കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയ നടപടി കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കോഴിക്കോട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ലാവ്ലിന് കേസില്‍ സിബിഐ കേസ് എടുത്ത തീരുമാനം രാഷ്ട്രീയ പ്രേരിതമായിരുന്നെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കാന്‍ എടുത്ത തീരുമാനവും രാഷ്ട്രീയപ്രേരിതമാണ്. കോണ്‍ഗ്രസ്സും-സിപിഎമ്മും തമ്മില്‍ നടത്തുന്ന രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണിത്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിനും കേന്ദ്രസര്‍ക്കാറിനും ഇതില്‍ പങ്കുണ്ട്. കോണ്‍ഗ്രസ്സും കേന്ദ്രസര്‍ക്കാറും ഇതിന് ജനങ്ങളോട് മറുപടി പറയേണ്ടിവരും.
കോണ്‍ഗ്രസ് സിബിഐയെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നു എന്നതിന് അവസാനത്തെ ഉദാഹരണമാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി. ദുര്‍ബലമായ രീതിയിലാണ് കോടതിയില്‍ കേസ് നടത്തിയത്. പിണറായിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ വിശദാംശങ്ങള്‍ എത്തിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച വരുത്തി. സുപ്രധാന തെളിവുകള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കേസിന്റെ വിചാരണ വേളയില്‍ കോടതി ഉയര്‍ത്തിയ വാദങ്ങള്‍ തെളിവാണ്. കേസ് പഠിച്ച് ഹാജരാകണമെന്ന് വരെ സിബിഐ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ മൊഴി നല്കിയ ചെന്നൈയിലെ വ്യവസായി ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പോലും സിബിഐ തയ്യാറായില്ല. കേസില്‍ സാക്ഷിയായി ദിലീപ് രാഹുലനെ ചോദ്യം ചെയ്യാനോ പ്രതിയാക്കാനോ സിബിഐ തയ്യാറായില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്സിന് ആവശ്യമുള്ളപ്പോള്‍ സിബിഐയെക്കൊണ്ട് കേസ് എടുപ്പിക്കുകയും അല്ലാത്തപ്പോള്‍ കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേസ് തേയ്ച്ചു മായ്ച്ചുകളയാന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി ഉയര്‍ത്തിയ ചോദ്യങ്ങളിലൂടെ തന്നെ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: