തിരുവനന്തപുരം: കെഎസ്ഇബി കമ്പനി ലിമിറ്റഡിന്റെ ആസ്ഥാന മന്ദിരമായ പട്ടം വൈദ്യുതിഭവന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പ്രമാണവും കാണാനില്ലെന്ന്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നതിന് പട്ടം വൈദ്യുതിഭവന്റെ ആധാരം പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പണയപ്പെടുത്തിയതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു.
1998ല്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ പുനരുദ്ധാരണവും ബോര്‍ഡ് പുനഃസംഘടനാ റിപ്പോര്‍ട്ടും എസ്എന്‍സി ലാവ്ലിനെക്കൊണ്ട് ചെയ്യിക്കുന്നതിന് വേണ്ടിയുള്ള ഗ്രാന്റ്, കനേഡിയന്‍ ഇന്റര്‍ നാഷണല്‍ ഏജന്‍സിയില്‍(സിഡ) നിന്ന് വാങ്ങുന്നതിനായി പിണറായി വിജയന് മന്ത്രിയായിരുന്ന കാലത്ത് 1956 ലെ കമ്പനി ആക്ട് അനുസരിച്ച് ബോര്‍ഡിനെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ബോര്‍ഡ് പുനഃസംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 13.8 ദശലക്ഷം കനേഡിയന്‍ ഡോളര്‍ 1998ലെ നിരക്കനുസരിച്ച് സിഡയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. രജിസ്റ്റേര്‍ഡ് ഓഫീസായി പട്ടം വൈദ്യുതി ഭവനെയാണ് നിശ്ചയിച്ചിരുന്നത്. 48 കോടി രൂപ ഈ ഇനത്തില്‍ ലഭിക്കുകയും ചെയ്തു. ഗ്രാന്റ് ലഭിക്കുന്നതിന് വൈദ്യുതിഭവന്റെ പ്രമാണവും മറ്റ് രേഖകളും സിഡായ്ക്ക് പണയപ്പെടുത്തിയതായാണ് ആരോപണം.
160 കോടിയോളം രൂപ വിലവരുന്ന വൈദ്യുതിബോര്‍ഡ് ആസ്ഥാന മന്ദിരത്തിന്റെയും വസ്തുവിന്റെയും യാതൊരു രേഖകളും ഇപ്പോള്‍ നിലവിലില്ല. വിവരാവകാശപ്രകാരം ഈ രേഖകളെ കുറിച്ച് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതുകൂടാതെ ആസ്ഥാന മന്ദിരത്തിന് ബുക്ക് വാല്യുവും കണക്കാക്കിയിട്ടില്ല. ബോര്‍ഡിന്റെ ആസ്ഥി ബാധ്യതകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് 2008ല്‍ പുറത്തിറങ്ങിയ ആദ്യ ട്രാന്‍സ്ഫര്‍ സ്കീമിലും പുതിയ കമ്പനിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്ന രണ്ടാമത്തെ ട്രാന്‍സ്ഫര്‍ സ്കീമിലും കമ്പനി ആസ്ഥാനമായ വൈദ്യുതി ഭവന് കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും കാര്യം പറഞ്ഞിട്ടില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: