കൊട്ടിഘോഷിച്ച് യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ തിരിച്ചടി കേരളം അനുഭവിച്ചുതുടങ്ങി. ഈ മാസം മുതല്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യവിഹിതം നാലില്‍ മൂന്നായി വെട്ടിക്കുറച്ചിരിക്കുകയാണ്. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഗോതമ്പ് നിര്‍ത്തലാക്കിയതിന് പുറമെ അരിയുടെ അളവും വെട്ടിക്കുറച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചിരുന്ന ഗോതമ്പിന്റെ അളവ് ഈ മാസം മുതല്‍ 10 ല്‍നിന്നും 3 കിലോ മാത്രമായി ചുരുക്കി. ഡിസംബറില്‍ വിഹിതം വീണ്ടും കുറക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എപിഎല്കാരുടെ അരിവിഹിതവും വീണ്ടും കുറച്ചേക്കും. ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ തുടങ്ങി പിന്നീട് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വികസിപ്പിച്ച സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തിന്റെ കടയ്ക്കലാണ് ഭക്ഷ്യസുരക്ഷാ നിയമം കത്തിവെച്ചിരിക്കുന്നത്. കേരളത്തിലെ 77 ലക്ഷം കാര്‍ഡുടമകളില്‍ 54 ശതമാനത്തിന് നിലവിലുള്ള റേഷനും നിഷേധിക്കപ്പെടുമെന്ന് വ്യക്തമാകുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണം നടത്തുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 35 കിലോ അരി അന്ത്യോദയ അന്നയോജനയിലൂടെ വിതരണം തുടങ്ങിയതും, വാജ്പേയി സര്‍ക്കാര്‍ ആയിരുന്നു.
ആ കാലഘട്ടത്തില്‍ ഭക്ഷ്യധാന്യവിഹിതം 2.86 ലക്ഷം മെട്രിക് ടണ്ണായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യവിഹിതം പടിപടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. 2008 ല്‍ 2.56 ലക്ഷം മെട്രിക് ടണ്ണും 2010 ല്‍ 2.14 മെട്രിക് ടണ്ണുമായി അരിയുടെയും ഗോതമ്പിന്റെയും അളവ് വെട്ടിച്ചുരുക്കി. തൊട്ടടുത്ത വര്‍ഷമായ 2011 ല്‍ ഇത് 1.92 ലക്ഷം മെട്രിക് ടണ്ണായും ഏറ്റവും ഒടുവില്‍ 2012 ല്‍ 1.38 ലക്ഷം മെട്രിക് ടണ്ണായും താഴ്ത്തി. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്. 1.38 ലക്ഷം മെട്രിക് ടണ്ണില്‍ കേരളത്തിന്റെ വിഹിതം 1.23 ലക്ഷം മെട്രിക് ടണ്ണായി വീണ്ടും താഴ്ന്നു. അരിയായാലും ഗോതമ്പായാലും ഈ അളവില്‍ കൂടുതല്‍ ഇനി സംസ്ഥാനത്തിന് കേന്ദ്രവിഹിതത്തില്‍നിന്നും ലഭിക്കില്ല.
കേരളത്തില്‍ 64 ലക്ഷം റേഷന്‍കാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ചിരുന്നത് വര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍, നിലവിലുള്ള 81,38,828 കാര്‍ഡുകള്‍ക്ക് അരിയും ഗോതമ്പുമായി അനുവദിക്കുന്നത് 17 ലക്ഷം ടണ്‍മാത്രമാണ്. ബിപിഎല്ലുകാര്‍ക്ക് ഒരുരൂപ നിരക്കില്‍ 25 കിലോ ഭക്ഷ്യധാന്യവും എഎവൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും എപിഎല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 25 കിലോ ഭക്ഷ്യധാന്യവും നല്‍കണമെന്നാണ് നിയമം. എപിഎല്‍ സബ്സിഡി ഇതര കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കിലും അരി നല്‍കണം. എന്നാല്‍, നിലവില്‍ ബിപിഎല്ലുകാര്ക്കുപോലും 18 കിലോ അരിയാണ് ലഭിക്കുന്നത്. ഇതിനുശേഷം മിച്ചമുണ്ടെങ്കില്മാത്രം എപിഎല്ലുകാര്‍ക്കും ലഭിക്കുന്നു. എന്നാല്‍, പുതിയ നിയമംവരുമ്പോള് ഏറിയാല്‍ 10 ലക്ഷം ടണ്‍ ധാന്യമാകും കേരളത്തിന് ഉറപ്പായും ലഭിക്കുക.
നേരത്തെ കാര്‍ഡിലെ അംഗങ്ങള്‍ക്ക് ആഴ്ചയില്‍ നാലുകിലോ ധാന്യമാണ് ലഭിച്ചിരുന്നത്. ഇതുവഴി ഒരുമാസം ഒരാള്‍ക്ക് 16 കിലോ ധാന്യം ലഭിച്ചിരുന്നു. ഇത് ഇപ്പോള്‍ അഞ്ചുകിലോയായാണ് വെട്ടിക്കുറച്ചത്. അതും ലഭിക്കുമെന്ന് ഉറപ്പുള്ളത് ബിപിഎല്‍ വിഭാഗത്തിനുമാത്രവും. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് കേവലം 20 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യം മാത്രമാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃസംസ്ഥാനമെന്ന പരിഗണനയും ലഭിക്കേണ്ടതായിരുന്നു. നിലവിലുള്ള റേഷന്‍പോലും ഇല്ലാതാകുന്നതോടെ പൊതുവിപണിയിലെ രൂക്ഷമായ വിലക്കയറ്റമാണ് കേരളത്തെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: