ദോഹ: ഫ്രഞ്ച് സൂപ്പര്‍താരവും ലോക ഫുട്ബോളറുമായ സിനദിന്‍ സിദാന് ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിക്കുന്ന പ്രതിമ ഖത്തര്‍ നീക്കം ചെയ്തു. 2006ല്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് സിദാന് മറ്റരാസിയെ തലകൊണ്ട് ഇടിച്ചത്. ഇതിന് ചുവപ്പുകാര്‍ഡ് കണ്ട് സിദാന് പുറത്തുപോവുകയും ചെയ്തിരുന്നു.
പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന കാരണത്താലാണ് കഴിഞ്ഞ ദിവസം പ്രതിമ നീക്കം ചെയ്തത്. അള്‍ജീരിയയില്‍ നിന്ന് കുടിയേറിയ ഫ്രഞ്ച് പൗരന് ആദില്‍ അബ്ദുസമദ് ആണ് സിദാന് മറ്റരാസിയെ തല കൊണ്ടിടിക്കുന്ന രംഗം രൂപകല്‍പ്പന ചെയ്തത്. വെങ്കലത്തില്‍ തീര്‍ത്ത ഈ പ്രതിമക്ക് 16 അടി ഉയരമാണുള്ളത്.
പാരീസിലെ പോംപിഡൗ സെന്ററില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ശില്‍പ്പം ഖത്തര്‍ മ്യൂസിയം വാങ്ങുകയായിരുന്നു. ദോഹയിലെ കോര്‍ണിഷില്‍ സ്ഥിരമായി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പ്രതിമ ഖത്തര്‍ മ്യൂസിയം വാങ്ങിയത്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് പ്രതിമ സ്ഥാപിച്ചെങ്കിലും പിന്നീട് പ്രസ്തുത നടപടി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാവുമെന്ന് കണ്ട് അധികൃതര്‍ തന്നെ പ്രതിമ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മാറ്റിയ പ്രതിമ ശില്‍പ്പിക്ക് തന്നെ കൈമാറുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: