സ്വന്തം ലേഖകന്‍
പാലാ: ശബരിമല തീര്‍ത്ഥാടകരുടെ പ്രമുഖ ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെത്താന്‍ പ്രധാന പാതകളില്‍ ദിശാസൂചിക ഫലകങ്ങളില്ലാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ശബരിമല ഇടത്താവളംമായി കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ഇവിടെയെത്താന്‍ വഴിയറിയാതെ തീര്‍ത്ഥാടകര്‍ കുഴങ്ങുന്നു.
സംസ്ഥാനത്തിന്റെ വടക്കുഭാഗത്തുനിന്നും തമിഴ് നാട്, കര്‍ണാടക, ആന്ധ്ര എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമാണ് ഇതുവഴി ശബരിമലയ്ക്ക് പോകുന്ന തീര്‍ത്ഥാടകരിലധികവും. എംസി റോഡ്, ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍- മൂവാറ്റുപുഴ പാതകളില്‍ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര(ഇടത്താവളം)ത്തിലേക്ക് എത്താന്‍ ദിശാഫലകങ്ങള്‍ സ്ഥാപിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമാകും. ഭക്ഷണവും പ്രാഥമികകാര്യനിര്വ്വഹണത്തിനമുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ സൗജന്യമാണ്.
ഇടത്താവളങ്ങളുടെ പട്ടികയില്‍ ദേവസ്വം ബോര്‍ഡ് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ വിവരസാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ദേവസ്വം ബോ ര്‍ഡിന്റെ വെബ്സൈറ്റില്‍ ഇത് ഉള്‍പ്പെടുത്തുന്നത് പ്രയോജനമാകും.
പാലാ നഗരത്തില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിതെറ്റുന്നത് നിത്യസംഭവമാണ്. ഏകദിശാ ഗതാഗത സംവിധാനമായതിനാല്‍ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുരിശുപള്ളിക്കവലയിലെത്തി സ്റ്റേഡിയം കവലയില്‍ തിരിയാതെ നേരെ ഈരാറ്റുപേട്ട വഴിയും തൊടുപുഴ വഴിയും പോകുന്നുണ്ട്. പൊലീസിന്റെയോ, ദിശയറിയാനുള്ള അടയാളങ്ങളുടെയോ കുറവാണ് ഇതിന് കാരണം.
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവേളയില്‍ പാലാ നഗരത്തിലും കടപ്പാട്ടൂര്‍ ക്ഷേത്രത്തിലും പൊലീസ് സഹായകേന്ദ്രം തുറക്കേണ്ടത് അനിവാര്യമാണ്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അടിയന്തിരസഹായമെത്തിക്കാന്‍ ദ്രുതകര്‍മ്മസേന, അഗ്നിശമനസേനാ സന്നദ്ധവിഭാഗം എന്നിവയുടെ സേവനവും ലഭ്യമാക്കണം. തീര്‍ത്ഥാടന കാലഘട്ടത്തില്‍ നിലവിലുള്ളതിലും 200-300 ശതമാനം അധിക വാഹനങ്ങളാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.
തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രാ സൗകര്യം, വൈദ്യസഹായം, ശുചീകരണം, വഴിവിളക്കുകള്‍, എന്നിവ എത്തിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: