സുമിത്രയ്ക്ക് സേവനത്തിന്റെ മഹത്വം, പരിശുദ്ധി എന്നിവ മനസ്സിലായിരുന്നു. അതുകൊണ്ട് തന്റെ പുത്രന്മാരെ ആ ദിവ്യപഥത്തിലൂടെ സഞ്ചരിക്കാന്‍ ഉപദേശിച്ചു. ശ്രീരാമന്റെ പുണ്യചരിതം ശ്രദ്ധയോടെ പഠിച്ചാല്‍ സുമിത്രാ മാതാവിന്റെ കുലീനവും ആദര്‍ശധീരവുമായ സ്വഭാവം മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയും.
ശ്രീരാമന് വനത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ മാതാവ് കൗസല്യ സമാശ്വസിപ്പിക്കാനാവാത്തവിധം വാവിട്ടു കരഞ്ഞു. സുമിത്ര മാത്രമേ കണ്ണുനീര് പൊഴിക്കാതെയിരുന്നുള്ളൂ. കൗസല്യയെ സമാധധാനിപ്പിക്കാനും ധൈര്യം പകര്‍ന്നുകൊടുക്കാനും സുമിത്ര പരിശ്രമിച്ചു.
സുമിത്ര പറഞ്ഞു “പ്രിയ സഹോദരീ, എന്റെ മകന് ലക്ഷ്മണന് രാമന്റെ പരിചരണത്തിനായി രാമനോടുകൂടി വനത്തിലേക്ക് പോകുന്നുണ്ട്. യാതൊരുവിധ വിഷമങ്ങളും ഒരവസരത്തിലും രാമന് ഉണ്ടാകാതെ ലക്ഷ്മണന് നോക്കിക്കൊള്ളും.
കണ്പോളകള് കൃഷ്ണമണികളെ പരിരക്ഷിക്കുന്നതുപോലെ ലക്ഷ്മണന് ഭക്തിപൂര്‍വ്വം രാമനെ സംരക്ഷിച്ചുകൊള്ളും. രാമന്റെ രക്ഷയെ കരുതി ദേവി ഒട്ടും വ്യാകുലപ്പെടരുത്.” സുമിത്ര പൂര്‍ണസമ്മതത്തോടെ ലക്ഷ്മണനെ ശ്രീരാമന്റെകൂടെ വനവാസത്തിന് അയച്ചു. ഏതെങ്കിലും ഒരമ്മ ഇതുപോലെ സ്വാര്‍ത്ഥരഹിതമായി ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുമോ?
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: