കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അമ്മയ്ക്ക് കൂട്ടിരുന്ന ആറുവയസുകാരനെ രോഗിയെ കാണാന്‍ പിതാവിനോടൊപ്പം വന്ന യുവാവ് രണ്ടാം നിലയില്‍നിന്നും വലിച്ചെറിഞ്ഞു. കുട്ടി ആത്ഭുതകരമായി രക്ഷപ്പെട്ടു. പൊന്‍കുന്നം ഇടപ്പറമ്പില്‍ സജന്-ശോഭന ദമ്പതികളുടെ മൂത്ത മകന് സുജിത്ത് (6)നെയാണ് മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിലെ രണ്ടാം നിലയില്‍നിന്നും താഴെക്ക് വലിച്ചറിഞ്ഞത്. കുട്ടിയെ വലിച്ചെറിഞ്ഞ കോഴഞ്ചേരി കല്ലൂപറമ്പ് പാറയില്‍ ജോര്‍ജ്ജിന്റെ മകന് ജോബി (27) നെ ഗാന്ധിനഗര്‍ പൊലിസ് അറസ്റ്റുചെയ്തു.
മൂന്നാമത്തെ പ്രസവത്തിനാണ് ശോഭ ആശുപത്രിയില്‍ എത്തിയത്. കുട്ടിയെ നേഴ്സറിയില്‍ ആക്കുന്നതിനായി ശോഭയും ഭര്‍ത്താവ് സജനും പോയപ്പോള്‍ മൂത്തകുട്ടി സുജിത്ത് ആശുപത്രിക്കിടക്കയില്‍ ഇരിക്കുകയായിരുന്നു. അടുത്ത കട്ടിലില്‍ പ്രസവിച്ചുകിടക്കുന്ന ജോബേഷിന്റെ ഭാര്യ സബിതയെ കാണാന്‍ ജോബേഷിന്റെ സഹോദരന് ജോബിയും പിതാവ് ജോര്‍ജ്ജും എത്തിയിരുന്നു. പിതാവ് ജോര്‍ജ്ജ് സബിതയോടു സംസാരിച്ചുനില്ക്കവെ അടുത്ത കട്ടിലില്‍ ഇരിക്കുന്ന സുജിത്തിനെ രണ്ടു കൈയ്യിലും കോരിയെടുത്ത് ജോബി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ മറ്റു രോഗികളും കൂട്ടിരിപ്പുകാരുമാണ് ജോബിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. രണ്ടാം നിലയില്‍നിന്നും താഴേക്ക് വീണ സുജിത്തിന്റെ വലതു കൈയുടെ അസ്ഥി ഒടിഞ്ഞു. നെഞ്ചിലും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ സുജിത്ത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗാന്ധിനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: