മുണ്ടക്കയം: വിരാട് വിശ്വബ്രഹ്മണമഠത്തിന്റെ അധീനതയില്‍ മടുക്ക ചകിരിമേട്ടിലുള്ള രണ്ടേകാല്‍ ഏക്കര്‍ ഭൂമി റവന്യൂഅധികൃതര്‍ കൈവശപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെയും കേരള വിശ്വകര്മ്മസഭയുടെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച താലൂക്ക് ഓഫീസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആശ്രമഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെയും പ്രത്യേക ഉത്തരവിന്‍പ്രകാരം 1976 ല്‍ സ്വാമി പീതാംബരാചാര്യര്ക്ക് അനുവദിച്ച് കിട്ടിയ സ്ഥലമാണ് മടുക്കയിലെ ചകിരിമേട്. 2012 ല്‍ സമാധിയായ സ്വാമിയുടെ സമാധിമണ്ഡപവും ക്ഷേത്രവും ഈ ഭൂമിയില്‍ ഇപ്പോഴും നിലനില്‍ക്കേയാണ് സര്‍ക്കാര്‍ അട്ടിമറിയിലൂടെ ആശ്രമഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്കാന് ആശ്രമഭൂമി തട്ടിയെടുക്കുന്ന രീതി പ്രതിഷേധാര്‍ഹമാണെന്നും ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാപനങ്ങളോട് വിവേചനം കാട്ടുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആശ്രമഭൂമിയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ വിശ്വകര്‍മ്മസഭ താലൂക്ക് പ്രസിഡന്റ് സി.കെ ഉത്തമന്, സെക്രട്ടറി വി.ആര് രവികുമാര്‍, ട്രഷറര്‍ സന്തോഷ്, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ണന് ചോറ്റി, ശ്യാം എരുമേലി, ഗോപാലകൃഷ്ണന് ആചാര്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: