ന്യൂദല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയിലെ വെടിവയ്പില്‍ പാക്കിസ്ഥാന് സൈന്യത്തിനെതിരെ പ്രതിരോധ മന്ത്രി എ.കെ ആന്റണി. പാക് സൈന്യത്തിന്റെ സഹായമില്ലാതെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം സാധ്യമല്ല. ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ആന്റണി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പിട്ട വെടി നിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം. നുഴഞ്ഞുകയറ്റവും അതിന്റെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ ലംഘനവും അത്യന്തം ആശങ്കയോടെയാണ് കാണേണ്ടത്. എന്ത് ലംഘനമുണ്ടെങ്കിലും നേരിടാന്‍ ഇന്ത്യന്‍ സുരക്ഷാ സേന സജ്ജമാണ്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. ഇത് പരാജയപ്പെട്ടാല്‍ പ്രതിരോധ മന്ത്രാലയം ഇടപെടുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പാക്കിസ്ഥാന്റെ പറച്ചിലില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം തടയണമെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 130 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പുറമേ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടക്കുന്നതായി ബി.എസ്.എഫ് സ്ഥിരീകരിച്ചിരുന്നു.
ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്ലാന്റ് കമ്പനി കരാര്‍ ലംഘിച്ചുവെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതാദ്യമായാണ് ആന്റണി അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: