റുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഗുജറാത്ത് മുതല്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന പ്രദേശമാണ് പശ്ചിമഘട്ട മലനിരകള്‍ അഥവാ സഹ്യാദ്രിസാനുക്കള്‍. ഈ പ്രദേശങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ ജൈവ കലവറയാണ്. ഈ പ്രദേശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കൃഷിയെയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും പൈതൃകപാരമ്പര്യത്തെയും സംരക്ഷിക്കപ്പെടേണ്ടത് ഉണ്ട്. ഇത് ഭാരതത്തിന്റെയും ലോകത്തിന്റെയും അത്യാവശ്യമാണ്.
നമ്മുടെ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, കോറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, വനനശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുക അഥവാ ആവാസ വ്യവസ്ഥക്ക് അനുയോജ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതുപോലെ പ്രകൃതിക്ക് അനുയോജ്യമല്ലാത്ത വനവല്‍ക്കരണവും ഉപേക്ഷിക്കുക തുടങ്ങിയവയാണ് മാധവ് ഗാഡ്ഗില്‍ കമ്മീഷന് പ്രധാനമായും ശുപാര്‍ശ ചെയ്തിട്ടുള്ളത്. യൂക്കാലിപ്റ്റസ്, തേക്ക്, അക്വേഷ്യ മുതലായവ വനവല്ക്കരണത്തിന്റെ ഭാഗമായി നമ്മുടെ വനങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് നിയന്ത്രിക്കുക, പ്രകൃതിദത്തമായിട്ടുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, ജൈവകൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് മണ്ണിന്റെ ജൈവ സമ്പത്ത് നിലനിര്‍ത്താന്‍ ശ്രമിക്കുക, പ്രകൃതിക്കും മാനവരാശിക്കും അത്യന്തം ആപല്‍ക്കരമായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക എന്നിവയൊക്കെയാണ് ഗാഡ്ഗില്‍ കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍.
നല്ല കര്‍ഷകനാണ് നല്ല പരിസ്ഥിതി പ്രവര്ത്തകന്; നല്ല പ്രകൃതിസ്നേഹിയും. നല്ല കര്ഷകന് ഒരിക്കലും മണ്ണിനെ നശിപ്പിക്കുകയില്ല. ആവാസ വ്യവസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനവും നടത്തുകയില്ല. നല്ല കര്ഷകന് മരങ്ങള്‍ വെട്ടി നശിപ്പിക്കുകയില്ല. അഥവാ കര്ഷകന് അവന്റെ കൃഷിയിടത്തിലെ ഒരു മരം മുറിക്കേണ്ടിവരുമ്പോള്‍ പകരം ഒമ്പത് മരങ്ങള്‍ നടും.
അമിതമായ ചരിവുള്ള പ്രദേശങ്ങളില്‍ ഒരിക്കലും കര്ഷകന് തനതാണ്ട് കൃഷികളായ ഇഞ്ചി, ചേന, കപ്പ പോലുള്ള കൃഷികള്‍ ആവര്‍ത്തിച്ചു ചെയ്യുകയില്ല. പ്രകൃതിദത്തമായിട്ടുള്ള ജലസ്രോതസ്സുകള്‍ ഒരിക്കലും ഒരു കൃഷിക്കാരന് നശിപ്പിക്കുകയില്ല. പകരം അവര്‍ അതിനെ പരമാവധി സംരക്ഷിക്കുക മാത്രമേ ചെയ്യുകയുള്ളൂ. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്ന ഒരു കൃഷിയും നല്ല കര്ഷകന് ചെയ്യുകയില്ല.
ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കൃഷിചെയ്യുന്നതില്‍ കൃഷിക്കാരന് ഒരിക്കലും തൃപ്തനല്ല. പ്രത്യുല്പാദനശേഷിയില്ലാത്ത വിത്തിനങ്ങള്‍ കര്ഷകനെക്കൊണ്ട് കൃഷി ചെയ്യിക്കുവാന്‍ ശ്രമിക്കുന്നത് കൃഷിയിടങ്ങളെയും കര്‍ഷകനെയും ചൂഷണം ചെയ്യുന്ന മാഫിയകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കൃഷിവകുപ്പിലെ ഉദ്യോഗസ്ഥന്മാരുമാണ്. അമിതമായ രാസവള പ്രയോഗത്തിനും രാസ കീടനാശിനികളുടെ അമിത ഉപയോഗത്തിനും നമ്മുടെ നാട്ടിലെ കര്‍ഷകരെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നതും പ്രേരിപ്പിക്കുന്നതും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളും കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥന്മാരുമാണ്. അവരുടെ പ്രേരണ നിരന്തരം നമ്മുടെ കാര്‍ഷിക മേഖലയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇവയൊക്കെ നിയന്ത്രിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരമ്പരാഗത കൃഷികള്‍, ഉല്പാദന ശേഷി കൂടിയ പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതികള്‍, ജൈവകൃഷികള്‍ എല്ലാം നല്ല കര്ഷകന് അനുവര്‍ത്തിച്ചുവരുന്നതും ഇഷ്ടപ്പെടുന്നതുമാണ്. ഇത്തരത്തില്‍ കൃഷി ചെയ്യുന്ന കൃഷിക്കാര്‍ എന്തിന് മാധവ് ഗാഡ്ഗില്‍ കമ്മീഷനെ ഭയപ്പെടണം.
മാധവ് ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ ഭയപ്പെടുന്നവര്‍ അല്ലെങ്കില്‍ അതിനെ വളച്ചൊടിച്ച് ജനങ്ങളില്‍ ആശങ്കയും ഭയവും ഉണ്ടാക്കുന്നവര്‍ ആരൊക്കെയാണ്? പ്രധാനമായും നമുക്ക് കാണാന്‍ കഴിയുന്നത് വനംകൊള്ളക്കാര്‍, ഭൂമാഫിയ, ഖാനന മാഫിയ, റിയല്‍ എസ്റ്റേറ്റ് ലോബികള്‍ എന്നിവരാണിവര്‍. നിലനില്‍പ്പുതന്നെ അവതാവളത്തിലായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇവര്‍ക്കൊപ്പം നില്ക്കുന്നു. അവസാന കച്ചിത്തുരുമ്പായി മലയോര മേഖലയിലെ വോട്ടുബാങ്ക് നിലനിര്‍ത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കിടയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഭയാശങ്കകള്‍ വളര്‍ത്തുന്ന കുപ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് വേണ്ടി രൂപാന്തരപ്പെടുത്തിയതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ മാത്രമേ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ മേലാളന്മാര്ക്കും മേല്‍പ്പറഞ്ഞ ലോബികള്‍ക്കും സഹായവും ഗുണവും ലഭിക്കുകയുള്ളൂ.
കസ്തൂരിരംഗന്‍ കമ്മീഷന് തെളിവെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയില്‍ വന്നിരുന്നു. യോഗത്തില്‍ വയനാട്ടിലെ രാഷ്ട്രീയ പ്രതിനിധികളെയും ജനപ്രതിനിധികളെയും വിളിച്ചിരുന്നു. എല്ലാവരും പങ്കെടുത്തു. എന്നാല്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയ വയനാടിനെക്കുറിച്ചുള്ള കസ്തൂരിരംഗന്റെ പഠനം അപാരംതന്നെ!
പങ്കെടുത്ത പ്രതിനിധികള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാന്‍ രണ്ട് മിനിറ്റ് മാത്രമാണ് അനുവദിച്ചത്. ഈ പഠനറിപ്പോര്‍ട്ടും പഠനരീതിയും ആര്‍ക്കുവേണ്ടിയായിരുന്നു? വയനാട് ജില്ലയിലെ കര്ഷകന് വേണ്ടിയോ അല്ലെങ്കില്‍ വനം-ഭൂമി-ക്വാറി-റിയല്‍ എസ്റ്റേറ്റ്-രാഷ്ട്രീയ മാഫിയകള്‍ക്ക് വേണ്ടിയോ?
മാധവ് ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ അംഗീകരിക്കുകയും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ട് മുതല്‍ അതായത് ഊരുകുട്ടം മുതല്‍, അങ്ങ് ഭരണ സിരാകേന്ദ്രംവരെ വിശദമായി ചര്‍ച്ച ചെയ്ത് പഠനം നടത്തിയതിനുശേഷം കര്‍ഷകരിലും സാധാരണ ജനങ്ങളിലുമുള്ള ആശങ്കയും ഭയവും അകറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയുമാണ് വേണ്ടത്.
ഇ.കെ. ഗംഗാധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: