മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡ് പത്താം വിജയം ആഘോഷിച്ചു. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡയെ അത്ലറ്റികോ കീഴടക്കി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുമായുള്ള വ്യത്യാസം ചുരുക്കാന്‍ അത്ലറ്റിക്കോക്കായി. 11 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റ് നേടിയ ബാഴ്സ ഒന്നാമതും 30 പോയിന്റുള്ള അത്ലറ്റികോ രണ്ടാമതുമാണ്. 25 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാമത്.
ഗ്രനാഡക്കെതിരായ പോരാട്ടത്തില്‍ അത്ലറ്റികോയുടെ രണ്ട് ഗോളുകളും പിറന്നത് പെനാല്‍റ്റിയില്‍ നിന്നാണ്. 38-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും 78-ാം മിനിറ്റില്‍ ഡേവിഡ് വിയയുമാണ് അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്. ഗ്രനാഡയുടെ ആശ്വാസ ഗോള്‍ നേടിയത് 90-ാം മിനിറ്റില്‍ ഒഡിയോണ്‍ ഗാലോയാണ്.
ഇതിനിടെ 89-ാം മിനിറ്റില്‍ അത്ലറ്റികോയുടെ ലൂയിസ് ഫിലിപ്പെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെ ഗറ്റാെഫ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അഞ്ചാംമിനിറ്റില്‍ മാരിക്കയും രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് പാബ്ലോ സബാരിയയുമാണ് ഗറ്റാഫെയുടെ ഗോളുകള്‍ നേടിയത്.
39-ാം മിനിറ്റില്‍ വിയ്യാറയലിന്റെ ഹെരേഡിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. അത്ലറ്റിക് ബില്‍ബാവോയും എല്‍ഷെയും റയല്‍ ബെറ്റിസും ലാവന്റെയും തമ്മില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: