ആദിമമനുഷ്യന്റെ ആവാസ കേന്ദ്രം ഉദയംകൊണ്ടത് എവിടെ ആയിരുന്നു എന്നന്വേഷിക്കുന്നത് ഇതുവരെ ലഭ്യമായ തെളിവുകള്‍ വച്ച് നോക്കുമ്പോള്‍ കൃത്യമായി ഒരു നിശ്ചിത സ്ഥലത്ത് ചെന്നെത്താന്‍ പ്രയാസമായിരിക്കും. ഇറാഖിലെ ടൈഗ്രീസ്-യൂഫ്രട്ടീസ്, ഈജിപ്തിലെ നൈല്‍, ഭാരതത്തില്‍ സരസ്വതി-സിന്ധു മുതലായ നദികളുടെ കരയില്‍ മനുഷ്യ സംസ്കാരം നിലനിന്നിരുന്നു എന്ന സത്യം നമുക്ക് മുന്നില്‍ തുറക്കപ്പെട്ടു കഴിഞ്ഞു. ഏകദേശം ബിസി 4000 വര്‍ഷങ്ങളാണ് ഇവിടുത്തെ അധിവാസ കേന്ദ്രത്തിന്റെ പഴക്കം. ഇതില്‍ തന്നെ ഭിന്നാഭിപ്രായക്കാരും ഉണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഭാരതത്തിലെ തന്നെ (ഇന്നത്തെ പാക്കിസ്ഥാനിലെ) ബൊലാന്‍ നദീതീരത്തെ മെഗര്ഗഢ് എന്ന സ്ഥലത്ത് ബിസി 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. വസ്തുത എന്ത് തന്നെയായാലും നദിക്കരയില്‍ മനുഷ്യവാസം നിലനിന്നിരുന്നു എന്നുള്ളതില്‍ യാതൊരു സംശയവുമില്ല.
പരമ്പരാഗത തൊഴിലുകളില്‍ ഇന്നും നിലനില്‍ക്കുന്ന രണ്ട് തൊഴിലുകളാണ് മത്സ്യബന്ധനവും കൃഷിയും. ഇതില്‍ മത്സ്യബന്ധനത്തിന് തന്നെ ഒന്നാം സ്ഥാനവും. ജലജീവികളില്‍ ചിലതൊക്കെ മനുഷ്യന് ഉപദ്രവകാരികളാണെങ്കില് തന്നെയും മനുഷ്യജീവന്റെ നിലനില്‍പ്പിന് ആഹാരം അത്യന്താപേക്ഷിതമാണെന്നതിനാല്‍ ജലത്തില്‍ സമൃദ്ധമായി ലഭ്യമായിരുന്ന മത്സ്യത്തെ ബന്ധിക്കാന്‍ മനുഷ്യന് വ്യാപകമായി തന്നെ ഏര്‍പ്പെട്ടിരുന്നു എന്നതില്‍ യാതൊരു സംശയത്തിനും വകയില്ല. അങ്ങനെ മനുഷ്യന്റെ ആദ്യത്തെ തൊഴില്‍ സംസ്കാരം മത്സ്യബന്ധനത്തിലൂടെ തുടക്കം കുറിച്ചത് ഇന്നും നിലനില്ക്കുന്നു. വളരെ വിദഗ്ദ്ധമായി വെള്ളത്തില്‍ നീന്തുവാനും ഉപദ്രവകാരികളായ മുതല, നീര്‍ക്കുതിര, പാമ്പ് എന്നിവയുമായി മല്ലിടുവാനും മനുഷ്യന് പഠിച്ചു.
ഇന്നത്തെ മന്ത്രിമാരുടെ യാത്രയ്ക്ക് പോലീസിന്റെ പൈലറ്റ് വാഹനം എന്നപോലെ പണ്ട് കൊച്ചി രാജാവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ജല യാത്ര ചെയ്യുമ്പോള്‍ മുതലയുടെ ശല്യമുണ്ടാകാതിരിക്കാന് മുതലനായാട്ടുകാര് പൈലറ്റായി പോകുമായിരുന്നു. ഈ ലേഖകന്റെ മുതുമുത്തച്ഛന് സമൃദ്ധനായ ഒരു മുതലനായാട്ടുകാരനായിരുന്നു എന്ന് തലമുറകള്‍ പകര്‍ന്നു തന്ന അറിവുണ്ട്. ഈ പ്രവര്‍ത്തി ചെയ്തിരുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തില്‍പ്പെട്ടവരായിരുന്നു.
മത്സ്യബന്ധനവും കടത്തും കുലത്തൊഴിലാക്കിയിരുന്ന അവാന്തര വിഭാഗങ്ങളായ മുക്കുവന്, അരയന്, അരയവാത്തി, വാലന്‍, നുളയന്‍, മൂകയന്, ബോവീസ്മൂകയന്, മുകവീരന്‍, പണിയാക്കള്, വളഞ്ചിയര്‍ എന്നീ ഒരേ കുലത്തില്പ്പെടുന്നവരെയെല്ലാം ഒന്നിച്ച് ധീവര എന്ന പൊതുസംജ്ഞയിലാക്കി. കാര്യക്ഷമതയോടെ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും ഊന്നല്‍ കൊടുത്തവര്‍ ഉയര്‍ന്ന നിലവാരത്തിലെത്തി. അവരില്‍ പലരും സ്വന്തം സമുദായം ഏതെന്ന് പറയുവാന്‍ മടിക്കുന്നവരാണ്. പ്രത്യേകിച്ച് കേരളം വിട്ടാല്‍.
കഴിഞ്ഞ കാലഘട്ടത്തില്‍ ഭരണനിര്‍വഹണം നടത്തിയും കച്ചവടത്തിനായി കപ്പലോടിച്ച് അന്യദേശങ്ങളില്‍ എത്തിപ്പെട്ടവരുമായ കേരളത്തിലെ കടല്‍ത്തീരത്ത് താമസമാക്കിയ ഹിന്ദു മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചില തെളിവുകള്‍ മെസപ്പെട്ടോമിയന്‍ നഗരരാജ്യമായിരുന്ന ലഗാഷില്നിന്നും കണ്ടെടുത്തിട്ടുണ്ട്.
മദ്ധ്യധരണ്യാഴിയുടെ കിഴക്കന്‍ തീരത്തുനിന്നും കുടിയേറിയവരാണ് കേരളീയരെന്നും ഇവിടെനിന്നും മെസ്സപ്പെട്ടോമിയയിലേക്ക് കേരളീയര്‍ കുടിയേറിയിട്ടുണ്ടെന്നും അതല്ല നേരെ തിരിച്ചാണെന്നും വാദിക്കുന്നവരുണ്ട്. ഉദാഹരണത്തിന് പരശുരാമനും (ഭാര്ഗവരാമന്) തന്റെ ആയുധമായ മഴുവും എടുത്തുകാട്ടുന്നു. അക്കാലത്ത് മഴു ആയുധമായി ഉപയോഗിച്ചിരുന്നത് സുമേറിയക്കാരായിരുന്നുവത്രെ. ഭാരത പുരാണത്തില്‍ മറ്റാരും തന്നെ മഴു ആയുധമാക്കിയിരുന്നതായി കാണുന്നില്ല. മറ്റൊന്ന് സുമേറിയക്കാര് ഉപയോഗിച്ചിരുന്നത് അറ്റം വളഞ്ഞ വാളാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടുകള്‍ എടുക്കുന്ന വാള് സുമേറിയരുടെ വാളിനെ ഓര്‍മിപ്പിക്കുന്നു.
ഒരുകാലത്ത് സ്വയം പര്യാപ്തമായിരുന്ന ഒരു സമൂഹമായിരുന്നു മത്സ്യത്തൊഴിലാളി സമുദായമെങ്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന, തങ്ങളുടെ ആവാസകേന്ദ്രങ്ങളില്നിന്നും പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുന്നു അവര്‍. ഇടക്കാലത്ത് ഒറ്റയായും കൂട്ടമായും ഉണ്ടായ മതംമാറ്റം ഈ സമൂഹത്തെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്. മറ്റു ഹിന്ദു സംഘടനകളുടെ ശക്തമായ ഇടപെടലുകള്‍ ഒരു പരിധിവരെ മതംമാറ്റത്തിന് തടയിടാന്‍ കഴിഞ്ഞു. വടക്കന്‍ കേരളത്തിന്റെ തീരദേശമേഖലയില്‍നിന്നും ഇസ്ലാമിലേയ്ക്കും തെക്കന്‍ കേരളത്തിന്റെ തീരദേശമേഖലയില്‍നിന്നും ക്രൈസ്തവരിലേക്കും ധാരാളം ഹൈന്ദവ മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ കാലങ്ങളില്‍ മതം മാറി.
ഇപ്പോള്‍ മതംമാറ്റത്തിന് അറുതിവരുത്തി എന്ന് പറയാം. അതുകൊണ്ടായിരിക്കാം മറ്റൊരു വഴി കണ്ടുപിടിച്ചത്. പ്രലോഭനങ്ങളിലൂടെ ഹിന്ദു സമൂഹത്തിന്റെ ഭൂമി വിലയ്ക്ക് വാങ്ങി ഓരോരുത്തരെയായി ചില പ്രദേശത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ കോര്‍പ്പറേറ്റുകളും കള്ളപ്പണക്കാരുമാണെന്നുള്ളത് പകല്‍പോലെ സത്യമാണ്. അധ്വാനം ഇല്ലാതെ ലഭ്യമാകുന്ന കള്ളപ്പണവും കള്ളനോട്ടും വ്യാപകമായി ചെലവിടുന്നത് തീരദേശമേഖലയിലും മലയോര മേഖലയിലുമാണ്. സാമ്പത്തിക അടിത്തറയില്ലാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളി തന്റെ അത്യാവശ്യ കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഭൂമിയും ഭവനവും വില്ക്കുമ്പോള് ലഭ്യമാകുന്ന പണം എങ്ങനെയുള്ളതാണെന്ന് അവനറിയേണ്ട കാര്യമില്ല. വികസനത്തിന്റെ പേരില്‍ ഭരണകൂടങ്ങള്‍ തന്നെ തീരദേശവാസികളെ കുടിയൊഴിപ്പിച്ചിട്ടുളളതും ഭാവിയില്‍ കുടിയൊഴുപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നാം കാണുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തീരദേശത്ത് ഹിന്ദുസമൂഹം പാര്‍ക്കുന്നത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ കാട്ടിക്കൂട്ടുവാന്‍ തടസമാകുന്നു. ഇവരുടെയൊക്കെ സ്വാര്‍ത്ഥതാല്‍പ്പര്യവും ദേശവിരുദ്ധവുമായ പദ്ധതികള്‍ക്ക് തടസമാകുന്നു എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള തന്ത്രപരമായ കുടിയൊഴിപ്പിക്കലാണ് തീരദേശത്ത് നടക്കുന്നത്.
കായലില്‍ ടൂറിസത്തിന്റെ പേരില്‍ സീപ്ലെയിന്‍ പദ്ധതി ആവിഷ്കരിക്കുന്നതിന് പിന്നിലും മത്സ്യത്തൊഴിലാളി സമൂഹത്തെ തീരദേശത്തുനിന്നും പറിച്ചെറിയുക എന്ന ലക്ഷ്യം മാത്രമാണ്. കായലില്‍ മത്സ്യലഭ്യത ഇല്ലാതാവുകയും മത്സ്യബന്ധനത്തിന് അതിര്‍ത്തി നിശ്ചയിക്കുകയും ചെയ്താല്‍ പാവം മത്സ്യത്തൊഴിലാളി പിന്നെ അവിടെ താമസിക്കുന്നതില്‍ കഥയില്ലല്ലോ. ഓരോ കമ്പനികള്‍ക്കും അവരവരുടേതായ സീപ്ലെയിന്‍ ഇറക്കുമ്പോള്‍ ഭൂരിഭാഗം കായലും ടൂറിസം മാഫിയകളുടെ കൈപ്പിടിയില്‍ ഒതുങ്ങും. പിന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവനത്തിനുവേണ്ടി കായലുണ്ടാവുകയില്ല. പാണാവള്ളി പഞ്ചായത്തില്‍പ്പെടുന്ന തുരുത്തില് അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു.
പ്രസ്തുത റിസോര്‍ട്ട് പൊളിച്ചുമാറ്റാതിരിക്കാന്‍ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികളില്‍ ചിലരൊക്കെ നിവേദനം നല്‍കിയിരുന്നതായി അറിയുന്നു. ഇത്തരത്തിലുള്ള ജനപ്രതിനിധികളും അവരടങ്ങുന്ന സര്‍ക്കാരുമുണ്ടായാല്‍ പരമ്പരാഗത തൊഴിലും തൊഴിലാളി സമൂഹവും ഇല്ലാതാകും. പാരമ്പര്യവും സംസ്കാരവും തന്നെ ഇല്ലാതാവും. പാരമ്പര്യ തൊഴിലിനേയും തൊഴിലാളികളേയും സംസ്കാരത്തേയും ആചാരമര്യാദകളേയും സര്‍വോപരി ഒരു ജനസമൂഹത്തിന്റെ പൗരാണിക മൂല്യങ്ങളെയും നിലനിര്‍ത്തുവാനുള്ള പ്രയ്തനമാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നടത്തിവരുന്നത്.
ഏറ്റവും പുതുതായി കടല്‍ത്തീരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന് നേരെ ഉയര്‍ത്തിയ ആയുധമാണ് തീരക്കടലിലൂടെ ഉല്ലാസയാത്രക്കുവേണ്ടിയുള്ള ഹൈഡ്രോഫോയില്‍ പദ്ധതി. ഫോര്‍ട്ട് കൊച്ചിയില്‍നിന്നും ആലപ്പുഴ വരെ ഒരു മണിക്കൂറുകൊണ്ട് എത്താവുന്ന ഈ ഉല്ലാസക്കപ്പല്‍ എത്ര സ്പീഡിലായിരിക്കും ഓടിക്കുന്നതെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിനര്‍ത്ഥം മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങേണ്ട എന്നല്ലേ? കടലില്‍ ഇറങ്ങിയാല്‍ അവരുടെ ജീവനും ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളും നശിക്കും എന്നതാണ് വാസ്തവം.
ബന്ധപ്പെട്ട തൊഴിലാളി സംഘടനകളോടൊ നേതൃത്വത്തോടൊ ആലോചിക്കാതെ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതില്‍ ദുരൂഹത ഏറെയുണ്ട്. ഒരു കാര്യം വ്യക്തമാക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. എന്തെന്നാല്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം എന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടന മേല്‍പ്പറഞ്ഞ ജനദ്രോഹ പദ്ധതിയെ ശക്തിയുക്തം എതിര്‍ക്കുമെന്നുറപ്പാണ്. രാജ്യാതിര്‍ത്തിയായ കടല്‍ത്തീരത്തിന്റെ ആദ്യ കാവല്ക്കാര് മത്സ്യത്തൊഴിലാളി സമൂഹമാണ്. തീരത്ത് നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍, നീക്കങ്ങള്‍ എന്നീ കാര്യങ്ങള്‍ അധികാരികളെ ഉടനുടന്‍ അറിയിക്കേണ്ട കടമ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേതാണ്. ചുരുക്കിപ്പറഞ്ഞാല്‍ മത്സ്യത്തൊഴിലാളികള്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തിയിലെ കാവല്‍ ഭടന്മാരാണ്. ഭാരതാംബയുടെ സംരക്ഷകരാണ്.
(ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ
ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
സി.വി.ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: