ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായുള്ള പ്രക്ഷോഭം പശ്ചിമഘട്ട മലനിരകളില്‍ ചൂട് പിടിക്കുകയാണ്. ചോരയും വിയര്‍പ്പുമൊഴുക്കി പ്രകൃതിയോട് മല്ലടിച്ച് തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഇട്ടെറിഞ്ഞു ഒരുനാള്‍ മലമടക്കുകളില്‍ നിന്ന് കുടിയൊഴിയേണ്ടിവരുമോയെന്ന ആശങ്കയിലാണിന്ന് മലയോര കര്‍ഷകര്‍.
മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വേവലാതി അവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇതിന് ആക്കം കൂട്ടുന്ന പ്രചാര വേലകളാണ് അവസരവാദ രാഷ്ട്രീയ പാര്‍ട്ടികളും ഖാനന, റിയല്‍ എസ്റ്റേറ്റ് ലോബികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ സ്വാര്‍ത്ഥമതികളുടേയും ആര്‍ത്തിക്കാരുടെയും നിക്ഷിപ്ത താല്‍പ്പര്യത്തിന് വേണ്ടി കര്‍ഷകരുടെ പേരില്‍ ആടിനെ പട്ടിയാക്കുന്ന നുണ പ്രചാരണവും ദുഷ്ടലാക്കുമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി മലയോരങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അരങ്ങ് കൊഴുപ്പിച്ചുകൊണ്ട് കത്തോലിക്കാ നേതൃത്വവും അരയും തലയും മുറുക്കി സജീവമായി രംഗത്തുവന്നിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
ലോകത്തിലെ അതിപ്രധാന ജൈവവൈവിധ്യ മേഖലകളിലൊന്നായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് പശ്ചിമഘട്ട മലനിര. കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ട അപൂര്‍വം ഹരിതമേഖലയാണിത്.
ഗുജറാത്തിലെ കാംബെ ഉള്‍ക്കടല്‍ മുതല്‍ കന്യാകുമാരി വരെ പടിഞ്ഞാറന്‍ തീരത്ത് 1600 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ ജൈവമേഖല ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ആവാസ വ്യവസ്ഥയുടെ ഉറവിടമാണ്.
25 കോടിയിലധികം വരുന്ന ജനങ്ങളുടെ നിലനില്‍പ്പ് ഈ മലനിരകളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടുത്തെ 5000 ത്തോളം വരുന്ന സസ്യജാതികളില്‍ 30 ശതമാനത്തോളം ഈ പ്രദേശത്ത് മാത്രം കാണുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളുടേയും സസ്തനികളുടേയും സങ്കേതവും ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും ഉത്ഭവ കേന്ദ്രവുമായ ഈ മലനിരകള്‍ നമ്മുടെ അനുഗൃഹീത കാലാവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രകൃതിയുടെ വരദാനമായി നില്ക്കുന്നു. മേല്‍പ്പറഞ്ഞ പല വസ്തുതകളേയും പരിഗണിച്ചുകൊണ്ടാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ചേര്‍ന്ന (2012) ലോക പൈതൃക സമിതി (യുനസ്കോ) സഹ്യപര്‍വതത്തെ ലോകപൈതൃകമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ പുറംലോകത്തിന്റെ ഉള്‍ക്കാഴ്ചയോ വിവേകമോ നമ്മുടെ വികസനവാദികകള്ക്കില്ലാതെ പോവുകയും അവര്‍ കാലങ്ങളായി കുന്നിടിച്ചും മല തുരന്നും പാറയുടച്ചും മരങ്ങള്‍ മുറിച്ചും വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഈ മലനിരകളിലുണ്ടാക്കിത്തീര്ത്തത്. ഇത്തരമൊരു സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രൊ. മാധവ് ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചത്.
ഈ കമ്മറ്റി ഗുരുതരമായ പാരിസ്ഥിതിക ചൂഷണം നേരിടുന്ന പശ്ചിമഘട്ട ജൈവ മേഖലയെ ഇഎസ്ഇസഡ് 1, 2, 3 എന്നിങ്ങനെ മൂന്നായി തരംതിരിച്ച് അടിയന്തര പ്രാധാന്യമുളള ചില നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. പാരിസ്ഥിതികമായി അതിലോലമായ പ്രദേശങ്ങളെ ഒന്നാംവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇത്തരം പ്രദേശങ്ങളില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളും ഖാനനവും വനനശീകരണവും പാടില്ലെന്നും അതിന്റെ സംരക്ഷണത്തിനായിരിക്കണം മുഖ്യ പരിഗണന നല്‍കേണ്ടതെന്നും മറ്റിടങ്ങളില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഇടപെടലായിരിക്കണം ഉണ്ടാവേണ്ടതെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതലായ വശം.
ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്ന വന്‍കിട ജലസേചന പദ്ധതികളേയും അനിയന്ത്രിതമായ നിര്‍മാണങ്ങളേയും എതിര്‍ക്കുന്ന റിപ്പോര്‍ട്ട് പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനും ജൈവകൃഷി വ്യാപനത്തിനും അതീവ പ്രാധാന്യം നല്കിയിരിക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ വിളയിറക്കരുതെന്നും എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ നിരോധിക്കണമെന്നും കര്‍ഷകരെ സാമ്പത്തികമായി സഹായിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഗാഡ്ഗില്‍ മുന്നോട്ടു വെച്ച ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ കര്‍ഷക വിരുദ്ധമല്ലെന്ന് മാത്രമല്ല കര്‍ഷകരെ സഹായിക്കുന്നതിന് സഹായകരമാണ്.
‘പശ്ചിമഘട്ടം വെറും മലനിരയല്ലെന്നും ജീവന്റെ സ്രോതസ്സുകള്‍ ഉള്ളിലൊതുക്കിയ പൈതൃകമാണെന്നു’മുള്ള ഗാഡ്ഗിലിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്. വിശദമായി പഠിച്ചും നിരീക്ഷിച്ചും പൊതുജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തേടിയുമാണ് ഗാഡ്ഗില്‍ കമ്മറ്റി 521 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിനെതിരെ വലിയ മുറവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് കസ്തൂരി രംഗന് കമ്മീഷന് നിയമിക്കപ്പെട്ടത്. ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല പ്രധാന നിര്‍ദ്ദേശങ്ങളും അവഗണിക്കുകയും പ്രകൃതി ലോല മേഖല 37 ശതമാനം ആയി നിജപ്പെടുത്തുകയും മറ്റിടങ്ങളില്‍ നിരുപാധികം പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചിരിക്കുകയുമാണ്. പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാതെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍കിട റിസോട്ടുകളിലിരുന്ന് തയ്യാറാക്കിയ കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രാതിനിധ്യ സ്വഭാവമില്ലാത്തതും സംരക്ഷിത മേഖലകളെ തകര്‍ക്കുന്ന വിധത്തിലുള്ളതുമാണ്.
കരിങ്കല്‍ ഖാനനം വ്യാപകമായിട്ടുള്ള കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി പഞ്ചായത്ത് പ്രദേശങ്ങളെക്കുറിച്ച് കസ്തൂരി രംഗന് റിപ്പോര്‍ട്ട് പാടെ വിസ്മരിക്കുകയാണ്.
എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മാത്രമല്ല പരിമിതമായ നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ടും തള്ളണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ പലപ്പോഴും ശബ്ദകോലാഹലം സൃഷ്ടിച്ചവരാണിപ്പോള് ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്ക്കാന് മത്സരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം. ഇതിന് ഇടതെന്നോ വലതെന്നോ വ്യത്യാസവുമില്ല. പള്ളിയും പട്ടക്കാരും സമരം ഏറ്റെടുത്തതുവഴി ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണയോടെ സമരം ശക്തമാക്കാനാണ് നീക്കം നടക്കുന്നത്. അടുത്തകാലത്തായി മലയോരങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങളോ കൃഷി നാശമോ കുടിവെള്ള പ്രശ്നങ്ങളോ ഒന്നും തന്നെ ഇനിയും ആരുടേയും കണ്ണുതുറപ്പിച്ചിട്ടില്ല എന്നതാണ് ഖേദകരം.
എല്ലാവരുടേയും ലക്ഷ്യം മലയോര കര്‍ഷകരെ കൈയിലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിപ്പിക്കുകയും പ്രകൃതിയെ ചൂഷണം ചെയ്തു കീശ കനപ്പിക്കുകയുമാണ്. പക്ഷേ, ഇവര്‍ ഈ സമരത്തിലൂടെ മറന്നുപോകുന്നത് അനാദികാലം മുതല്‍ മനുഷ്യരാശിയുടേയും അനവധി ജീവജാലങ്ങളുടേയും സ്രോതസ്സായി നിലകൊണ്ട ഈ ജൈവ സംരക്ഷിത ഭിത്തിയെ തകര്‍ക്കാനും അതുവഴി സ്വയം നാശത്തിനുമാണ് തങ്ങള്‍ കൈപൊക്കുന്നത് എന്ന യാഥാര്‍ത്ഥ്യമാണ്.
ബാലകൃഷ്ണന് വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: