തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതുമൂലമുള്ള പ്രതിസന്ധിക്കു പുറമെ കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്കും വരുന്നു. കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വിഹിതത്തില്‍ കുറവുവന്നതുമൂലം സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണമുണ്ടായി. ഇതിനുപുറമെ കമ്പനി വത്കരണത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. തീയതി തീരുമാനിച്ചിട്ടില്ല. സംയുക്ത സമരസമിതി യോഗം ചേര്‍ന്ന് തീയതി തീരുമാനിക്കും. അടുത്ത ദിവസം തന്നെ പണിമുടക്കിന് നോട്ടീസ് നല്‍കും.
വിതരണ മേഖലയില്‍ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ പണിമുടക്കുകൂടി തുടങ്ങിയാല്‍ വൈദ്യുതി മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാകും. ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. മൂലമറ്റത്തെ അഞ്ചാം നമ്പര്‍ ജനറേറ്ററിലെ സ്വിച്ച് യാര്‍ഡിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചതാണ് ഞായറാഴ്ചത്തെ നിയന്ത്രണത്തിനു കാരണം. വ്യാഴാഴ്ച വൈകിട്ട് വൈദ്യുതി പുറത്തേക്കു കൊണ്ടുപോകുന്ന ലൈനിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്തുനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇന്നലെയും വിതരണം ഭാഗികമായി നിലനിര്‍ത്തിയത്.
ഇന്നലെ കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ 150 മെഗാവാട്ടിന്റെ കുറവു വന്നു. പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി നല്കുന്ന നിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് വിഹിതം കുറയാന്‍ കാരണം. 400 മെഗാവാട്ട് വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇന്നലെ 150 മെഗാവാട്ടിന്റെ കുറവു വന്നത്. ദക്ഷിണേന്ത്യന്‍ പവര്‍ഗ്രിഡില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി വിഹിതം കുറഞ്ഞിരുന്നു. ഇന്നു വൈകിട്ടോടെയോ നാളെയോ മാത്രമേ പൂര്‍ണ തോതില്‍ വൈദ്യുതി ലഭിച്ചു തുടങ്ങുകയുള്ളൂ. മൂലമറ്റത്തെ ജനറേറ്ററുകളുടെ അനുബന്ധ ഉപകരണങ്ങളുടെയും തകരാറിനെ തുടര്‍ന്ന് ഉത്പാദനം കുറച്ചതും വൈദ്യുതി നിയന്ത്രണത്തിന് കാരണമായിട്ടുണ്ട്.
കമ്പനിവത്കരണ നടപടികള്‍ ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള എട്ടു സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച സംയുക്ത സംഘടനാ സമിതി പ്രഖ്യാപിച്ചു. എല്ലാ സംഘടനകളും ആലോചിച്ചു പണിമുടക്കു തീയതി തീരുമാനിക്കും. അടുത്തയാഴ്ച പണിമുടക്കു നോട്ടീസ് നല്‍കും. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന തരത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന പണിമുടക്കിനാണ് വൈദ്യുതി ബോര്‍ഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 1984നു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യമൊരുങ്ങുന്നത്. ഭരണപക്ഷ സംഘടനയായ ഐഎന്‍ടിയുസിക്കു പുറമെ എഐടിയുസിയും ബിഎംഎസ്സും പണിമുടക്കും. സംയുക്ത സംഘടനാ സമിതിയില്‍ അംഗങ്ങളാണെങ്കിലും സിഐടിയുവും സിപിഎം അനുകൂല ഓഫീസര്‍ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും നിലപാടു വ്യക്തമാക്കിയിട്ടില്ല.
കമ്പനിവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയ ശേഷം നിലപാടു പ്രഖ്യാപിക്കാം എന്നാണ് ഈ സംഘടനകളുടെ നിലപാട്. ജീവനക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാതെയും കൂടിയാലോചനകള്‍ ഒഴിവാക്കിയും വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണം പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ത്തിവയ്ക്കണമെന്നാണു സംയുക്ത സംഘടനാസമിതിയുടെ ആവശ്യം. സംഘടനകളുമായി ആലോചിച്ചു മാത്രമേ കമ്പനിവത്കരണ തുടര്‍നടപടികള്‍ കൈക്കൊള്ളുകയുള്ളൂ എന്നു മുഖ്യമന്ത്രി നല്കിയ ഉറപ്പ് ലംഘിച്ചുവെന്നു തൊഴിലാളി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ പുതിയ കമ്പനിയില്‍ നിക്ഷേപിക്കാന്‍ മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനിച്ചതിനെയും സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചു.
സേവനവേതന വ്യവസ്ഥകള്‍, പെന്ഷന്, ശമ്പളപരിഷ്കരണം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് തങ്ങളുമായി ആലോചിച്ചാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പുനര്നിക്ഷേപ നടപടികള്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ മുന്നോട്ടു നീക്കുകയാണെങ്കില്‍ വൈദ്യുതി മേഖല സ്തംഭിപ്പിക്കുന്ന പണിമുടക്കിലേക്കു നീങ്ങാനാണു തീരുമാനം. വൈദ്യുതി മേഖല സ്തംഭിച്ച പണിമുടക്ക് ഇതിനു മുമ്പു നടന്നത് 1984ലായിരുന്നു. അന്ന് നടന്ന 34 ദിവസം നീണ്ട പണിമുടക്കില്‍ വൈദ്യുതി ടവറുകള്‍ മറിച്ചിടുന്നത് അടക്കമുള്ള സമരപരിപാടികള്‍ അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: