ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്. സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്നും കുര്യനെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനാണെന്നുമായിരുന്നു ധര്‍മരാജിന്റെ വെളിപ്പെടുത്തല്‍. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന നന്ദകുമാറിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭവദാസന്‍ വ്യക്തമാക്കിയത്.
കേസില്‍ കുര്യന് വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ഭവദാസന്റെ ബെഞ്ച് നിരീക്ഷിച്ചത്. പീഡനത്തിനിരയായ യുവതിയുടെ വേദന അവഗണിക്കാനാവില്ല. പീഡനത്തിനിരയാകുന്നവര്‍ അനുകമ്പ അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ഏറെ കൊല്ലങ്ങളായി സൂര്യനെല്ലി ഭീഷണി നേരിടുന്ന പി.ജെ. കുര്യന്റെ സ്ഥിതിയും ഓര്‍ക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
നേരത്തെ സൂര്യനെല്ലി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുപ്രിംകോടതിയാണ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്. അതിനാല്‍ നിലവിലെ ഹര്‍ജിയില്‍ സുപ്രിംകോടതി എന്തെങ്കിലും പരാമര്‍ശം നടത്തുമോ എന്നാണ് നിയമ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: