കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു.
സ്കോര്‍ബോര്‍ഡില്‍ 83 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് മുന്‍നിര താരങ്ങള്‍ മടങ്ങിയശേഷം അരങ്ങേറ്റക്കാരന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ആര്. അശ്വിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യഒന്നാം ഇന്നിംഗ്സില്‍ 120 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രോഹിത് 228 പന്തില്‍ നിന്നും 127 റണ്‍സും അശ്വിന് 148 പന്തില്‍ നിന്നും 92 റണ്‍സും നേടി പുറത്താകാതെ നിന്നു. അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 198 റണ്‍സാണ് ഇരുവരും ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 14-ാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്ശര്‍മ്മ. വിടവാങ്ങല്‍ പരമ്പര കളിക്കുന്ന ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍ പത്ത് റണ്‍സിന് പുറത്തായതിന് പിന്നാലെ വിരസമായ ടെസ്റ്റിന് ആറാം വിക്കറ്റില്‍ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്ന കൂട്ടുകെട്ടും ഏഴാം വിക്കറ്റില്‍ രോഹിതും അശ്വിനും ചേര്‍ന്ന കൂട്ടുകെട്ടുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. സച്ചിന് പുറത്തായതോടെ നിരാശരായ ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച ബാറ്റിങ് വിരുന്നാണ് രോഹിതും അശ്വിനും ചേര്‍ന്ന് നല്‍കിയത്.
ആറാമനായി ബാറ്റുചെയ്യാനെത്തിയ രോഹിത് നായകന് ധോണിയുമായി ചേര്‍ന്ന് നടത്തിയ മികച്ച പ്രതിരോധമാണ് വന്‍ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ ഒരുവിധത്തില്‍ കരകയറ്റിയത്. 73 റണ്‍സാണ് ആറാം വിക്കറ്റില്‍ രോഹിതും ധോണിയും ചേര്ന്ന്നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ച ഷില്ലിങ്ങ്ഫോര്ഡിനെതിരെ വളരെ കരുതലോടെയായിരുന്നു രോഹിതിന്റെ ബാറ്റിങ്. സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് ശര്‍മ തെളിയിച്ചു.
വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഷില്ലിംഗ്ഫോര്‍ഡിന്റെ ഓഫ് സ്പിന്നാണ് നട്ടംതിരിച്ചത്. 21 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ശിഖര്‍ ധവാനാണ് ആദ്യം മടങ്ങിയത്. തലേന്നത്തെ സ്കോറിനോട് രണ്ട് റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ധവാനെ ഷില്ലിംഗ്ഫോര്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 1ന് 42. പിന്നീട് സ്കോര്‍ 57 റണ്‍സിലെത്തിയപ്പോള്‍ തലേന്നത്തെ സ്കോറിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത മുരളി വിജയും മടങ്ങി. 26 റണ്‍സെടുത്ത വിജയിനെ ഷില്ലിംഗ്ഫോര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാംദിന് സ്റ്റാമ്പ് ചെയ്തു. പിന്നീട് ചേതേശ്വര്‍ പൂജാരയും സച്ചിനും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കിയെങ്കിലും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 79 റണ്‍സിലെത്തിയപ്പോള്‍ പൂജാര മടങ്ങി. 17 റണ്‍സെടുത്ത പൂജാരയെ കോട്ട്റലിന്റെ പന്തില്‍ രാംദിന് സ്റ്റാമ്പ് ചെയ്തു. ഷില്ലിംഗ്ഫോര്‍ഡിനെ രണ്ട് ബൗണ്ടറികളടിച്ച് തുടങ്ങിയ സച്ചിനും ഏറെ ആയുസ്സുണ്ടായില്ല. 10 റണ്‍സെടുത്ത സച്ചിനെ ഷില്ലിംഗ്ഫോര്‍ഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ നാലിന് 82. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത വിരാട് കോഹ്ലിയെ ഷില്ലിംഗ്ഫോര്‍ഡ് പവലിന്റെ കൈകളിലെത്തിച്ചു. വെറും മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ പൂജാരയും സച്ചിനും കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ആറാം വിക്കറ്റില്‍ രോഹിത് ശര്‍മ്മക്കൊപ്പം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒത്തുചേര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയെ അതിജീവിച്ചുതുടങ്ങി.
ഒടുവില്‍ സ്കോര്‍ 156-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്. 42 റണ്‍സെടുത്ത ധോണിയെ ടിനോ ബെസ്റ്റിന്റെ ബൗളിംഗില്‍ രാംദിന് പിടികൂടുകയായിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ അശ്വിന് രോഹിത് ശര്‍മ്മക്ക് ഉജ്ജ്വല പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് അനായാസം വിന്‍ഡീസ് ബൗളര്‍മാരെ നേരിട്ടതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. കോട്ട്റെല്‍ എറിഞ്ഞ 91-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ്മ തന്റെ ആദ്യടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 194 പന്തില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് രോഹിത് അരങ്ങേറ്റ ടെസ്റ്റില്‍ മൂന്നക്കം കടന്നത്. ഇതിനിടെ അശ്വിന് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. വിന്‍ഡീസിന് വേണ്ടി 130 റണ്‍സ് വഴങ്ങിയാണ് ഷില്ലിംഗ്ഫോര്‍ഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: