പാറ്റ്ന: പാറ്റ്ന സ്ഫോടന പരമ്പരയില്‍ ഒരു ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനെക്കൂടി ബീഹാര്‍ പോലീസ് പിടികൂടി. ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ നിന്ന് തബീഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയവരുടെ എണ്ണം മൂന്നായി.
റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെയ്ക്കുന്നതിനിടെ പിടിയിലായ ഇംതിയാസ് അന്‍സാരിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് തബീഷിനെ പിടികൂടിയത്. സ്ഫോടനപരമ്പരയുടെ ബുദ്ധികേന്ദ്രമായ തെഹ്സിന് അക്തറുമായും പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്ത്തകന് ഇംതിയാസ് അന്‍സാരിയുമായും തബീഷിന് അടുത്ത ബന്ധം ഉള്ളതായി ബീഹാര്‍ പോലീസ് പറഞ്ഞു.
അതേസമയം തെഹ്സിന് അക്തറിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ കൂടി തിരിച്ചറിഞ്ഞതായും ബീഹാര്‍ പോലീസ് അറിയിച്ചു. പിടിയിലായ ഇംതിയാസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പിടിയിലായ മറ്റൊരു ഭീകരന് താരിഖ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസിന്റെ അന്വേഷണ ചുമതല എന്‍.ഐ.എ ഏറ്റെടുത്തിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാവീഴ്ചയെപ്പറ്റി ബീഹാര്‍ സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരസ്പരം കൊമ്പ് കോര്‍ക്കുമ്പോഴാണ് ഇന്നത്തെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി പാറ്റ്നയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം മോദി കഴിഞ്ഞ 19 ന് കാണ്‍പൂരില്‍ നടത്തിയ റാലിയിലും ഭീകരക്രമണ ഭീഷണിയുണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്.
റാലിക്കു നേരെ ഭീകരര്‍ റോക്കറ്റ് ലോഞ്ചറുകളും ഐഇഡി ചിപ്പുകളും പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പെന്നും മൂന്ന് ദിവസം മുന്‍പാണ് അറിയിപ്പ് ലഭിച്ചതെന്നും യുപി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: