പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിപ്പോര്‍ട്ടുകളായ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മലയോര ജനതയേയും ഭരണ പ്രതിപക്ഷ ശക്തികളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു.
ആദിവാസ ഗോത്രസഭയും ബിഎസ്പിയും പരിസ്ഥിതി പ്രവര്‍ത്തകരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വീകരിച്ചപ്പോല്‍, എല്‍ഡിഎഫ്, യുഡിഎഫ് ശക്തികള്‍ താല്‍പ്പര്യം കാണിച്ചത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടാണ്.
1956 ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഭൂമി പതിച്ച് പട്ടയം കൊടുത്തതില്‍ മിക്കതും പശ്ചിമഘട്ട താഴ്വരകളിലാണ്.
1972 ല്‍ ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തില്‍ വരികയും പാവപ്പെട്ടവന്റെ ഭൂമിയ്ക്ക് പരിധി ഏര്‍പ്പെടുത്തുകയും അതേസമയം ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമിരുന്ന ഭൂമിയെ തോട്ടമായി പരിഗണിച്ചുകൊണ്ട് ആ പരിധി ഒഴിവാക്കുകയും ചെയ്തു. പശ്ചിമഘട്ട താഴ്വരകളിലെ കര്‍ഷകര്‍ക്ക് എല്ലാവിധത്തിലും ഒത്താശ നല്‍കിയത് കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ തോട്ടമേഖലകളുള്ള ക്രൈസ്തവ വിഭാഗത്തിന് അവരുടെ കോണ്‍ഗ്രസുമായിരുന്നു. ഈ വിഭാഗത്തിന് ഭരണതലത്തിലുള്ള സ്വാധീനം വനമേഖലകളെയും കൈയേറി തോട്ടമേഖലകളുടെ ഭാഗമാക്കി വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ക്രൈസ്തവ മുതലാളിമാര്‍ക്ക് സാധിച്ചു. കേരളത്തില്‍ മരുമക്കത്തായ സമ്പ്രദായം മാറി മക്കത്തായ സമ്പ്രദായം വന്നപ്പോഴും നഷ്ടപ്പെട്ടു പോയ ഭൂമിയും തുച്ഛവിലയ്ക്ക് വാങ്ങി തോട്ടമേഖലയുടെ ഭാഗമാക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇതോടൊപ്പം തന്നെ അനധികൃതമായി നടത്തിവരുന്നതും; ലൈസന്‍സോടെ നടത്തിവരുന്നതുമായ ക്വാറികളും ചില ജലവൈദ്യുത പദ്ധതികളും ഖാനിയിടപാടുകളും ഭൂമാഫിയകളുടെ വന്‍തോതിലുള്ള ഇടപാടുകളും റിസോര്‍ട്ട് സ്ഥാപനങ്ങളും വന്‍ വ്യവസായശാലകളുമെല്ലാം തന്നെ ഇത്തരം പശ്ചിമഘട്ടത്തിലെ വനമേഖലയെ ഇല്ലാതാക്കുന്നു. സസ്യജന്തു ജീവജാലങ്ങള്‍, അത്യപൂര്‍വമായ സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവ തന്നെ എന്നന്നേയ്ക്കുമായി ഭൂമുഖത്തുനിന്ന് പിഴുതെറിയപ്പെടും. പ്രധാന അരുവികളും നീരുറവകളും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ ഫോട്ടോസിന്തസിസ് പ്രവര്‍ത്തനവും ഇതോടെ നിലയ്ക്കും. അങ്ങനെ പരിസ്ഥിതി സന്തുലനം നിലയ്ക്കുന്നു. ഇത്തരം ആപത്തുകളില്‍നിന്നു വിമുക്തി നേടുന്നതിന് മാധവ് ഗാഡ്ഗില്‍ കൊണ്ടുവന്ന പദ്ധതിയെ എല്‍ഡിഎഫ്, യുഡിഎഫ് തള്ളിപ്പറഞ്ഞ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെങ്കില്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമാണത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ പശ്ചിമഘട്ട മേഖലയിലുള്ള ക്രൈസ്തവ വോട്ടുകളും കര്‍ഷകവോട്ടുകളും എല്ലാം നഷ്ടപ്പെടും.
ഈ സര്‍ക്കാര്‍ ചെയ്യേണ്ടത് പശ്ചിമഘട്ടത്തിലെ തോട്ടം മേഖലകളുടെ വനമേഖലയിലേക്കുള്ള കയ്യേറ്റത്തെ തടഞ്ഞുനിര്‍ത്തിയും തോട്ടം മേഖലയ്ക്ക് നിലവിലുള്ള പരിധിയും കുറച്ച് വനമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കപ്പുറത്ത് തോട്ടമേഖല ഉള്ളവര്‍ക്കെതിരെയും അതിന് ഒത്താശ നല്‍കിയവര്‍ക്കെതിരെയും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരേണ്ടത് ഇനിയുള്ള ഭാവിതലമുറയോട് ചെയ്യുന്ന കടമയാണ്. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടും ന്യൂനപക്ഷ പ്രീണനം നടപ്പാക്കുന്നതിനുവേണ്ടിയുമാണ്. കേന്ദ്രവും കേരളവും തന്ത്രപരമായി മെനഞ്ഞെടുത്ത റിപ്പോര്ട്ടുകൂടിയാണിത്. ഇതിനായി മാത്രം കേരളത്തിലെ 133 പഞ്ചായത്തുകളിലെ പ്രധാന ആളുകളെ ക്ഷണിച്ചുവരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന കൂടിക്കാഴ്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്ന രഹസ്യ അജണ്ട നടപ്പാക്കാനായി മാത്രമാണ്. അതായത് കൂടിക്കാഴ്ച നടത്തുന്ന എല്ലാ ആളുകളും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രധാന ആജ്ഞാനുവര്‍ത്തികളാണ്. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ മര്‍മപ്രധാനമായ കാര്യങ്ങളോട് അടുക്കുമ്പോള്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളാണ്.
പ്രഭാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: