ചെന്നൈ: ലോകം വെട്ടിപ്പിടിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് നാളെ തുടക്കം. ചെന്നൈയിലെ ഹയാത്ത് റീജന്‍സിയില്‍ ഇനി ലോക ചെസ്സ് ചാമ്പ്യന്‍ പട്ടത്തിനായുള്ള കരുനീക്കങ്ങളുടെ 15 ദിനരാത്രങ്ങള്‍.
ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും നോര്‍വീജിയന്‍ ഗ്രാന്റ് മാസ്റ്റര്‍ മാഗ്നസ് കാള്‍സെനും തമ്മിലുള്ള 12 ഗെയിം നീളുന്ന ചാമ്പ്യന്‍ഷിപ്പിനാണ് ചെന്നൈയില്‍ തുടക്കമായത്. മുഖ്യമന്ത്രി ജയലളിത ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നാളെയാണ് മത്സരം ആരംഭിക്കുന്നത്.
ഓരോഗെയിമും നിര്‍ണായകം
ഓരോ ഗെയിമിലും വിജയിയാകുന്ന ആള്‍ക്ക് ഒരു പോയിന്റ് വീതം ലഭിക്കും. സമനില ആയാല്‍ അര പോയിന്റ് വീതം രണ്ടു പേര്‍ക്കും ലഭിക്കും. ആദ്യം ആറര പോയിന്റ് സ്വന്തമാക്കുന്നയാളാകും ചാമ്പ്യന്‍. ആദ്യത്തെ 40 നീക്കങ്ങള്‍ക്ക് 120 മിനിറ്റ് വീതം ലഭിക്കും. അടുത്ത 20 നീക്കങ്ങള്‍ക്ക് 60 മിനിറ്റ് വീണ്ടും ലഭിക്കും. പിന്നീട് 30 സെക്കന്റുകള്‍ വീതം അധികമായി ഒരു നീക്കത്തിന് എന്ന തോതില്‍ 15 മിനിറ്റ് കൂടി അനുവദിക്കും. 12 ഗെയിമുകള്‍ പൂര്‍ത്തിയായിട്ടും ചാമ്പ്യനെ തീരുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൈ-ബ്രേക്കര്‍ അനുവദിക്കും. ടൈ-ബ്രേക്ക് ഗെയിമുകള്‍ നാലെണ്ണമാണ് ഉണ്ടാവുക. ഇതിലും തീരുമാനമായില്ലെങ്കില്‍ ഓരോ കളിക്കാരനും 3 സെക്കന്റ് ഇന്ക്രിമെന്റോട് കൂടി 5 മിനിറ്റ് വീതമുള്ള 2 ഗെയിമുകള്‍ അനുവദിക്കും. എന്നിട്ടും ചാമ്പ്യനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സഡന്‍-ഡെത്ത് ഗെയിം വഴിയാകും വിധി നിര്‍ണയിക്കുക. വെളുത്ത കരുക്കള്‍ ഉപയോഗിക്കുന്ന ആള്‍ക്ക് 5 മിനിറ്റ് വീതവും കറുത്ത കരുക്കള്‍ ഉപയോഗിക്കുന്ന ആള്‍ക്ക് 4 മിനിറ്റ് വീതവും സമയം ലഭിക്കും. 60 നീക്കങ്ങള്‍ക്ക് ശേഷമുള്ള ഓരോ കരുനീക്കത്തിനും 3 സെക്കന്റ് വീതം ഇന്‍ക്രിമെന്റ് അനുവദിക്കും. സഡന്‍-ഡെത്ത് ഗെയിമിലും പോയിന്റ് നില തുല്യമായി തുടരുന്ന പക്ഷം കറുത്ത കരുക്കള്‍ ഉപയോഗിച്ച കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കും.
കാള്സണ് വെല്ലുവിളി
ലോകമെമ്പാടുമുള്ള ചെസ്സ് പ്രേമികള്‍ ആവേശത്തോടെയാണ് ആനന്ദ് -കാള്‍സെന്‍ പോരാട്ടത്തെ കാത്തിരിക്കുന്നത്. നിലവില്‍ ലോക ചാമ്പ്യനായ വിശ്വനാഥന് ആനന്ദിന് കനത്ത വെല്ലുവിളിയാണ് കാള്‍സെന്‍ ഉയര്‍ത്തുന്നത്. അപ്രതീക്ഷിതവും ചടുലവുമായ കരുനീക്കങ്ങള്കൊണ്ട് ശ്രദ്ധേയനായ കാള്സന് വ്ലാഡിമിര്‍ ക്രാംനിക്കിനെ സമനിലയില്‍ തളച്ചുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാകുന്നത്. 22 കാരനായ കാള്സന് പ്രായത്തിന്റെ ആനുകൂല്യവുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആനന്ദിനെ അപേക്ഷിച്ച് പരിചയക്കുറവുണ്ടെന്നതാണ് കാള്സെന്റെ പോരായ്മ.
ആനന്ദിന് മുന്‍തൂക്കം
ആനന്ദിന് ചെന്നൈ ജന്മനാടാണ്. കഴിഞ്ഞ 5 പ്രാവശ്യവും ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയിട്ടുള്ള ആനന്ദ് 3 പ്രാവശ്യം തുടര്‍ച്ചയായി ചാമ്പ്യനായിട്ടുണ്ട്. തോല്‍വികള്‍ ചെസ്സ് ഇതിഹാസങ്ങളായ ഗാരി കാസ്പറോവിനോടും അനറ്റോളി കാര്പോവിനോടുമായിരുന്നു. കണിശമായ കരുനീക്കങ്ങളാണ് ആനന്ദിനെ ചെസ്സ് ലോകത്ത് ശ്രദ്ധേയനാക്കുന്നത്. എതിരാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് തന്ത്രപൂര്‍വം കെണിയൊരുക്കി വീഴ്ത്തുക എന്ന ശൈലിയാണ് ആനന്ദിന്റേത്. ആനന്ദിന്റെ കരുനീക്കങ്ങളെ പ്രായം തളര്‍ത്തിത്തുടങ്ങി എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് അദ്ദേഹത്തിന് കഴിയുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയ 20 ഗെയിമുകള്‍ സമനില ആയിരുന്നു. 6 ഗെയിമുകളില്‍ ആനന്ദ് വിജയി ആയപ്പോള്‍ 3 ഗെയിമുകള്‍ കാള്സന് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: