ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ബസ് സ്റ്റാന്റിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് ഇംഫാലിലെ യൈസ്കുലില് ബസ്റ്റാന്റിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്ഥാപിച്ച ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ ഔദ്യോഗിക വസതിക്കു ഒരു കിലോമീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായത്. മണിപ്പൂര്‍ തീവ്രവാദികളാണ് ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെങ്കിലും ആരെയും പിടികൂടാനായില്ല.
ചൊവ്വാഴ്ച ഇവിടെ തന്നെ മാര്‍ക്കറ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിക്കു സമീപമുള്ള ഒരു മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.
കാലങ്ങളായി നിലനില്‍ക്കുന്ന സായുധ സേനാ പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്സ്പ) മണിപ്പൂരില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: