റോത്തക്ക്: സച്ചിന് ആഭ്യന്തര മത്സരങ്ങളോട് വിടപറഞ്ഞു, രാജകീയമായി തന്നെ. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈയെ വിജയത്തിലേക്ക് നയിച്ചശേഷമാണ് സച്ചിന് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചത്. ഹരിയാനക്കെതിരായ സീസണിലെ ആദ്യ രഞ്ജി മത്സരത്തില്‍ മുംബൈ സച്ചിന്റെ (79*)കരുത്തിലാണ് വിജയിച്ചു. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 240 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ നാല് വിക്കറ്റ് ബാക്കിനിര്‍ത്തിയാണ് സച്ചിന് വിജയത്തിലേക്ക് നയിച്ചത്. 175 പന്തില്‍ നിന്നും ആറ് ബൗണ്ണ്ടറികള് ഉള്‍പ്പെടെയാണ് സച്ചിന് 79 റണ്‍സ് നേടിയത്. ഇതില്‍ ആറ് ബൗണ്ടറികള്‍ മാത്രമാണ് ഉള്‍പ്പെട്ടത്. സച്ചിനാണ് കളിയിലെ കേമന്‍. 16 റണ്‍സെടുത്ത ധവാല്‍ കുല്‍ക്കര്‍ണി സച്ചിനൊപ്പം പുറത്താകാതെ നിന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ 115-ാം അര്‍ദ്ധസെഞ്ച്വറിയാണ് ഹരിയാനക്കെതിരെ പിറന്നത്. ആദ്യ ഇന്നിംഗ്സില്‍ സച്ചിന് അഞ്ച് റണ്‍സിന് പുറത്തായിരുന്നു.
അവസാന ദിവസമായ ഇന്നലെ 39 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 55 റണ്‍സുമായി ക്രീസിലെത്തിയ സച്ചിന് ധവാന് കുല്‍ക്കര്‍ണിയുമായി ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മുംബൈയെ വിജയത്തിലേക്ക് നയിച്ചു. സ്കോര്‍: ഹരിയാന 134, 241. മുംബൈ 136, ആറിന് 240. 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഹരിയാന മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് മുംബൈയെ മുള്‍മുനയിലാക്കിയത്.
കൗസ്തുഭ് പവാര്‍ (47), അജിന്‍ക്യ രഹാനെ (40), അഭിഷേക് നായര്‍ (24) എന്നിവരും സച്ചിനുമൊഴികെയുള്ള താരങ്ങള്‍ പരാജയപ്പെട്ടതോടെ മുംബൈ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, ക്രീസിലുറച്ചുനിന്ന് തന്റെ അവസാന രഞ്ജി മത്സരത്തില്‍ മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു സച്ചിന്. മുംബൈ മത്സരം ജയിച്ചതോടെ സ്റ്റേഡിയം അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. ആരാധകര്‍ക്ക് നേര്‍ക്ക് ബാറ്റുവീശി ആഹ്ലാദം പ്രകടിപ്പിച്ച സച്ചിനെ ടീമംഗങ്ങള്‍ തോളിലേറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്.
25 വര്‍ഷത്തെ രഞ്ജി കരിയറില്‍ 38 മത്സരങ്ങള്‍ കളിച്ച സച്ചിന്റെ ശരാശരി 89.02 റണ്‍സാണ്. 1991ല്‍ ഹരിയാനക്കെതിരെ ആയിരുന്നു ആദ്യ ഫൈനല്‍. 17 വയസുണ്ടായിരുന്ന സച്ചിന് അന്നു രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സ് നേടി. 25,312 റണ്‍സാണ് സച്ചിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ നേടിയിട്ടുള്ളത്. 1991ലെ രഞ്ജി ഫൈനലില്‍ ഹരിയാന സച്ചിനെയും മുംബൈയേയും തോല്‍പ്പിച്ചിരുന്നു. ആ തോല്‍വിക്ക് വിടവാങ്ങല്‍ മത്സരത്തില്‍ പകരംവീട്ടാന്‍ സച്ചിനായി. 38 രഞ്ജി മത്സരങ്ങള്‍ക്കാണ് സച്ചിന് മുംബൈക്കായി ജേഴ്സി അണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: