ചെന്നൈ: കറുപ്പും വെളുപ്പുമായി 64 കളങ്ങളുള്ള ചതുരംഗപ്പകലയിലെ പുതിയ ചക്രവര്ത്തിയെകണ്ടെത്താനുള്ള പോരാട്ടത്തിലെ ആദ്യ മത്സരം ഇന്ന് നടക്കും.
നിലവിലെ ലോകചാമ്പ്യന് ഇന്ത്യയുടെ 43കാരന് വിശ്വനാഥന് ആനന്ദും നോര്‍വേയുടെ 22 കാരന് അത്ഭുതബാലന് മാഗ്നസ് കാള്‍സണും തമ്മിലാണ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ ഏറ്റമുട്ടുന്നത്. ചെന്നൈയിലെ ഹയാത്ത് റീജന്‍സിയിലാണ് പോരാട്ടം അരങ്ങേറുന്നത്. 12 ഗെയിമുകളുടെ പോരാട്ടത്തില്‍ 6.5 പോയിന്റ് നേടുന്ന കളക്കാരനായിരിക്കും പുതിയ ലോകചാമ്പ്യന്. 12 ഗെയിമുകള്‍ക്ക് മുന്നേ ആരെങ്കിലും 6.5 പോയിന്റ് സ്വന്തമാക്കിയാല്‍ ബാക്കിയുള്ള ഗെയിമുകള്‍ കളിക്കില്ല. വിജയത്തിന് ഒരു പോയിന്റും സമനിലക്ക് അര പോയിന്റുമാണ് ലഭിക്കുക. 12 ഗെയിമുകള്‍ക്ക് ശേഷം പോയിന്റ് തുല്യനിലയിലാണെങ്കില്‍ മത്സരം ടൈബ്രേക്കറിലേക്ക് നീളും.
ആദ്യ ഗെയിമില്‍ ആനന്ദ് കറുത്ത കരുക്കളുമായാണ് കളി ആരംഭിക്കുക. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ശേഷം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് കരുക്കളുടെ നറുക്കെടുപ്പ് നടത്തിയത്. ഒന്ന്, മൂന്ന്, അഞ്ച് ഗെയിമുകളില്‍ കാള്സന് വെള്ളക്കരുക്കളുമായി കളിക്കും. രണ്ട്, നാല്, ആറ് ഗെയിമുകളിലാണ് വെള്ളക്കരുക്കളുടെ ആനുകൂല്യം ആനന്ദിന് ലഭിക്കുക. മത്സരം പകുതി പിന്നിടുന്നതോടെ കരുക്കളുടെ ക്രമം മാറും. 7, 9, 11 ഗെയിമുകളില്‍ വെള്ളക്കരുക്കള്‍ ആനന്ദിനും 8, 10, 12 ഗെയിമുകളില്‍ കാള്സണുമായിരിക്കും വെള്ളക്കരുക്കള്‍.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ലോകചാമ്പ്യനെ കണ്ടെത്താനുള്ള ആദ്യ ഗെയിമിന് തുടക്കമാവുക. എല്ലാ ഗെയിമുകളും ഇതേ സമയത്താണ് ആരംഭിക്കുക. നാളെ രണ്ടാം ഗെയിം നടക്കും. 11ന് വിശ്രമദിവസമാണ്. 12, 13 തീയതികളില്‍ മൂന്നും നാലും ഗെയിമുകളും 15, 16 തീയതികളില്‍ അഞ്ചും ആറും, 18, 19 തീയതികളില്‍ ഏഴും എട്ടും, 21, 22, 24, 26 തീയതികളില്‍ ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഗെയിമുകളും നടക്കും. 14, 17, 23, 25തീയതികള്‍ വിശ്രമദിവസങ്ങളാണ്.
അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിന് സ്വന്തം ജന്മനാട്ടില് കളിക്കുന്നതിന്റെ ആനുകൂല്യമുണ്ട്. 2000, 2007, 2008, 2010, 2012 വര്‍ഷങ്ങളിലാണ് ആനന്ദ് മസ്തിഷ്കയുദ്ധത്തിലെ ലോകചാമ്പ്യനായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മോസ്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം നിലനിര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ലണ്ടനില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയാണ് ലോക ഒന്നാം നമ്പര്‍ നോര്വീജിയന്താരം മാഗ്നസ് കാള്സണ് വിശ്വനാഥന് ആനന്ദുമായി ലോക കിരീടത്തിന് ഏറ്റുമുട്ടാനുള്ള യോഗ്യത നേടിയത്. റഷ്യയുടെ വ്ലാഡിമിര്‍ ക്രാംനിക്ക്, പീറ്റര്‍ സിഡ്ലര്‍, അര്‍മേനിയയുടെ ലെവോണ്‍ ആരോണിയന്, ഇസ്രയേലിന്റെ ബോറിസ് ഗെല്‍ഫാന്റ്, റഷ്യയുടെ അലക്സാണ്ടര്ഗ്രിഷ്ചുക്ക്, ഉക്രെയിനിന്റെ വാസ്ലി ഇവാന്‍ചുക്ക്, അസര്‍ബെയ്ജാന്റെ ടീമര്‍ റഡ്ജബോവ് എന്നിവരെ പിന്തള്ളിയാണ് കാള്സന് കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്.
29 തവണ ക്ലാസിക്കല്‍ ചെസ്സില്‍ ആനന്ദും കാള്‍സനും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ആറെണ്ണത്തില്‍ ആനന്ദ് വിജയിച്ചപ്പോള്‍ കാള്സന് മൂന്നെണ്ണത്തിലാണ് വിജയിച്ചത്. 20 ഗെയിം സമനിലയില്‍ കലാശിച്ചു. ബ്ലിറ്റ്സ്, റാപ്പിഡ് വിഭാഗത്തില്‍ 33 തവണയാണ് ഇരവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 9 തവണ ആനന്ദും 8 തവണ കാള്‍സനും വിജയിച്ചപ്പോള്‍ 16 ഗെയിം സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: