ഒരു ഉറച്ച കമ്മ്യൂണിസ്റ്റ്, ടൂറിസ്റ്റ് വിസയില്‍ മക്കളെ കാണാന്‍ അമേരിക്കയില്‍ പോയി തിരികെ വന്നിട്ട് ഈ ലേഖകനോട് പറഞ്ഞത് ഇങ്ങനെയാണ്: “എന്തൊരു സ്വയമ്പന്‍ നാട്- ഇങ്ങോട്ടു തിരികെ വരാന്‍ തോന്നിയില്ല – ആര്‍ക്കും തോന്നൂലാ” ഒരുകോടിയില്‍പ്പരം സ്വന്തം നാട്ടാരെ വെടിവെച്ചുകൊന്ന സ്റ്റാലിന്റെ നാട്ടില്‍ പണ്ടുപോയിട്ടുള്ള തനി സഖാവാണ് ഇദ്ദേഹം! ഇക്കൂട്ടര്‍ ഇങ്ങനെ പറയുമ്പോള്‍ വെറും സാധാരണക്കാര്‍ ലോസ് ആഞ്ചലിസ് എന്നു മുഴുവന്‍ പറയില്ല- രോമാഞ്ചവും ഗദ്ഗദവും വന്നുപോവും. കാഴ്ചശക്തി കൂടുതലുള്ളവര്‍ ഇങ്ങനെയും രേഖപ്പെടുത്തിയിട്ടുണ്ട് “അത് ഒരു ആധുനിക ലങ്കാപുരി. ഭൗതിക സമൃദ്ധിയും മാനസിക ജാഡ്യവും അധര്മത്തേര്വാഴ്ചയും”. ഈ അധര്മത്തേര്വാഴ്ചയാണ്* പാവപ്പെട്ട ഇന്ത്യാക്കാരനെ അവിടെ പിടിച്ചുനിര്‍ത്തുന്ന ശക്തി. അധര്‍മം രുചികരവും ആത്മനാശകവുമാണ്. ധര്‍മം കഠിനവും ശക്തിപ്രദവുമാണ്. ആദ്യത്തേതിനാണ് ജനങ്ങളുടെ വോട്ടു ലഭിക്കുക.
ഇങ്ങനെ വിരുദ്ധചിന്താഗതികള് നിലനില്‍ക്കെ തുറന്ന കണ്ണോടെ അവിടം കണ്ടിട്ടു മടങ്ങുന്ന നമ്മുടെയൊരു ദേശീയ പത്രപ്രവര്ത്തകന് പറയുന്നതു കേള്‍ക്കാന്‍ ആര്‍ക്കും കൗതുകം തോന്നും. ആ വിജ്ഞാന കൗതുകത്തെ പകര്‍ച്ചവ്യാധി പകരാതെ തൃപ്തിപ്പെടുത്തുന്ന സത്യദീപ്തമായ നിരീക്ഷണമാണ് പി. ശ്രീകുമാര്‍ ഈയിടെ രചിച്ച “അമേരിക്ക-കാഴ്ചയ്ക്കപ്പുറം” എന്ന ഗ്രന്ഥം കാഴ്ചയ്ക്കപ്പുറം തന്നെയാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. എത്തിനോട്ടമല്ല അടുത്തറിയല്‍ തന്നെ.
“അധ്യാത്മികതയുടെ അടിത്തറയില്ലാത്ത ഈ സംസ്കൃതി പൊങ്ങച്ചം ഈ നിലയ്ക്കുപോയാല്‍ തകര്‍ന്നു തരിപ്പണമാവാന്‍ അധികകാലം വേണ്ട” എന്ന് ആ നാടിന്റെ കൗമാരദശയില്‍ തന്നെ പ്രവചിക്കയുണ്ടായി, വിവേകാനന്ദസ്വാമി. ഇന്ന് ആ തകര്‍ച്ചയുടെ ശബ്ദം വാര്‍ത്താമാധ്യമങ്ങളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നു. ആരും തകര്‍ക്കാന്‍ ശ്രമിച്ചില്ല-അവര്‍ അധീശ ശക്തിയാണല്ലോ. ഒപ്പം കുതിച്ച റഷ്യ ദയനീയമായി പിന്‍വാങ്ങുകയും ചെയ്തു.
ധര്മബോധശൂന്യതയാല് സ്വയം ചിതക്കിച്ചു വീഴുകയാണ്. ഇക്കാര്യം വസ്തുതാകഥനത്തിലൂടെ നിര്‍മ്മമമായി കാട്ടിതരുകയാണ് ശ്രീകുമാര്‍ ഈ ഗ്രന്ഥത്തില്‍. നിഗമനങ്ങളിലെത്തുന്നപോലുമില്ല. ആ ജോലി നമുക്കു വിട്ടു തന്നിരിക്കുന്നു. നമ്മെ സംബന്ധിച്ച പ്രധാനം അവിടെ കഴിഞ്ഞുകൂടുന്ന ഇന്ത്യക്കാരുടെ സവിശേഷ മനോഭാവവും അവര്‍ നേരിടുന്ന വ്യാകുലതകളുമാണ്. സ്വാനുഭവത്തിലൂടെ അതു പറയുന്നത് പലര്‍ക്കും പ്രത്യേകിച്ച് പാശ്ചാത്യതാ സ്വപ്നം സ്വന്തം കുട്ടികളില്‍ പ്രതീക്ഷിക്കുന്ന തന്ത തള്ളമാര്‍ക്ക് പ്രയോജനപ്പെടാതിരിക്കില്ല.
അധിനിവേശവും കയ്യടക്കലും പൈശാചികമായിരുന്നു. അതിന്റെ ഫലമോ അധിനിവേശക്കാര്‍ തമ്മിലും അവരുടെ വിഭാഗങ്ങള്‍ തമ്മിലും ഉണ്ടായ കൂടുതല്‍ പൈശാചികമായ ആഭ്യന്തരയുദ്ധവും കലാപവും! ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങള്‍ പ്രയോഗിക്കുന്നതിലെ നേട്ടവും അതുകൊണ്ടുതന്നെ വന്ന ദുരന്തവും അധികാരത്തിനുപുറത്തുള്ള ജനം എന്ന ന്യൂനപക്ഷത്തിന്റെ ശാന്തി അന്വേഷിക്കുന്നതിലെ വെപ്രാളവും ഇതൊക്കെ മനുഷ്യന്റെ പുതിയ സമസ്യകളാണ്. സ്വയംകൃതാനനര്ത്ഥങ്ങള്. ഇതിന്റെയൊക്കെ നടുക്ക് ആത്മീയ പാരമ്പര്യ സ്മരണ അവശേഷിക്കുന്ന മനസ്സുമായി ഇന്ത്യക്കാര്‍. അവരുമുണ്ട് ലക്ഷക്കണക്കിന്. എത്ര സങ്കീര്‍ണമായ അവസ്ഥ. നന്മതിന്മകള് തിരിച്ചറിയാനുള്ള വിവേകം തന്നെ ഇവിടെ നഷ്ടപ്പെടുന്നു.
വിഷ്ണുശില (വിഷ്ണുറോക്ക്) എന്നുതന്നെ പേരുള്ള ഗ്രാന്റ് കാന്യന് ഗുഹ പ്രകൃതിദത്തമായ ദേവഭൂമിയാണെങ്കില് ചൂതുകളിക്കും വ്യഭിചാരത്തിനും കരംപിരിക്കുന്ന ഭോഗഭൂമിയണ് ഇതര നഗരങ്ങള്‍. ദേവത്വത്തെ ഭോഗത്വമാക്കി മാറ്റിയ അധിനിവേശത്തിന്റെ ചരിത്രത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. നാം ഓര്‍ത്തുപോകും ഈ ദുരന്തം ഇന്ത്യയ്ക്കുണ്ടാകാത്തതിന്റെ കാരണത്തെപ്പറ്റി. ഒപ്പം അതിലേക്ക് നാം സ്വയം അടുത്തുകൂടുകയല്ലേ എന്ന ശങ്കയും ബാക്കി നില്ക്കും. വെള്ളക്കാര്‍ ഇന്ത്യക്കാരോടു കാട്ടുന്ന ധിക്കാരവും വിവേചനവും പറയാതെ ഗ്രന്ഥകാരന് സ്വൈരം കിട്ടൂല്ലാ. നേരിട്ടനുഭവിച്ചതല്ലേ! കടിഞ്ഞാണില്ലാത്ത ധാരാളിത്തത്തിന്റെ ജീവതശൈലിയുടെ ആരാധകരായി പല സഞ്ചാരസാഹിത്യ രചയിതാക്കളെയും നാം കണ്ടിട്ടുണ്ട്. ശ്രീകുമാര്‍ അക്കൂട്ടത്തിലില്ല. അന്ധമായി പഴിക്കുന്നില്ലാ താനും.
വ്യക്തിബന്ധങ്ങളുടെ ശൈഥില്യവും കുടുംബ ജീവിതത്തിന്റെ തകര്‍ച്ചയും ചിത്രീകരിച്ചിട്ട് വ്യാപാരശൈലി എന്ന പുതിയ ദൈവത്തെ ചുറ്റി നിലകൊള്ളുന്ന സാമൂഹ്യ ബന്ധത്തെയാണ് കാട്ടിത്തരുന്നത്. അവിടെ ഉഴലുന്നവരുടെ വമ്പന്‍ മടിശ്ശീലയെ ജീവിതലക്ഷ്യമാക്കി കരുതുന്നവരോട് വെറുപ്പില്ല., മമതയുമില്ല ലേഖകന്‍. എന്നാല്‍ അത് ലോകശൈലിയായി വളരുമ്പോഴത്തെ മാനസിക പാപ്പരത്തത്തെപ്പറ്റി സൂചന തരുന്നുമുണ്ട്. ‘സഹോദരീ സഹോദരന്മാരെ’ എന്ന അധ്യായം വിവേകാനന്ദസ്വാമിയുടെ പ്രസിദ്ധമായ ദൗത്യത്തെ പറ്റിയാണ്. ആ പ്രസംഗം അനുസ്മരിക്കാതെ ഇന്ത്യക്കാരന് ചിക്കാഗോ നഗരം കാണാന്‍ പറ്റുകയില്ലല്ലോ. നല്ലവിഭാഗം ഇന്ത്യാക്കാരും അവിടെ നിന്നുപോകും. സൗത്ത് മിഷിഗണിലെ “സ്വാമി വിവേകാന്ദവേ”യില്‍ ആ പേരില്‍ ഒരു റോഡ്. സ്വാമിയുടെ സന്ദേശം ‘ശുദ്ധബോധം’ എന്ന ആത്മീയ സമ്പത്തിനെ അനുസ്മരിക്കുമ്പോഴും അതിന്റെ അഭാവം പരിഷ്കൃതലോകത്തെ എത്രകണ്ട് ശക്തമാക്കി തീര്‍ത്തു എന്ന് ചിന്തിക്കാതെ വയ്യ. പ്രസിദ്ധങ്ങളായ കാഴ്ചകള്‍ ഡിസ്നിലാന്‍ഡ് പോലുള്ളവ മറ്റു പലരുടെ വര്ണനകളിലൂടെ നമുക്ക് പരിചിതമാണെന്നും സമ്മതിക്കാം. ഇത്തരം പ്രദര്ശിനികളോടൊപ്പം തന്നെ സെമിത്തേരികളും അവിടെ അടക്കം ചെയ്തിരിക്കുന്ന ചരിത്രവസ്തുതകളും ആ ദേശത്തിന്റെ പലതരം വഴിത്തിരിവുകളിലും നമ്മെ കൊണ്ടെത്തിക്കുന്നു. ദൃശ്യത്തോടൊപ്പം ചുരുള്‍ നിവരുന്നത് സംസ്കാരവും അതിന്റെ ദാരിദ്ര്യവും അടങ്ങുന്ന ചരിത്രമാണ് എന്ന പ്രത്യേകത ഈ നിരീക്ഷണത്തിന് അവകാശപ്പെടാം. പ്രത്യേകിച്ചും അമേരിന്ത്യന്‍സ് എന്ന അധ്യായം അതില്‍ പ്രസ്താവ്യമായി മനുഷ്യവര്‍ഗ-ഉന്മൂലനം- വസ്തുതകള്‍ നിരത്തി ചിത്രീകരിച്ചിരിക്കുന്നത് പാശ്ചാത്യ സമീപനത്തിന്റെ മാനുഷ്യകവിരുദ്ധമായ നിലപാടാണ്. അത് സ്വയം നശീകരണത്തിനുള്ള പുറപ്പാടാണ് എന്ന് നമുക്ക് തോന്നിപ്പോകും. പാശ്ചാത്യരില്‍ മാനുഷിക പുരോഗതി കണ്ടെത്തുന്നവര്‍ ഇന്നുമുണ്ട്. ആ നാട് ആസുരത്വത്തിന്റെയും വഞ്ചനയുടെയും പാതയില്‍ ആത്മനാശത്തെ പിന്തുടരുന്നു എന്ന് കാണാനാണ് ഈ ഗ്രന്ഥത്തിന്റെ നേര്‍കാഴ്ച നമ്മെ പ്രേരിപ്പിക്കുന്നത്.
അമേരിക്കയിലെപ്പോലെ ടെലിവിഷന്റെ സാര്‍വത്രിക പ്രചാരം, കൊലപാതകവാര്ത്താ മാധ്യമമായി മാറിയ ദിനപത്രങ്ങള്‍, കുറ്റകൃത്യങ്ങളുടെ ആധിക്യം, അധോലോക വ്യാപാരങ്ങളുടെ അഴിഞ്ഞാട്ടം, സംഗ ബലാല്‍സംഗ ലളിതകലകളുടെ ആധിക്യം തുടങ്ങിയവ നമ്മുടെ നാട്ടിലും മുളച്ചുവളര്‍ന്ന് നമ്മളെയും ക്ഷുദ്രജന്തുക്കളായി മാറ്റാന്‍ ഇടവരുത്തുമോ എന്ന ആശങ്ക, ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിക്കുന്നില്ലെങ്കിലും വായനക്കാര്‍ക്ക് തോന്നിക്കൂടായ്കയില്ല. നമ്മുടെ അപഥസഞ്ചാരത്തെ ഒന്ന് അപഗ്രഥിച്ചുനോക്കാന്‍ സഹായിക്കുന്നു എന്നതാണ് “കാഴ്ചയ്ക്കപ്പുറമുള്ള അമേരിക്കയെ”പറ്റിയുള്ള ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
*കോടിക്കണക്കിന് ആ ദേശത്തെ ജനങ്ങളെ കൊന്നൊടുക്കി അവിടുത്തെ പ്രകൃതിയെ ക്രൂരമായി നശിപ്പിച്ച് വിദേശികള്‍ വിജയിച്ചരുളുന്ന “ആഗ്ലോ സാക്സണ്‍ പകര്‍ച്ചവ്യാധിയാണ് അമേരിക്ക” എന്ന് മാത്യു ആര്‍ണള്‍ഡ്
പി. നാരായണകുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: