ജനിതക ദോഷം പ്രധാനം തന്നെയാണ്. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും സ്ഥാപനമായാലും ദോഷം മാറുന്നില്ല. ബ്രിട്ടീഷുകാരുണ്ടാക്കിയ കോണ്‍ഗ്രസിനും താഷ്കണ്ടില്‍ ജനിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ജന്മദോഷത്തിന്റെ ഇരകളാണ്. ദോഷം വിട്ടൊഴിഞ്ഞെങ്കില് ഇങ്ങനെയെല്ലാം കഴിയേണ്ട പ്രസ്ഥാനമല്ല ഇവ രണ്ടും. ആരെല്ലാം നയിച്ച പ്രസ്ഥാനങ്ങളാണിത് ? എന്തെല്ലാം പാരമ്പര്യമാണവര്‍ക്ക് അവകാശപ്പെടാനുള്ളത് ? എന്നിട്ടും ഒറ്റയ്ക്കൊന്ന് നിവര്‍ന്ന് നില്ക്കാന് പോലും കഴിയാത്തവിധം അനുദിനം ദുര്ബലമായിക്കൊണ്ടിരിക്കുകയല്ലേ ? “ന്റുപ്പുപ്പായ്ക്കൊരാനയുണ്ടായ്ര്ന്നു” എന്ന് വീമ്പടിച്ചിട്ടെന്താ കാര്യം ! അച്ഛന് ആനക്കാരനായിരുന്നാലും മകന്റെ ചന്തിക്ക് തഴമ്പുണ്ടാകില്ലല്ലോ.
സെമിഫൈനല്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മുന്നിലാണ് നമ്മള്. മേലുദ്ധരിച്ച രണ്ട് കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെന്താണ് ? ഫൈനല്‍ മത്സരത്തില്‍ ശുഭാപ്തി വിശ്വാസം നല്കുന്നതെന്തെങ്കിലുമാണോ ? ദല്‍ഹിയും രാജസ്ഥാനും നിലനിര്‍ത്തുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് ഇനിയും ധൈര്യം വന്നിട്ടില്ല. എന്നിട്ടുവേണ്ടേ മധ്യപ്രദേശും ഛത്തീസ്ഗഢും പിടിച്ചെടുക്കുമെന്ന് പറയാന്‍.
ബിജെപി ജയിച്ചുകൂടാ എന്നാണ് കമ്മ്യൂണിസ്റ്റ് കക്ഷികളില്‍ മുന്നേ നടക്കുന്ന സിപിഎം പറയുന്നത്. പിന്നെന്ത് ചെയ്യും ? തോല്‍പ്പിക്കാന്‍ പറ്റുമോ ? മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആരെയും ജയിപ്പിക്കാനും തോല്‍പ്പിക്കാനും ശേഷിയില്ലാത്തവരെന്തിന് ബിജെപി ജയിച്ചുകൂടെന്ന് പറയുന്നു? പിന്നെ ആരു ജയിക്കണം ? ഉത്തരം വ്യക്തമല്ലേ. കോണ്‍ഗ്രസ് തന്നെയാണവര്‍ക്ക് സ്വീകാര്യം. ഇന്നലെയും ഇന്നും നയം അതുതന്നെ. നാളെയും മറിച്ചാകാനിടയില്ല. ഒന്നാം യുപിഎ ഉണ്ടാക്കിയ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ സ്മരിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിനെ വിസ്മരിക്കാന്‍ പറ്റുമോ ? വെങ്കയ്യനായിഡുവിന്റെ വാചകം കടമെടുത്താന്‍ ‘കേരളത്തില്‍ ഗുസ്തി ദല്‍ഹിയില്‍ ദോസ്തി’ അതാണല്ലോ ഇരുകക്ഷികളുടെയും ചെരിവും ചായ്വും. അതിന്റെ തുടക്കമല്ലെന്നും പറയാനൊക്കുമോ ലാവ്ലിന് കേസിന്റെ ഏറ്റവും ഒടുവിലത്തെ ഗതി ?
ലാവ്ലിന് മുമ്പ് ടി. പി. വധക്കേസില്‍ തുടങ്ങിയതാണ് ഒത്തുകളി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടുമെന്ന് വീമ്പടിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മനസ്സാക്ഷിയെ പോലും വഞ്ചിച്ച് ‘പീച്ചേ മൂഡ്, ബായേ മൂഡ്’ എന്ന നിലപാടിലെത്തിയത് എന്തുകൊണ്ടാണ് ? ഇടപെടല്‍ എവിടെ നിന്നെല്ലാം ഉണ്ടായി ? കേരളത്തിലോ ദല്‍ഹിയിലോ ? ഒരു കൊടുക്കല്‍ വാങ്ങല്‍ സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറാകുമ്പോള്‍ കനത്ത വില നല്‍കേണ്ടി വരുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് സിബിഐ. ജനിതക പ്രശ്നമാണോ സിബിഐയെ അലട്ടുന്നത് ? ആണെന്നു വേണം ഗുവാഹത്തി ഹൈക്കോടതി വിധിയില്‍ കണ്ണോടിച്ചാല്‍ കണ്ടെത്താനാകുക.
സിബിഐ രൂപംകൊണ്ടത് 1963ലാണ്. അതായത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു ഉത്തരവിലൂടെ രൂപം കൊണ്ട സിബിഐ ഭരണഘടനാ വിരുദ്ധമെന്നാണ് ഗുവാഹത്തി ഹൈക്കോടതി വിധിച്ചത്. ആ വിധി നിലനില്‍ക്കുകയാണ്. അപ്പീല്‍ പോകണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. കുറ്റാന്വേഷണത്തിന് സിബിഐക്ക് അധികാരമില്ലെന്നും കോടതി കണ്ടെത്തി. കുറ്റാന്വേഷണം നടത്തണമെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. സിബിഐ രൂപീകരണത്തിനാധാരമായ ഉത്തരവ് കോടതി അസാധുവാക്കിയതോടെ സിബിഐ പല്ലും നഖവുമില്ലാത്ത എല്ലും തോലുമായി.
ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരുണ്ടാക്കിയ ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ എന്ന് അവകാശപ്പെട്ടത്. എന്നാല്‍ അത് ശരിയല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
ഇത്രയേ ഉള്ളു സിബിഐ. എന്തൊക്കെയായിരുന്നു വിശേഷണം ? എത്ര ഡയറിക്കുറിപ്പുകളാണ് സിബിഐയുടെ പേരില്‍ ഇറങ്ങിയത്. നേരറിയാന്‍ സിബിഐ തന്നെ വേണം. അതൊക്കെ പൊളിയുകയാണ്. നേരൊളിപ്പിക്കാന്‍ പറ്റിയ ആയുധമായി സിബിഐയെ മാറ്റിയിരിക്കുന്നു. ലാവ്ലിന് കേസില്‍ സിബിഐക്ക് തിരുവനന്തപുരം കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് കഴിഞ്ഞദിവസമാണ്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന പിണറായി വിജന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നും കോടതി കണ്ടെത്തിയിരുന്നു. ഭരണപരമായ നടപടിക്രമങ്ങളിലാണു വീഴ്ച ഉണ്ടായത്. കനേഡിയന്‍ ഏജന്‍സിയാണു മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം വാഗ്ദാനം ചെയ്തത്. ധനസഹായത്തിനായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് സിബിഐയുടെ കുറ്റപത്രത്തിലുള്ളത്.
കരാറില്‍ ഒപ്പുവെച്ചാലും ഇതിനു നിയമസാധുതയില്ല. നിലനില്‍ക്കാത്ത കരാറിനു ശ്രമിക്കാത്തതിന്റെ പേരില്‍ ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയുമോ എന്നും നിലനില്‍ക്കാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന്റെ പേരില്‍ ഒരാളെ ജയിലില്‍ അടയ്ക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. സിബിഐയ്ക്കു ലഭിച്ച നിയമോപദേശത്തില്‍ കുഴപ്പമുണ്ടെന്നും കോടതി പറഞ്ഞു.കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുന്നില്ലെന്നും വാദങ്ങള്‍ ദുര്‍ബലമാണെന്നും കോടതി കുറ്റപ്പെടുത്തിയെങ്കില്‍ പ്രോസിക്യൂഷന് കാര്യമായ തകരാറുണ്ടായി എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.
എസ്എന്‍സി ലാവലിന്‍ കരാര്‍ അംഗീകരിച്ചത് പിണറായി വിജയന്റെ അറിവോടെയാണെന്നു സിബിഐ മുമ്പ് കോടതിയില്‍ പറഞ്ഞിരുന്നതാണല്ലോ. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നതു വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയുടെ ചേംബറിലാണെന്നും 1998 ഏപ്രിലില്‍ നടന്ന ഈ യോഗത്തില്‍ പിണറായിക്കു പുറമെ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലും അന്നത്തെ കെഎസ്ഇബി ചെയര്‍മാനായിരുന്ന മോഹചന്ദ്രനും പങ്കെടുത്തിരുന്നതായും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് അയച്ച രണ്ടു കത്തുകളും സിബിഐ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പിണറായി മുന്‍കൈ എടുത്താണു മലബാര്‍ കാന്‍സര്‍ സെന്ററിനു ഫണ്ടിങ് ലഭ്യമാക്കുന്നതെന്നു ഈ കത്തുകള്‍ വ്യക്തമാക്കുന്നവെന്നായിരുന്നു സിബിഐയുടെ വാദം. ഇത്തരം തെളിവുകളെ നിരാകരിക്കാന്‍ കോടതിക്ക് വഴിവച്ചത് സിബിഐ തന്നെയല്ലേ ? രാഷ്ട്രീയ യജമാനന്മാര്‍ക്കായി സിബിഐ തോറ്റുകൊടുക്കണമെങ്കില് അത് വെറുതെയാകില്ലെന്നുറപ്പല്ലേ. മലയാളിയായ ഗവര്‍ണറെ സിപിഎം നേതാക്കള്‍ പറന്നുചെന്ന് കണ്ടതും തുടര്‍ന്ന് പ്രവാസി മന്ത്രി ഇടപെട്ടതും ചെന്നൈയിലെ വ്യവസായി ഇടനിലക്കാരനായതുമെല്ലാം പരസ്യമായ രഹസ്യമാണ്. ഇത്തരം രഹസ്യത്തിലെ കരുവായപ്പോഴാണ് സുപ്രീംകോടതിക്കു പോലും വിരല്‍ചൂണ്ടേണ്ടി വന്നത്.
കല്‍ക്കരി അഴിമതിക്കേസിലാണ് സുപ്രീംകോടതി സിബിഐയെ കുടഞ്ഞത്. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതാണ് പ്രശ്നം. പ്രധാനമന്ത്രിയുടെ ഓഫീസിനെ അടക്കം വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് സുപ്രീം കോടതി പരാമര്‍ശം. സിബിഐ കൂട്ടിലിട്ട തത്തയാണെന്ന് പറഞ്ഞ സുപ്രീംകോടതി, യജമാനന്മാര് പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയല്ല സിബിഐയുടെ ജോലിയെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
കല്‍ക്കരിപ്പാട അഴിമതി സംബന്ധിച്ച സിബിഐയുടെ റിപ്പോര്‍ട്ട് മന്ത്രിയും ഉദ്യോഗസ്ഥരും ഇടപെട്ട് തിരുത്തിയെന്ന സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തിയെന്നായിരുന്നു സിബിഐ മേധാവി രഞ്ജിത് സിന്‍ഹ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം തിരുത്തിയതായി സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. സിബിഐക്ക് ഒരുപാട് യജമാനന്മാരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കല്‍ക്കരി അഴിമതിയില്‍ നടത്തുന്ന അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറയണമെങ്കില്‍ സഹികെട്ടപ്പോഴാകണമത്. അഞ്ചിടത്തെ തെരഞ്ഞെടുപ്പില്‍ മാത്രമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സജീവമായി കോണ്‍ഗ്രസിനു വേണ്ടി ഇടപെടുന്ന സിബിഐ നേരിടാന്‍ പോകുന്ന കെടുതി ജന്മദോഷമല്ലാതെ മറ്റൊന്നല്ല. വിഡ്ഢി ദിനത്തില്‍ രൂപം കൊണ്ട സിബിഐക്ക് ചിലരെ ചില നേരത്തേക്ക് വിഡ്ഢികളാക്കാമായിരിക്കാം. എല്ലാവരെയും എല്ലാകാലവും വിഡ്ഢികളാക്കാനാവില്ല തന്നെ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: