ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലീഗ് കപ്പിലും ആഴ്സണല്‍ സ്വന്തം മൈതാനത്ത് മുട്ടുമടക്കി. ലീഗ് കപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ൈഫനലില്‍ ഹോസെ മൊറീഞ്ഞോയുടെ നീലപ്പടയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ‘ആയുധപ്പുര’ അഗ്നിക്കിരയാക്കിയത്.
പ്രീമിയര്‍ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ നടന്ന വാശിയേറി പോരാട്ടത്തിനൊടുവില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സി ഗണ്ണേഴ്സിനെ തകര്‍ത്തത്. വിജയത്തോടെ ചെല്‍സി ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സെസാര്‍ അസ്പിലിക്വേറ്റയും ജുവാന്‍ മാട്ടയുമാണ് ചെല്‍സിയുടെ ഗോളുകള്‍ േനടിയത്. സൂപ്പര്‍താരം മെസ്യൂട്ട് ഓസിലിനെയും ഗോളടിവീരന് ഒളിവര്‍ ജിറോഡിനെയും പുറത്തിരുത്തിയാണ് ആഴ്സണല്‍ ചെല്‍സിക്കെതിരെ കളത്തിലിറങ്ങിയത്. ഇവരുടെ അഭാവം ഗണ്ണേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. മത്സരത്തില്‍ 53 ശതമാനം പന്ത് കൈവശം വെച്ചിട്ടും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് ആഴ്സണലിന് തിരിച്ചടിയായത്. ആഴ്സണല്‍ 12 തവണ ഷോട്ട് ഉതിര്‍ത്തപ്പോള്‍ ചെല്‍സി 14 തവണ ലക്ഷ്യംവെച്ചു.
ചെല്‍സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ രണ്ട് കോര്‍ണര്‍ അവര്‍ സ്വന്തമാക്കിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കുശേഷം മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ചെല്‍സിയുടെ ആദ്യഗോള്‍ പിറന്നു. ബോക്സിനുള്ളില്‍ പന്ത് ലഭിച്ച ചെല്‍സിയുടെ സെസാര്‍ അസ്പിലിക്വേറ്റ നല്ലൊരു വലംകാല് ഷോട്ടിലൂടെ ആഴ്സണല്‍ വല കുലുക്കി. ആദ്യ പകുതിയില്‍ ചെല്‍സി 1-0ന് മുന്നിട്ടുനിന്നു.
പിന്നീട് മത്സരത്തിന്റെ 66-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി. ജുവാന്‍ മാട്ടയാണ് ഇത്തവണ ചെല്‍സിയുടെ ഗോള്‍ നേടിയത്. ഈ സീസണില്‍ ചെല്‍സിക്കായി മാട്ട നേടുന്ന ആദ്യഗോളായിരുന്നു ഇത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ കീഴടക്കി ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. യുണൈറ്റഡിനായി ജാവിയര്‍ ഹെര്‍ണാണ്ടസ് രണ്ട് ഗോളുകള്‍ േനടി. മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് യുണൈറ്റഡിന്റെ ആദ്യഗോള്‍ പിറന്നത്.
അഡ്നന് ജനുസാന്ജിനെ ബോക്സിനുള്ളില്‍ ലിറോയ് ഫെര് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് യുണൈറ്റഡിന് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഹെര്‍ണാണ്ടസ് പിഴവു കൂടാതെ പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് യുണൈറ്റഡ് മുന്നിട്ടുനിന്നു. പിന്നീട് 54-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലുടെ ഹെര്‍ണാണ്ടസ് മാഞ്ചസ്റ്ററിന്റെ ലീഡ് ഉയര്‍ത്തി. 88-ാം മിനിറ്റില്‍ ഫില്‍ ജോണ്‍സും ഇഞ്ച്വറി സമയത്ത് ഫാബിയോ ഡ സില്‍വയും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാമും സ്റ്റോക്ക് സിറ്റിയും ലീസസ്റ്ററും വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: