്ലാനിംഗ് കമ്മീഷന് അംഗവുമായ കസ്തൂരി രംഗന് ചെയര്‍മാനായ പത്തംഗ ഉന്നതതല കര്‍മസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച് ഉത്തരവായി. ഈ സമിതി ഏപ്രില്‍ 2013 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കോര്‍പ്പറേറ്റ് ലോബിയെ സഹായിക്കുവാനുളള നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും കസ്തൂരിരംഗന്‍ സമിതി സമര്‍പ്പിച്ചത്. ഇത് ശാസ്ത്രീയമായി പഠനം നടത്തി പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന ഒന്നായി മാറി. ഒന്നാമതായി ഈ മേഖലയില്‍ വേണ്ടത്ര ശാസ്ത്രീയ വൈദഗ്ദ്ധ്യം ഇല്ലാത്ത കസ്തൂരിരംഗന്‍ നേരത്തെ തന്നെ ഉണ്ടാക്കിവെച്ച ഒരു റിപ്പോര്‍ട്ട് ആരെയൊക്കെയോ സഹായിക്കാനായി ചില മുന്‍വിധികളോടെയാണ് സമര്‍പ്പിച്ചത്. ഇത് പശ്ചിമഘട്ട സംരക്ഷണത്തിനെതിരെയും അവിടുത്തെ കര്‍ഷകരായ ജനവിഭാഗത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുമാണ്. ഗാഡ്ഗില്‍ പശ്ചിമഘട്ട വിസ്തീര്‍ണം 174700 ചതുരശ്ര കിലോമീറ്ററായി കണ്ടപ്പോള്‍ കസ്തൂരിരംഗന്‍ അത് 10420 ചതുരശ്ര കി.മീ. കുറച്ച് 164280 ചതുരശ്ര കിലോമീറ്ററായി മാത്രമാണ് കണ്ടത്. നിയന്ത്രണം അത്ര കുറച്ച് മതിയല്ലോ. പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ സമിതി പശ്ചിമഘട്ടത്തെ പൂര്‍ണമായും കണ്ട് അതിന്റെ സംരക്ഷണ നടപടികളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ജൈവ പ്രാധാന്യം കണക്കിലെടുത്തും ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ 1, 2, 3 എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. എന്നാല്‍ ഉന്നതതല കര്‍മസമിതി പശ്ചിമഘട്ടത്തെ സ്വാഭാവിക ഭൂവിഭാഗം സാംസ്കാരിക ഭൂവിഭാഗം എന്ന് രണ്ടായി വേര്‍തിരിച്ച് മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ കൃഷി ഭൂമി, എസ്റ്റേറ്റുകള്‍ എന്നിവയെ (ഉദ്ദേശം 60 ശതമാനം ഭാഗം) ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയുടെ പുറത്ത് നിലനിര്‍ത്തി. എല്ലാത്തരം വികസന പേക്കൂത്തുകള്‍ക്കും അവസരം ഒരുക്കിയെടുത്തു. സ്വാഭാവിക ഭൂവിഭാഗമായ വനം, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ തുടങ്ങിയ ഇപ്പോള്‍ തന്നെ സംരക്ഷണ വലയത്തില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ടത്തിന്റെ 37 ശതമാനം വരുന്ന ഉദ്ദേശം 60000 ചതുരശ്ര കി.മീ.ഭൂപ്രദേശത്തെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കുവാന്‍ ശുപാര്‍ശ ചെയ്തു. അതായത് പശ്ചിമഘട്ടത്തിലെ പാറപൊട്ടിക്കലിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു തടസ്സവും സൃഷ്ടിക്കാത്ത ഒരു അവസ്ഥ ഉണ്ടാക്കിക്കൊടുത്തു. ശാസ്ത്രത്തെ പരിഹസിക്കുന്നതിന് തുല്യമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ വനത്തിനകത്തും വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് അകത്തും തെര്‍മല്‍ പവര്‍ പ്ലാന്റ് പാടില്ല എന്ന് നിഷ്കര്ഷിച്ചിരിക്കുന്നു. എന്നാല്‍ ഉപാധികളോടെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയില്‍ പോലും കസ്തൂരി രംഗന് ഉപാധികളോടെ ജല വൈദ്യുത പദ്ധതികള്‍ അനുവദിക്കുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ വൈവിധ്യനാശത്തിന് ഇടവരുത്തുന്ന വന്‍കിട അണക്കെട്ടുകള്‍ വേണ്ടെന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണിത്.
ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയില്‍ എയര്‍ ക്വാളിറ്റി ഇന്റക്സ് 101 മുതല്‍ 150 വരെയുള്ള എക്യുഐ ചില ആളുകളില്‍ ശ്വാസതടസ്സവും ശ്വാസകോശ രോഗങ്ങള്‍ സൃഷ്ടിക്കുന്നതുമായ ‘ഓറഞ്ച്’ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കയാണ് കസ്തൂരിരംഗന്‍. ഇത്തരം പ്രദേശങ്ങളിലെ വ്യവസായശാലകളുടെ മലിനീകരണം പ്രായമായവര്‍ക്കും കുട്ടിള്‍ക്കും ആപല്ക്കരമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ദേശീയ വനനയം അനുശാസിക്കുന്നത് കുന്നുകളിലും മലകളിലും 66 ശതമാനമെങ്കിലും വനമേഖലയായി നിലനിര്‍ത്തണമെന്നാണ്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തില്‍ അത് 75 ശതമാനമാക്കുകയും കസ്തൂരിരംഗന്‍ അത് 37 ശതമാനമാക്കി കുറച്ച് ദേശീയ വനനയത്തെ അട്ടിമറിച്ചിരിക്കയാണ്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍നിന്നാണ്. പശ്ചിമഘട്ടത്തിലെ വനനാശം, മണല്‍വാരല്‍, പാറപൊട്ടിക്കല്‍, ക്രമാതീതമായ റോഡ് നിര്‍മാണം എന്നിവ നിയന്ത്രിക്കാനും ഘട്ടംഘട്ടമായി നിര്‍ത്തിവെക്കാനും ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്യുമ്പോള്‍ കസ്തൂരി രംഗന് ഇക്കാര്യങ്ങളില്‍ ഒട്ടനവധി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇത് സംസ്ഥാനത്തെ നദികളുടെ നാശത്തിനും കേരളത്തെ കൊടിയ കുടിവെള്ള ക്ഷാമത്തിലേയ്ക്കും തള്ളിവിടുന്ന അവസ്ഥ സൃഷ്ടിക്കും. കാസര്‍ഗോഡ് എന്റോസള്ഫാന് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലനാടിലെ കീടനാശിനി പ്രയോഗം ഇടനാട്ടിലും തീരപ്രദേശത്തും നദികളിലൂടെ ഒഴുകിയെത്തി മനുഷ്യരിലും മൃഗങ്ങളിലും അംഗവൈകല്യങ്ങള്‍, ബുദ്ധിസ്ഥിരതയില്ലായ്മ, ജനിതക രോഗങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്ന് മാധവ് ഗാഡ്ഗില്‍ കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടതിനാല്‍ പശ്ചിമഘട്ടത്തിലെ കൃഷികള്‍ക്ക് ജൈവ കാര്‍ഷിക രീതികള്‍ അവലംബിക്കണമെന്ന നിര്‍ദ്ദേശം വച്ചു. എന്നാല്‍ കസ്തൂരി രംഗന് ഇത് പാടെ തള്ളിയിരിക്കയാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നം മുന്നില്‍ കണ്ട്, ജലബോംബ് പോലെ കാലപ്പഴക്കം മൂലം നിലവിലെ അണക്കെട്ടുകള്‍ ഭാവി തലമുറയ്ക്ക് ജലബോംബുകളായി മാറ്റാതിരിക്കാനാണ് ഗാഡ്ഗില്‍ കമ്മറ്റി പശ്ചിമഘട്ടത്തിലെ വന്‍കിട അണക്കെട്ടു നിര്‍മാണം നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലായ്മയും ശാസ്ത്രീയ വീക്ഷണത്തിന്റെ പോരായ്മ മൂലവും കസ്തൂരിരംഗന്‍ ഈ നിര്‍ദ്ദേശത്തെ പാടെ അവഗണിച്ചു. നിലവിലെ കാലപ്പഴക്കമുളള ഡാമുകള്‍ ലോകത്തെ മറ്റ് രാജ്യങ്ങളിലെ പോലെ ശാസ്ത്രീയമായി ഘട്ടംഘട്ടമായി ഡി കമ്മീഷന് ചെയ്യണമെന്ന ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശവും കസ്തൂരി രംഗന് കമ്മറ്റി തള്ളി. ഇന്ന് നിലവിലുള്ള വിളകള്‍ക്ക് ജനിതക മാറ്റം വരുത്തുന്നത് നമ്മുടെ പൈതൃകമായ വിളകള്‍ക്ക് വംശനാശം സംഭവിക്കുമെന്നതിനാലും വിത്തിനായി വന്‍കിട കുന്നുകളെ ആശ്രയിക്കേണ്ടിവരുമെന്നതിനാലും ഈ ജനിതക മാറ്റം വന്ന വിളകളുടെ പൂമ്പൊടി ഇന്നുള്ള മറ്റു സസ്യങ്ങളില്‍ പരാഗണം നടത്തി നമുക്ക് അനുമാനിക്കാവുന്നതിലുമപ്പുറമുള്ള ജൈവവൈവിധ്യ നാശത്തിലെത്താതിരിക്കാനാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി ജനിതകമാറ്റം വരുത്തിയ വിളകളെ പശ്ചിമഘട്ടത്തില്‍ നിരോധിക്കുവാന്‍ നിര്‍ദ്ദേശിച്ചത്. കസ്തൂരി രംഗന് ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ല.
കുത്തനെയുള്ള മലഞ്ചെരിവുകളിലും കുന്നിടിച്ച് നിരത്തിയുമുള്ള പശ്ചിമഘട്ട മലമടക്കുകളിലെ നിര്‍മാണത്തെ, പ്രത്യേകിച്ച് നിര്‍മാണത്തിന് കമ്പി, സിമന്റ്, മണല്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പശ്ചിമഘട്ടത്തില്‍ പ്രകൃതിയ്ക്ക് അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ എന്നും മാധവ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ കസ്തൂരി രംഗന് 20000 ചതുരശ്ര മീറ്ററിന് താഴെയുള്ള കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കയാണ്. പശ്ചിമഘട്ടത്തിലെ പഞ്ചായത്തുകളിലെ ഗ്രാമസഭകള്‍ അവിടത്തെ വികസനം തീരുമാനിക്കട്ടെയെന്ന മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ അടിസ്ഥാനപരമായ നിര്‍ദ്ദേശം കസ്തൂരിരംഗന്‍ കമ്മറ്റി പാടെ നിരസിച്ചു. കരിങ്കല്ല്, മണ്ണ്, മണല്‍, തടി, റിസോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ്, കുടിവെള്ള കച്ചവടം, കയ്യേറ്റം തുടങ്ങിയ മാഫിയകള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ വെളിച്ചത്തിലാണ് കസ്തൂരിരംഗന്‍ കമ്മറ്റി ഉണ്ടായത്. ഈ കമ്മറ്റി ഒരു ശാസ്ത്രീയ പഠനത്തെ (ഗാഡ്ഗില്‍ റിപ്പോര്‍ട്ട്) എങ്ങനെ വികലമാക്കാം എന്ന് തെളിയിച്ചിരിക്കയാണ്. കേരളത്തിലെ മലയോര കര്‍ഷകരെന്ന പേരില്‍ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെയും പ്രാദേശിക പാര്‍ട്ടിയുടേയും പിന്ബലത്താല് കേരളസര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കുവാനും ഒരു സമിതി നിശ്ചയിച്ചിരിക്കയാണ്. എല്ലാറ്റിനും രണ്ട് അഭിപ്രായമുണ്ടെന്നാക്കിത്തീര്ത്ത് പശ്ചിമഘട്ട സംരക്ഷണം അട്ടിമറിയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. പശ്ചിമഘട്ടത്തിലെ പ്രാദേശിക സമൂഹങ്ങള്‍ ചര്‍ച്ച ചെയ്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടാണ് കേരളത്തില്‍ നടപ്പാക്കേണ്ടത്. എങ്കില്‍ മാത്രമേ പശ്ചിമഘട്ട സംരക്ഷണം സാധ്യമാകൂ.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: