ന്യൂദല്‍ഹി: ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് വഴിവെച്ചത് കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബോധപൂര്‍വം വരുത്തിയ സുരക്ഷാ വീഴ്ചകളാണെന്ന് വെളിപ്പെടുത്തല്‍. രഹസ്യാന്വേഷണ വിവരങ്ങള്‍ അവഗണിച്ച ഇരുസര്‍ക്കാരുകളും ആക്രമണസാധ്യതയുള്ള സ്ഥലങ്ങളിലെ സുരക്ഷയ്ക്കായി യാതൊരു നടപടിയും എടുത്തില്ലെന്ന് ബ്രിട്ടീഷുകാരായ രണ്ട് പേര് ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നവംബര്‍ 26 ലെ ആക്രമണത്തെക്കുറിച്ച് 26 രഹസ്യാന്വേഷണ മുന്നറിയിപ്പുകളാണ് കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും സര്‍ക്കാരുകള്‍ അവഗണിച്ചതെന്ന് ‘ ദ സീജ്’ എന്ന പേരിലുള്ള പുസ്തകത്തില്‍ പറയുന്നു. പത്രപ്രവര്‍ത്തകരായ ആന്‍ഡ്രിയാന്‍ ലെവിയും കാത്തി സ്കോട്ട്-ക്ലാര്‍ക്കും ചേര്‍ന്നാണ് പുസ്തകമെഴുതിയിട്ടുള്ളത്.
രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ കൃത്യമായിരുന്നുവെന്നും ഡപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന വിശ്വാസ് നാംഗ്രെ പാട്ടീല്‍ ടാജ് ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു സുരക്ഷാ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ വിശ്വാസ് അവധിയില്‍ പോയതോടെ ഈ സുരക്ഷാ നടപടികള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.
സിഐഎ, ഐബി, റോ എന്നീ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ടാജ് മാനേജ്മെന്റിനുപോലും ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നിട്ടും 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയാനായില്ലെന്ന് പുസ്തകം പറയുന്നു. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാതിരുന്നതിനെയും പുസ്തകമെഴുതിയവര് വിമര്‍ശിക്കുന്നുണ്ട്.
പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ധവള പത്രം പുറത്തിറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: