കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എവിടെയായിരുന്നു പോലീസെന്ന് ചോദിച്ച കോടതി സുരക്ഷാ ഏജന്‍സിക്ക് പാളിച്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിരോധ സമരത്തിനിടെയാണ് വിവാദമായ കല്ലേറുണ്ടായത്.
കണ്ണൂര്‍ പോലീസ് ഇതുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ കുഞ്ഞുരാമന്, മുരളീധരന്, രാഘവന് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കവെയാണ് പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും അതിനാല്‍ സുരക്ഷ കൂട്ടിയിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ 94 ഓളം പേര് ‘കല്ലുമഴ’ പോലെയാണ് കല്ലെറിഞ്ഞത്. ഇവരില്‍ പലരും ക്രിമിനലുകളാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികള്‍ നിരപരാധികളാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സംഭവം നടന്ന ദിവസം കണ്ണൂരില്‍ വേറെ സ്ഥലത്തുവെച്ചും മുഖ്യമന്ത്രിയെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ നടന്ന കല്ലേറിന്റെ ദൃശ്യങ്ങളാണ് ദൃശ്യമാധ്യമങ്ങളില്‍ കാണിച്ചത്. അതില്‍ തങ്ങളില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ അപേക്ഷിച്ചു.
സംഭവദിവസം മറ്റു സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളുമായി മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചതില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടു നല്‍കാനാണ് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: