ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ പേടകം മംഗള്യാന് വിജയകരമായി കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചൊവ്വാഴ്ച പകല്‍ 2.38നാണ് മംഗള്യാന് വിജയകരമായി വിക്ഷേപിച്ചത്. പിഎസ്എല്‍വി സി25 റോക്കറ്റാണ് പര്യവേഷണ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്.
ഐഎസ്ആര്‍ഒയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ കുതിപ്പായാണ് ചൊവ്വാ ദൗത്യം വിലയിരുത്തപ്പെടുന്നത്. 56.5 മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട് ഡൗണിന്റെ അവസാന പാദമായ 8.5 മണിക്കൂര്‍ എല്ലാ ഉപകരണങ്ങളും പൂര്‍ണമായി സ്വിച്ച് ഓണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് 2.38ന് വിക്ഷേപണം വിജയകരമായി നിര്‍വഹിച്ചത്. ബഹിരാകാശ ദൗത്യത്തില്‍ അഭിമാനാര്‍ഹമായ കുതിച്ചുചാട്ടമാണ് ഐഎസ്ആര്‍ഒ നടത്തിയിരിക്കുന്നത്.
ഈ ദൗത്യത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ
* ഭൗമ അന്തരീക്ഷത്തിന് പുറത്ത് ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ സ്വതന്ത്ര പരീക്ഷണ ദൗത്യം.
* ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് പഠിക്കാനുള്ള ദൗത്യം.
* മംഗള്‍യാന്റെ നിയന്ത്രണത്തിനായി ലോക വ്യാപകമായി നെറ്റ് വര്‍ക്ക് സ്റ്റേഷനുകള്‍.
* മറ്റു പിഎസ്എല്‍വി റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി സി25 40 മിനിറ്റ് കൊണ്ട് വിക്ഷേപണ വാഹനത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു.
* ബംഗളൂരുവിലെ ബയാലുലു ഡീപ്പ് സ്റ്റേഷന് നെറ്റ്വര്ക്കില് നിന്നും പോര്‍ട്ട് ബ്ലെയറിലെ ഡൗണ്‍ റെയിഞ്ച് സ്റ്റേഷനില്‍ നിന്നും ഇന്തോനേഷ്യയിലെയും ബ്രൂണെയിലെയും സ്റ്റേഷനുകളില്‍ നിന്നും ഒരേസമയം പര്യവേഷണ വാഹനത്തെ നിയന്ത്രിക്കും.
* ദക്ഷിണ പസഫിക്കില്‍ ഇന്ത്യയുടെ എസ്സിഐ നലാന്റ, എസ്സിഐ യമുന എന്നീ കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുളള പ്രത്യേക ആന്റിനകള്‍ വഴി പര്യവേഷണ വാഹനത്തില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കും.
* ഭ്രമണപഥത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്നത് മുതലുള്ള നിയന്ത്രണം യുഎസിലെ ഗോള്‍ഡ് സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ആസ്ത്രേലിയയിലെ കാന്‍ബെറ സ്റ്റേഷനുകളില്‍ നിന്നായിരിക്കും.
* ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍, എക്സോഫറിക് അനലൈസര്‍, കളര്‍ കാമറ, ഇന്‍ഫ്രാ റെഡ്സ്പെക്ട്രോ മീറ്റര്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഉപകരണങ്ങളാണ് പര്യവേഷണ വാഹനത്തിലുള്ളത്.
* 1337 കി.ഗ്രാം ഭാരമുള്ള പര്യവേഷണ വാഹനത്തില്‍ 852 കി ഗ്രാം ഇന്ധനവും 15 കി.ഗ്രാം ഭാരം വരുന്ന ഉപകരണങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: