കോഴിക്കോട്: മതപൗരോഹിത്യത്തിന്റെ നിബന്ധനകളില്‍ നിന്ന് മുക്തരാകാന്‍ പുരോഗമന ചിന്താഗതിക്കാരായ മുസ്ലീം സമൂഹത്തിലെ പ്രമുഖര്‍ കോഴിക്കോട്ട് ഒത്തുചേര്‍ന്നു. വിവാഹപ്രായം കുറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനും മുത്തലാഖ് മുതലായ സാമൂഹ്യതിന്മകളെ നിയന്ത്രിക്കാനും മുസ്ലിം വ്യക്തി നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന അമാനവികതകള്ക്ക് ബദല്‍ സാധ്യത തേടുക, ക്രിമിനല്‍വത്ക്കരണം, തീവ്രവാദം എന്നിവയ്ക്ക് ക്രിയാത്മകപ്രതിരോധങ്ങള് സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ‘മാനവിക മുസ്ലിം സംഗമം’ എന്ന പേരില്‍ ഇന്നലെ കോഴിക്കോട് നലാന്റ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്.
എഴുത്തുകാരിയും പ്രമുഖഡോക്ടറുമായ ഖദീജാ മുംതാസ് മോഡറേറ്ററായ കൂട്ടായ്മ സിനിമാസംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദാണ് ഉദ്ഘാടനംചെയ്തത്. 500 വര്‍ഷമായി അടഞ്ഞ സമുദായമെന്ന നിലയില്‍ ഇസ്ലാമിനെ എങ്ങിനെ നവീകരിക്കാം എന്നതാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും കേരളീയ മുസ്ലീം സമൂഹത്തില്‍ വന്ന മാറ്റം പൗരോഹിത്യം കരുതലോടെയാണ് കാണുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് കല്യാണപ്രായം കുറക്കാനുള്ള പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസമൂഹത്തിന് ആത്മവിശ്വാസം നല്കിയ എതിര്‍പ്പാണ് വിവാഹപ്രായം കുറക്കുന്ന നിര്‍ദ്ദേശത്തിനെതിരെ ഉയര്‍ന്നുവന്നത്. സ്വന്തം കൈപ്പിടിയില്‍ നിന്നും നേതൃത്വം നഷ്ടപ്പെടുന്ന ഭീതിയിലാണ് പൗരോഹിത്യം അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ആത്മീയതയെ തിരിച്ചറിവാണുണ്ടാകേണ്ടതെന്നും മുസ്ലീം പെണ്‍കുട്ടികളെ പഠിക്കാനനുവദിക്കണമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.ലോകത്ത് ഒരു മുസ്ലീം രാഷ്ട്രത്തിലും നിലവിലില്ലാത്ത തരത്തില്‍ മുത്തലാഖ് ചൊല്ലാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത് അദ്ദേഹം പറഞ്ഞു. ഹമീദ് ചേണ്ടമംഗലൂര്‍,എന്‍.പി. ഹാഫിസ് മുഹമ്മദ്, വി.പി.സുഹ്റ, അഡ്വ. ബഷീര്‍, ഷീബ. ഇ.കെ, ഷീബ അമീര്‍, റഫീഖ് അഹമ്മദ്, അസീസ് തരുവണ, അഷറഫ് കാവില്‍, ശിഹാബുദ്ദീന് പൊയ്ത്തും കടവ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായി. അഡ്വ സീനത്ത് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. സഹീറ തങ്ങള്‍ സ്വാഗതവും മമ്മു മാസ്റ്റര്‍ നന്ദിയും പറഞ്ഞു
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: